
KONNIVARTHA.COM: മലയോര വനാതിർത്തിയിൽ താമസിക്കുന്ന ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ സർക്കാർ തയ്യാറാകണമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസ്‌താവിച്ചു. കോന്നി കുമ്മണ്ണൂരിൽ ആന ഇറങ്ങിയ സ്ഥലവും പ്രദേശവാസികളുടെ വീടും സന്ദർശിക്കുകയായിരുന്നു അദ്ദേഹം.
മലയോര പ്രദേശങ്ങളും വനാതിർത്തികളിലും ആന, പുലി, കടുവ തുടങ്ങിയ വന്യജീവികളുടെ ആക്രമണം ഉണ്ടായിട്ടും വനം മന്ത്രിയും ഒരു വിഭാഗം ഉദ്യോഗസ്ഥരും നിസ്സംഗത പാലിക്കുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കിടങ്ങുകളും വേലികളുമുൾപ്പെടെയുള്ള പരമ്പരാഗതമായ വന്യജീവി പ്രതിരോധ സംവിധാനങ്ങൾക്കുവേണ്ടി നാല് വർഷമായി ഒരു രൂപ പോലും സർക്കാർ ചിലവഴിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്, കർണാടക സംസ്ഥനങ്ങൾ ചെയ്യുന്നതുപോലെ പരമ്പരാഗത സംവിധാനങ്ങളും ആധുനിക സംവിധാനങ്ങളും ഏർപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
രമേശ് ചെന്നിത്തലയോടൊപ്പം ഡി.സി.സി പ്രസിഡൻ്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ കെ.പി.സി.സി അംഗം മാത്യു കുളത്തിങ്കൽ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ ആർ. ദേവകുമാർ, ദീനാമ റോയി, യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ സന്തോഷ് കുമാർ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ജി.എസ്. സന്തോഷ് കുമാർ, പ്രവീൺ പ്ലാവിളയിൽ, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡൻ്റ് റ്റി.ജി. നിധിൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ ജോയി തോമസ്, അഡ്വ. സി.വി. ശാന്തകുമാർ, ബിജു കുമ്മണ്ണൂർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.