പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ

 

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ  പ്രണയം നടിച്ച്, തട്ടിക്കൊണ്ടുപോയി ലൈംഗികമായി
പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കോട്ടയം  പെരുന്ന പുഴവാത് ഹിദായത് നഗറിൽ തോട്ടുപറമ്പ്  വീട്ടിൽ സുജിത് (24) ആണ് പെരുനാട് പോലീസിന്റെ  പിടിയിലായത്. കഴിഞ്ഞ വ്യാഴാഴ്ച്ച വീട്ടിൽ നിന്നും പെൺകുട്ടിയെ കാണാതായിരുന്നു, സ്കൂളിലേക്ക്  പോയ കുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായാണ് കേസ്.

തട്ടിക്കൊണ്ടുപോകലിനും  ബലാൽസംഗത്തിനും പോക്സോ വകുപ്പുകൾ പ്രകാരവും കേസ് രജിസ്റ്റർ ചെയ്ത പെരുനാട് പോലീസ്, ഇൻസ്‌പെക്ടർ യു രാജിവ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിൽ പ്രതിയുമൊത്ത് കണ്ടെത്തുകയായിരുന്നു.

അത്തിക്കയം, റാന്നി തുടങ്ങിയ  സ്ഥലങ്ങളിലെ കടകളിലും മറ്റുമുള്ള സി സി ടി വി
ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ചുവന്ന ഷർട്ട്‌ ധരിച്ച  യുവാവിനൊപ്പം അത്തിക്കയം റോഡിലൂടെ നടന്നു പോകുന്നതായി കണ്ടെത്തി. തുടർന്ന്, ഇവർ ഓട്ടോയിൽ കയറി പൂവന്മലയിലെത്തി. അവിടെ നിന്നും തിരുവല്ലക്ക് പോകുന്ന ഒരു പിക് അപ്പ്‌  വാനിൽ കയറിയപ്പോൾ ഡ്രൈവർക്ക് സംശയം തോന്നി തീയടിക്കൽ വണ്ടി നിർത്തി. അവിടെയിറങ്ങിയ ഇരുവരും ഇടത്രാമൺ എത്തി
ഓട്ടോറിക്ഷയിൽ കയറി പുതവഴി വാളൻപടിയിൽ ഇറങ്ങി മറ്റൊരു പിക് അപ്പ്‌ വാനിൽ കോഴഞ്ചേരി ഭാഗത്തേക്ക് പോകുകയായിരുന്നു.

 

ഇതിനിടെ ഒരു ഫേസ്ബുക്ക്‌ പേജിൽ ഇവർ പോകുന്നത് സംബന്ധിച്ച് സന്ദേശം വന്നതായും പോലീസ് കണ്ടെത്തി. തുടർന്ന് തീയടിക്കൽ, ഇടത്രാമൺ, കോഴഞ്ചേരി, തിരുവല്ല തുടങ്ങിയ സ്ഥലങ്ങളിൽ പോലീസ്  അന്വേഷണം   വ്യാപിപ്പിച്ചു. തുടർന്ന് കുട്ടിയുടെ അമ്മയും മറ്റും
ഉപയോഗിക്കുന്ന മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് ജില്ലാ പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും പ്രതിയുടെ താമസ്ഥലത്തുനിന്നും കണ്ടെത്തിയത്.

വൈദ്യപരിശോധനയ്ക്ക് ശേഷം കുട്ടിയുടെ വിശദമായ  മൊഴി രേഖപ്പെടുത്തി. തിരുവല്ലയിലുള്ള യുവാവിന്റെ ബന്ധുവീട്ടിൽ വച്ച് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്ന് കുട്ടിയുടെ മൊഴിയിൽ നിന്നും വ്യക്തമായി. പിന്നീട് പത്തനംതിട്ട ജെ എഫ് എം കോടതി രണ്ടിൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. മാതാപിതാക്കൾക്കൊപ്പം പോകാൻ വിസമ്മതിച്ചതിനാൽ കോഴഞ്ചേരി മഹിളാമന്ദിരത്തിലേക്ക് മാറ്റി. കുറ്റസമ്മതമൊഴി രേഖപ്പെടുത്തിയശേഷം പ്രതിയുടെ വൈദ്യപരിശോധന നടത്തുകയും തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയും
ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അന്വേഷണസംഘത്തിൽ പോലീസ് ഇൻസ്‌പെക്ടർക്കൊപ്പം എസ് ഐ റെജി തോമസ്, എ എസ് ഐ അച്ചൻകുഞ്ഞ്,എസ് സി പി ഓമാരായ സുഷമ കൊച്ചുമ്മൻ, ആശ ഗോപാലകൃഷ്ണൻ, നെൽസൻ, അജിത്, സി പി ഓമാരായ ശരത്, വിഷ്ണു, വിനീത് എന്നിവരാണ് ഉണ്ടായിരുന്നത്.