Trending Now

കോന്നിയില്‍ വാടകക്ക് വീട് നൽകാമെന്ന് പറഞ്ഞു വലയിലാക്കി പീഡനം:പ്രതിയെ അറസ്റ്റ് ചെയ്തു

 

konnivartha.com: കോന്നിയിലൊരു സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതിക്ക് വാടകയ്ക്ക് താമസിക്കുന്നതിനു വീട് ലഭ്യമാക്കാമെന്ന് വിശ്വസിപ്പിച്ച് നിരന്തരം ബാലാൽസംഗത്തിന് വിധേയയാക്കിയ പ്രതിയെ കോന്നി പോലീസ് അറസ്റ്റ് ചെയ്തു.

കോന്നി മാർക്കറ്റ് ജംഗ്ഷൻ കോയിപ്പുറത്ത് വീട്ടിൽ ഷാജി എന്ന് വിളിക്കുന്ന സാം മോനി സാമൂവൽ (50) ആണ് പിടിയിലായത്. ആലപ്പുഴ സ്വദേശിനിയെയാണ് ഇയാൾ തുടർച്ചയായ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. കോന്നിയിൽ ജോലിക്കെത്തിയ യുവതിയെ, ടൗണിൽ തന്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ ആരുമില്ലെന്നും അവിടെ താമസിക്കാമെന്നും അറിയിച്ച ഇയാൾ, അവിടെ നോക്കാനെത്തിയപ്പോഴാണ് ആദ്യം ബലാൽസംഗത്തിന് വിധേയയാക്കിയത്. 2022 നവംബറിൽ ഒരു ദിവസമായിരുന്നു ഇത്. മുറിപൂട്ടി ഭീഷണിപ്പെടുത്തി ബലാൽസംഗം ചെയ്യുകയായിരുന്നു.

പ്രവാസിയായ പ്രതി തുടർന്ന്, വിദേശത്ത് പോകുകയും, പിന്നീട് നാട്ടിലെത്തിയശേഷം 2023 മാർച്ചിലും, 2024 ലും നിരന്തരം ഈ വീട്ടിൽ വച്ച് പീഡിപ്പിച്ചു. യുവതിയുടെ സ്വകാര്യദൃശ്യങ്ങൾ മൊബൈൽ ഫോണിൽ സൂക്ഷിക്കുകയും, അവ യുവതിക്ക് വാട്സാപ്പ് വഴി അയക്കുകയും, സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയും വീട്ടിൽ വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. ഫോണിൽ നഗ്നയായി വീഡിയോ കാൾ ഭീഷണിപ്പെടുത്തി ചെയ്യിപ്പിച്ചും തുടർന്ന് മാനസികമായി ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്തു.

ശല്യം സഹിക്കവയ്യാതെ കോന്നിയിലെ ജോലി ഉപേക്ഷിച്ചു പോയ യുവതിയെ, അവിടെയും അന്വേഷിച്ചെത്തിയ പ്രതി, ശല്യം ചെയ്യൽ തുടർന്നു. ഒരു നിവൃത്തിയുമില്ലാതെയായപ്പോഴാണ് ഇവർ കോന്നി പോലീസിനെ പരാതിയുമായി സമീപിച്ചത്. ശനിയാഴ്ച യുവതിയുടെ മൊഴിപ്രകാരം ബലാൽസംഗത്തിനും ഐ ടി നിയമപ്രകാരവും പ്രതിക്കെതിരെ കേസെടുത്ത പോലീസ്, പ്രാഥമിക നിയമനടപടികക്ക് ശേഷം കോടതിയിലെത്തിച്ച് യുവതിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പോലീസ് ഇൻസ്‌പെക്ടർ പി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മണിക്കൂറുകൾക്കകം പ്രതിയെ കസ്റ്റഡിയിലെടുത്തു. കേസ് എടുക്കുന്നതറിഞ്ഞു വിദേശത്തേക്ക് കടക്കാൻ വേഗം ടിക്കറ്റ് ബുക്ക്‌ ചെയ്ത് കോന്നിവിട്ട ഇയാളെ യാത്രാമധ്യേ കൊട്ടാരക്കരവച്ച് പിടികൂടുകയായിരുന്നു.

പ്രതി പ്രത്യേകപ്രകൃതക്കാരനാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇയാളുടെ നിരന്തരശല്യം കാരണം, ഫോൺ നമ്പരുകളും, സാമൂഹിക മാധ്യമ പ്ലാറ്റ്ഫോം അക്കൗണ്ട് ബന്ധങ്ങളും ഉപേക്ഷിച്ച യുവതിക്ക് പിന്നീട് ഇയാൾ കത്തുകൾ അയക്കാൻ തുടങ്ങി. കാണണമെന്നും മറ്റുമായിരുന്നു ആവശ്യം. യുവതി മാനസികമായി ആകെ തകർന്നു. നഗ്നദൃശ്യങ്ങളും മറ്റും കയ്യിലുണ്ടെന്ന് പറഞ്ഞു നിരന്തരം ഭീഷണിപ്പെടുത്തി. പുതിയ ജോലിസ്ഥലത്തും താമസിക്കുന്ന ഇടത്തുമൊക്കെ പ്രതി എത്തി പിന്തുടർന്ന് ശല്യം ചെയ്യുന്നത് തുടർന്നപ്പോൾ സഹികെട്ട് ഇവർ പോലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന്, കേസ് രജിസ്റ്റർ ചെയ്ത പോലീസ്, ഊർജ്ജിതമായി നടത്തിയ അന്വേഷണത്തിൽ, വിദേശത്തേക്ക് രക്ഷപ്പെടാൻ അനുവദിക്കാതെ പ്രതിയെ പിടികൂടുകയും ചെയ്തു.

error: Content is protected !!