മുൻ സോവിയറ്റ് പ്രസിഡന്റ് മിഖായേൽ ഗോർബച്ചേവ് അന്തരിച്ചു

മുൻ സോവിയറ്റ് പ്രസിഡന്റ് മിഖായേൽ ഗോർബച്ചേവ് (91) അന്തരിച്ചു. റഷ്യയിലെ സെൻട്രൽ ക്ലിനിക്കൽ ഹോസ്പിറ്റലിനെ ഉദ്ധരിച്ച് ഇന്റർഫാക്സ് വാർത്താ ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്. 1999-ൽ അന്തരിച്ച ഭാര്യ റൈസയുടെ അടുത്തായി മോസ്കോയിലെ നോവോഡെവിച്ചി സെമിത്തേരിയിൽ ഗോർബച്ചേവിനെ സംസ്കരിക്കും. മരണത്തിൽ ലോക നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.

ഷ്യയുടെ ഭാഗമായ പ്രിവോയ്‌ലിയിൽ 1931 മാര്‍ച്ച് 2 നാണ് മിഖായേല്‍ സെര്‍ജെയ്വിച്ച് ഗോര്‍ബച്ചേവിന്റെ ജനനം. 1985 മുതല്‍ 1991 വരെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് സോവിയറ്റ് യൂണിയന്റെ ജനറല്‍ സെക്രട്ടറിയായി വര്‍ത്തിച്ച ഇദ്ദേഹം 1990-91 കാലയളവില്‍ സോവിയറ്റ് യൂണിയന്റെ പ്രസിഡന്റ് കൂടിയായിരുന്നു. രാജ്യത്തെ രാഷ്ട്രീയ വ്യവസ്ഥയെ കൂടുതല്‍ ജനാധിപത്യ വല്‍ക്കരിക്കാനും സാമ്പത്തിക ഘടനയെ കൂടുതല്‍ വികേന്ദ്രീകരിക്കാനുമുള്ള ഗോര്‍ബച്ചേവിന്റെ പരിശ്രമങ്ങളാണ് 1991 ല്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്ക് കാരണമായത്.

ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ സോവിയറ്റ് യൂണിയന്റെ കിഴക്കൻ യൂറോപ്പിലെ ആധിപത്യം അവസാനിപ്പിച്ചത് ഗോര്‍ബച്ചേവ് ആണ്. 1990 ല്‍ സമാധനാത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട് ഇദ്ദേഹത്തിന്. കര്‍ഷക കുടുംബത്തിലായിരുന്നു ഗോര്‍ബവ്വേവിന്റെ ജനനം. 1946 ല്‍ തന്നെ യുവ കമ്മ്യൂണിസ്റ്റ് സംഘടനയായ കോംസമോളില്‍ അംഗത്വമെടുത്ത ഇദ്ദേഹം നാല് വര്‍ഷം ഒരു സര്‍ക്കാര്‍ കൊയ്ത്തു പാടത്ത് ജോലി ചെയ്തിട്ടുണ്ട്. 1952 ല്‍ മോസ്‌കോ സ്റ്റേറ്റ് സര്‍വ്വകലാശാലയില്‍ നിയമ പഠനം ആരംഭിച്ചപ്പോഴാണ് അദ്ദേഹം ഔദ്യോഗികമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാഗമാവുന്നത്.യൂറി അന്ത്രോപോവ് പാര്‍ട്ടി ജെനറല്‍ സെക്രട്ടറി ആയിരുന്ന പതിനഞ്ച് മാസം (1982-84) ഏറ്റവും സജീവമായിരുന്ന പോളിറ്റ് ബ്യൂറോ അംഗമായിരുന്നു ഗോര്‍ബച്ചേവ്. സോവിയറ്റ് യൂണിയന്റെ ഏകാധിപത്യ രീതികള്‍ക്ക് അന്ത്യം വരുത്തുന്നതിലും കൂടുതല്‍ ജനാധിപത്യമായ രീതികള്‍ നടപ്പിലാക്കുന്നതിലും വളരെ വിജയകരമായിരുന്നു ഗോര്‍ബച്ചേവ്. ഒരു ഭരണ അട്ടിമറി ശ്രമത്തിന്റെ ഭാഗമായി ഗോര്‍ബച്ചേവിനെയും കുടുംബത്തെയും വീട്ടു തടങ്കലില്‍ പാര്‍പ്പിച്ചിരുന്നു.