ഫിനാന്‍സ് സ്ഥാപനങ്ങള്‍ക്ക് എതിരെ ഉള്ള നടപടി പുരോഗമിക്കുന്നു

 

konnivartha.com: നിക്ഷേപകര്‍ അറിയാതെ കോടിക്കണക്കിനു രൂപ കൊള്ളയടിച്ച സ്വകാര്യ ഫിനാന്‍സ് സ്ഥാപനങ്ങള്‍ക്കും ഉടമകള്‍ക്കും എതിരായ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിവിധ കേസുകളില്‍ നടപടികള്‍ പുരോഗമിക്കുന്നു .

കോന്നി വകയാര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചു വന്നിരുന്ന പോപ്പുലര്‍ ഫിനാന്‍സ്, അനുബന്ധ സ്ഥാപനങ്ങള്‍ , പത്തനംതിട്ട ഓമല്ലൂര്‍ തറയില്‍ ഫിനാന്‍സ് , പുനലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന പത്തനംതിട്ട കോഴഞ്ചേരി ബ്രാഞ്ച് ഉള്ള കേച്ചേരി ഫിനാന്‍സ് എന്നീ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ തുടങ്ങിയ നിയമ നടപടികളുടെ ഭാഗമായുള്ള ജപ്തി നടപടികള്‍ സ്ഥിതീകരിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു .

ബഡ്സ് ആക്റ്റ് പ്രകാരം ഉള്ള കേസുകള്‍ പത്തനംതിട്ട ജില്ലാ കോടതി മൂന്നില്‍ ആണ് നടക്കുന്നത് . അടുത്ത മാസം ഈ കേസുകളുടെ വിചാരണ നടക്കും . സ്ഥാപന ഉടമകളുടെ പേരില്‍ കണ്ടെത്തിയ സ്ഥാവര ജംഗമ വസ്തുക്കളുടെ ജപ്തി നടപടികള്‍ നേരത്തെ നടത്തിയിരുന്നു . ഇക്കാര്യത്തില്‍ ആര്‍ക്കെങ്കിലും തടസ്സമോ പരാതിയോ ഉണ്ടെങ്കില്‍ കോടതിയെ സമീപിക്കാം എന്ന് അറിയിപ്പ് നല്‍കിയിരുന്നു .

കോന്നി വകയാര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന പോപ്പുലര്‍ ഫിനാന്‍സ് കേസുകള്‍ പരിഗണിക്കാന്‍ ആലപ്പുഴയില്‍ പ്രത്യേക കോടതി സ്ഥാപിക്കുമെന്ന് സര്‍ക്കാര്‍ തീരുമാനം എടുത്തിരുന്നു . പത്തനംതിട്ട കോന്നി വകയാര്‍ ആസ്ഥാനമാക്കി കേരളത്തിന്‌ അകത്തും പുറത്തും നൂറുകണക്കിന് ബ്രാഞ്ച് ഉള്ള പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസുകള്‍ പത്തനംതിട്ട ജില്ലയില്‍ തന്നെ പരിഗണിക്കാന്‍ ജില്ലയില്‍ തന്നെ പ്രത്യേക കോടതി വേണം എന്നാണ് നിക്ഷേപകരുടെ ആവശ്യം . കൂടുതല്‍ നിക്ഷേപകര്‍ പത്തനംതിട്ട ജില്ലക്കാര്‍ ആണ് . പലരും പ്രായം ചെന്നവര്‍ ആണ് . ഇവര്‍ക്ക് ഏറെ ദൂരം യാത്ര ചെയ്തു ആലപ്പുഴയില്‍ എത്താന്‍ കഴിയാത്ത സാഹചര്യം ഉണ്ട് .

കോടികളുടെ നിക്ഷേപം തട്ടിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് എതിരെ കര്‍ശന നടപടികള്‍ വേണം എന്നാണ് നിക്ഷേപകരുടെ ആവശ്യം .