പത്തനംതിട്ട ജില്ലയില്‍ ലഹരിക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും: മന്ത്രി വീണാ ജോര്‍ജ്

 

konnivartha.com: പത്തനംതിട്ട ജില്ലയില്‍ ലഹരിക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന് വേണ്ട നടപടികള്‍ അടിയന്തരമായി കൈകൊള്ളുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍ ഹാളില്‍ നടന്ന ജില്ലാ വികസന സമിതിയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലാ ഭരണകൂടം, പോലീസ്, എക്സൈസ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, അധ്യാപകര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ അടങ്ങുന്ന യോഗം ഉടന്‍ ചേരുമെന്നും മന്ത്രി പറഞ്ഞു

പത്തനംതിട്ട വില്ലേജിന്റെ റീസര്‍വ്വേ ഫീല്‍ഡ് ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന് സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക്ര മന്ത്രി നിര്‍ദേശം നല്‍കി.അബാന്‍ മേല്‍പ്പാലത്തിന്റെ നിര്‍മാണം ഭ്രുതഗതിയില്‍ പൂര്‍ത്തീകരിക്കുന്നതിന് അടിയന്തിര യോഗം ചേരും. പത്തനംതിട്ട കുമ്പഴ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ വേഗത്തിലാക്കണമെന്ന് പൊതുമരാമത്ത് എക്സിക്യുട്ടിവ് എഞ്ചിനിയര്‍ക്ക് നിര്‍ദ്ദേശം നല്‍കി.പത്തനംതിട്ട ജനറല്‍ ഹോസ്പിറ്റലിന്റെ നിര്‍മ്മാണ പുരോഗതി യോഗത്തില്‍ വിലയിരുത്തി.പൈവഴി നെടിയകാല റോഡിലെ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചതായും മന്ത്രി പറഞ്ഞു.

നോളജ് വില്ലേജിന്റെ ഭൂമിയേറ്റെടുക്കലിനു വേണ്ട നടപടികള്‍ വേഗത്തിലാക്കണമെന്ന് റാന്നി എം എല്‍ എ അഡ്വ. പ്രമോദ് നാരായണ്‍ നിര്‍ദ്ദേശം നല്‍കി. ജലജീവന്‍ മിഷനുമായ ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണം. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ഊര്‍ജിതമാക്കണം.

പുതുമണ്‍ – കുട്ടത്തോട് റോഡ് നിര്‍മ്മാണ പ്രവൃത്തിയോടനുബന്ധിച്ചുള്ള വാട്ടര്‍ അതോറിറ്റിയുടെ പ്രവര്‍ത്തികള്‍ അടിയന്തരമായി പൂര്‍ത്തികരിക്കണം. കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡിന്റെ സ്ഥലം അളന്ന് തിട്ടപ്പെടുത്തുന്നതിനായി നടപടി കൈകൊണ്ടിട്ടുണ്ട്. വടശേരിക്കര പഞ്ചായത്തിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ ആനയുടെ ശല്യം പരിഹരിക്കുന്നതിനായി ജനപ്രതിനിധികള്‍, കര്‍ഷകര്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി കൊണ്ടുള്ള യോഗം ചേരും. കുറുമ്പന്‍മൂഴി, അരയാഞ്ഞിലിമണ്‍ പ്രദേശത്തേക്കുള്ള നടപ്പാല നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മണ്ണ് പരിശോധനന ഉടന്‍ നടത്തുന്നതിനു വേണ്ട നടപടി സ്വീകരിച്ചിട്ടുണ്ടെന്നും എം എല്‍ എ പറഞ്ഞു

പത്തനംതിട്ട മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിന് മുന്‍പിലുള്ള റോഡ് ഗതാഗത യോഗ്യമാക്കുന്നതിന് കെ ആര്‍ എഫ് ബി അടിയന്തര നടപടികള്‍ കൈ കൊള്ളമെന്ന് മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. ടി സക്കീര്‍ ഹുസൈന്‍ പറഞ്ഞു. റിംഗ് റോഡില്‍ അപടകരമായി നില്‍ക്കുന്ന മരച്ചില്ലകള്‍ വെട്ടി മാറ്റുന്നതിനു വേണ്ട നടപടികള്‍ കൈകൊള്ളണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

മുട്ടാര്‍ നീര്‍ച്ചാലിന്റെ ലെഗസി മാലിന്യം നീക്കം ചെയ്യുന്നതിനും, കയ്യേറ്റം ഒഴിപ്പിക്കുന്നതിനുള്ള പ്രവൃത്തികള്‍ വേഗത്തിലാക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കറിന്റെ പ്രതിനിധി ഡി. സജി പറഞ്ഞു.
ആനയടി കൂടല്‍ റോഡില്‍ പഴംകുളം ആലുംമൂട് ജംഗ്ഷന് സമീപം റോഡിന്റെ ഇരുവശങ്ങള്‍ ഇടിഞ്ഞു വീഴുന്നത് തടയാന്‍ വേണ്ട നടപടികള്‍ കെ ആര്‍ എഫ് ബി സ്വീകരിക്കണമെന്ന് എം.പി യുടെ പ്രതിനിധി തോപ്പില്‍ ഗോപകുമാര്‍ പറഞ്ഞു.

ജില്ലാ വികസന സമിതി അധ്യക്ഷനും ജില്ലാ കളക്ടറുമായ എസ്. പ്രേം കൃഷ്ണന്‍, അടൂര്‍ ആര്‍ ഡി ഒ വി. ജയമോഹന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എസ്. മായ, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു