![](https://konnivartha.com/wp-content/uploads/2023/01/Untitled-24-880x528.jpg)
ആര്യങ്കാവ് റെയ്ഞ്ചിന് കീഴിൽ കടമൻപാറ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ യുവാവിനെ മർദ്ദിച്ചെന്ന പരാതിയിൽ ആരോപണ വിധേയനായ കടമൻപാറ ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ എ. ജിൽസനെ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തു. വനം വകുപ്പിന്റെ വിജിലൻസ് ആൻഡ് ഫോറസ്റ്റ് ഇന്റലിജൻസ് വിഭാഗം അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
നവംബർ 18ന് ആര്യങ്കാവ് സ്വദേശിയായ സന്ദീപ് ജോലിക്കാരോടൊപ്പം ഓട്ടോറിക്ഷയിൽ പോകവെ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ വാഹനം തടഞ്ഞ് പരിശോധന നടത്തി. ഇതിനിടെ വാക് തർക്കം ഉണ്ടാവുകയും അടിപിടിയിൽ കലാശിക്കുകയുമായിരുന്നെന്ന് അന്വേഷണത്തിൽ വ്യക്തമായി. വിഷയം സന്ദർഭോചിതമായി കൈകാര്യം ചെയ്യുന്നതിനും കൈയ്യാങ്കളിയിലേക്ക് കാര്യങ്ങൾ എത്തിച്ചതിലും ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർക്ക് ജാഗ്രതക്കുറവുണ്ടയാതായി അന്വേഷണത്തിൽ കണ്ടെത്തി.
സന്ദീപിനെ കസ്റ്റഡിയിൽ എടുത്തതും അമിത ബലപ്രയോഗം നടത്തി കൈയും കാലും കെട്ടിയതിന് ശേഷം ഫോറസ്റ്റ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതായും പരിക്കേൽപ്പിച്ചതായും സർക്കാരിന് ലഭിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഗുരുതര മനുഷ്യാവകാശ ലംഘനം നടന്നതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ സർക്കാർ നിർദ്ദേശ പ്രകാരമാണ് സസ്പെൻഷൻ ഉത്തരവായത്.