Trending Now

ഡോണൾഡ് ട്രംപ് വീണ്ടും അമേരിക്കൻ പ്രസിഡന്റ്:2025 ജനുവരി ആറിനാണ് ഔദ്യോഗിക ഫലപ്രഖ്യാപനം

Spread the love

 

 

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിച്ച് റിപ്പബ്ലിക്കന്‍ സ്ഥാനാർത്ഥി ഡൊണാള്‍ഡ് ട്രംപ്. 277 ഇലക്ടറല്‍ കോളേജ് വോട്ടുകള്‍ ട്രംപ് ഇതിനകം നേടിക്കഴിഞ്ഞു. 224 വോട്ടുകള്‍ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കമലാ ഹാരിസിന് ലഭിച്ചു. യു എസിന്റെ പ്രസിഡന്റ് പദത്തിലെത്താന്‍ 270 വോട്ടുകളാണ് വേണ്ടത്. ട്രംപ് വിജയത്തിലേക്ക് അടുത്തതോടെ പാര്‍ട്ടിയുടെ ചുവന്ന കൊടിയുമായി അനുയായികള്‍ വിജയാഘോഷം തുടങ്ങി. ഇതിനിടെ ജനങ്ങളെ അഭിസംബോധന ചെയ്ത ട്രംപ് നന്ദി പറഞ്ഞു.

അധികാരത്തിലെത്തുന്നതോടെ 127 വർഷത്തിനുശേഷം തുടർച്ചയായല്ലാതെ വീണ്ടും യുഎസ് പ്രസിഡന്റാകുന്ന വ്യക്തിയാകും ട്രംപ്. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 23 സംസ്ഥാനങ്ങള്‍ ട്രംപിനൊപ്പമാണെന്നും 11 സംസ്ഥാനങ്ങള്‍ മാത്രമേ കമലയ്‌ക്കൊപ്പമുള്ളൂവെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ നിര്‍ണായകമായി സ്വാധീനിക്കുന്ന സ്വിങ് സീറ്റുകളിലും (പെന്‍സില്‍വാനിയ, അരിസോണ, ജോര്‍ജിയ, മിഷിഗണ്‍, നെവാദ, നോര്‍ത്ത് കരലിന, വിസ്‌കോന്‍സിന്‍) ട്രംപ് തന്നെയാണ് ലീഡ് ചെയ്യുന്നത്.കമലാ ഹാരിസ് തന്റെ ഇലക്ഷന്‍ നൈറ്റ് പ്രസംഗം റദ്ദാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്.

ട്രംപ് വിജയത്തോട് അടുക്കുന്ന പശ്ചാത്തലത്തിലാണ് ഇതെന്നാണ് സൂചന. വൈസ് പ്രസിഡന്റ് ഇന്ന് രാത്രി പ്രസംഗിക്കില്ലെന്നും നാളെ സംസാരിക്കുമെന്നും കമലയുടെ പ്രചാരണസംഘാം മാധ്യമങ്ങളെ അറിയിച്ചു.

നെബ്രാസ്‌കയില്‍നിന്ന് ഡെബ് ഫിഷര്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതോടെ യു എസ് പാര്‍ലമെന്റിന്റെ സെനറ്റിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭൂരിപക്ഷം നേടി.

സെനറ്റില്‍ ചുരുങ്ങിയത് 51 സീറ്റുകള്‍ ലഭിച്ചതോടെ സഭയുടെ നിയന്ത്രണം നാലുകൊല്ലത്തിനിടെ ഇതാദ്യമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ലഭിച്ചു. ഇതോടെ പ്രസിഡന്റിന്റെ കാബിനറ്റ്, സുപ്രീം കോടതി ജസ്റ്റിസുമാരുടെ നിയമനം തുടങ്ങിയ വിഷയങ്ങളില്‍ പാര്‍ട്ടിക്ക് നിര്‍ണായക അധികാരവും കൈവന്നു.2025 ജനുവരി ആറിനാണ് ഔദ്യോഗിക ഫലപ്രഖ്യാപനം. തിരഞ്ഞെടുപ്പിൽ ആകെ 16 കോടി പേരാണ് വോട്ട് രേഖപ്പെടുത്തിയത്.‌

error: Content is protected !!