ചെങ്ങറ സമരഭൂമിയിലെ ആളുകള്‍ക്ക് കൊടുമൺ എസ്റ്റേറ്റിലെ ഭൂമി നല്‍കാന്‍ നീക്കം

 

konnivartha.com; പ്ലാന്റേഷൻ കോർപറേഷൻ ഓഫ് കേരള ലിമിറ്റഡിന്‍റെ കൊടുമൺ എസ്റ്റേറ്റില്‍ നിലവിൽ റബർ കൃഷി ചെയ്തു കൊണ്ടിരുന്ന തോട്ടം ചെങ്ങറ സമരഭൂമിയിലെ 400ൽ പരം ആളുകൾക്ക് പതിച്ച് നൽകുന്നതിന്റെ ഭാഗമായി റവന്യൂ വകുപ്പിന്റെ നേതൃത്വത്തിലുള്ള ഉദ്യേഗസ്ഥ സംഘം പരിശോധന നടത്തി.

പാട്ട കാലാവധി കഴിഞ്ഞിട്ടും ഹാരിസന്‍ മലയാളം കമ്പനി കൈവശം വെച്ചിരിക്കുന്ന കോന്നി ചെങ്ങറ മേഖലയിലെ തോട്ടത്തില്‍ ആണ് ഇപ്പോഴും കുടില്‍ കെട്ടി സമരം നടക്കുന്നത് .കുടിലുകള്‍ നീക്കം ചെയ്തു ഇവിടെ സ്ഥിരം കെട്ടിടങ്ങള്‍ ഉയര്‍ന്നു . ഈ ഭൂമി പതിച്ചു നല്‍കണം എന്ന് ആണ് ആവശ്യം . ഈ ആവശ്യം അട്ടിമറിച്ചു കൊണ്ട് പ്ലാന്റേഷൻ കോർപറേഷന്‍റെ കൊടുമണ്‍ തോട്ടത്തിലെ ചില സ്ഥലങ്ങള്‍ പതിച്ചു നല്‍കുവാന്‍ ഉള്ള നീക്കം ആണ് ഭരണപരമായി ഇപ്പോള്‍ നടക്കുന്നത് .

ഹാരിസന്‍ മലയാളം കമ്പനി കൈവശം വെച്ചിരിക്കുന്ന തോട്ടങ്ങള്‍ തിരികെ പിടിക്കാന്‍ ഉള്ള കേസുകള്‍ ഇപ്പോഴും സിവില്‍ കോടതിയുടെ പരിഗണനയില്‍ ഉണ്ട് . അരുവാപ്പുലം കല്ലേലിയിലെ തോട്ടം പോലും തിരികെ പിടിക്കാന്‍ ഉള്ള നടപടി ഇല്ല . സര്‍ക്കാര്‍ ഭൂമി എന്ന് കാണിച്ചു നേരത്തെ സ്ഥാപിച്ച ബോര്‍ഡ് പോലും പിഴുതു കളഞ്ഞു . കല്ലേലിയില്‍ നിന്ന് തുടങ്ങുന്ന ഭാഗത്ത്‌ ആണ് അന്ന് റവന്യൂ വകുപ്പ് ബോര്‍ഡ്‌ സ്ഥാപിച്ചത് .

ചെങ്ങറ സമരം ലോക ശ്രദ്ധയില്‍ ഉള്‍പ്പെട്ട ഭൂസമരം ആണ് .അരിപ്പയിലെ ഭൂ സമരം ഒത്തു തീര്‍പ്പ് വ്യവസ്ഥയോടെ കഴിഞ്ഞിടെ പരിഹരിച്ചു . എന്നാല്‍ ചെങ്ങറ പാക്കേജ് അനുസരിച്ചുള്ള നടപടി ക്രമങ്ങള്‍ പൂര്‍ണ്ണമായും പാലിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല .

ചെങ്ങറയില്‍ നിലവില്‍ സമരം നടക്കുന്ന ഭൂമി തന്നെ പതിച്ചു നല്‍കണം എന്ന് വിവിധ സംഘടനകള്‍ ആവശ്യം ഉന്നയിച്ചിരുന്നു . താമസക്കാരുടെ ആഗ്രഹവും ഇത് തന്നെ ആണ് . വേറെ ഭൂമി കണ്ടെത്തി സമരക്കാര്‍ക്ക് നല്‍കുവാന്‍ ഉള്ള നീക്കം ആണ് ഇപ്പോള്‍ നടക്കുന്നത് .അത്തരം ഒരു നീക്കം ഉണ്ടായാല്‍ കല്ലേലിയിലെ തോട്ടത്തില്‍ കുടില്‍ കെട്ടി സമരം ഉണ്ടാകുമെന്ന് വിവിധ സംഘടനകള്‍ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കി .

കല്ലേലിയില്‍ കുടില്‍ കെട്ടി സമരം ഉണ്ടാകും എന്ന് അറിവ് ലഭിച്ചതോടെ നേരത്തെ റവന്യൂ വകുപ്പ് തന്നെ നിരീക്ഷണം ശക്തമാക്കിയിരുന്നു . പാട്ട കാലാവധി കഴിഞ്ഞ തോട്ടങ്ങള്‍ തിരികെ പിടിക്കാന്‍ ഉള്ള നടപടികള്‍ സര്‍ക്കാര്‍ ഭാഗത്ത്‌ നിന്നും വേഗത്തിലാക്കണം . ഒരു തോട്ടം ഏറ്റെടുത്താല്‍ പോലും കേരളത്തിലെ ഭൂരഹിതരായ എല്ലാ ആളുകള്‍ക്കും ഭൂമി നല്‍കാന്‍ കഴിയും .കല്ലേലിയില്‍ മാത്രം രണ്ടായിരത്തി എണ്ണൂറ്റി എണ്‍പത് ഹെക്റ്റര്‍ ഭൂമി എങ്കിലും ഉണ്ട് .

പ്ലാന്റേഷൻ കോർപറേഷൻ ഓഫ് കേരള ലിമിറ്റഡിന്റെ കൊടുമൺ, ചന്ദപ്പള്ളി എന്നീ എസ്റ്റേറ്റുകളിൽ 1800 ൽപരം തൊഴിലാളികൾ പണിയെടുക്കുന്നുണ്ട്.അനുബന്ധ തൊഴിൽ ചെയ്യുന്നവർ അതിലേറെയുണ്ട്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സെട്രിഫ്യൂജ് ലാറ്റക്സ് ഫാക്ടറിയും ഈ എസ്റ്റേറ്റിലാണ് സ്ഥിതി ചെയ്യുന്നത്.സാധാരണക്കാരായ തൊഴിലാളികളെ ബാധിക്കുന്ന തരത്തിലേക്കുള്ള ഏത് നീക്കത്തെയും ശക്തമായി എതിർക്കുമെന്ന് പ്ലാന്റേഷൻ വർക്കേഴ്സ് കോൺഗ്രസ് ഐഎൻടിയുസി നേതാക്കള്‍ വ്യക്തമാക്കി .

Related posts