കാപ്പ നിയമപ്രകാരം പത്തനംതിട്ട ജില്ലയിൽ നിന്ന് പുറത്താക്കി

 

പത്തനംതിട്ട : നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ യുവാവിനെ കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ ( തടയൽ ) നിയമം വകുപ്പ് 15(1) പ്രകാരം ജില്ലയിൽ നിന്നും ആറു
മാസത്തേക്ക് നാടുകടത്തി.

 

തിരുവല്ല തുകലശ്ശേരി അഞ്ജലി റോഡിൽ ചുങ്കത്തിൽ ചിറപ്പാട്ട് വീട്ടിൽ റെജി വർഗീസ് മകൻ
റോഷൻ വർഗീസ് (25) ആണ് തിരുവനന്തപുരം റേഞ്ച് ഡി ഐ ജി ആർ നിശാന്തിനി IPS യുടെ ഉത്തരവിൻ പ്രകാരം നാടുകടത്തപ്പെട്ടത്. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

 

തിരുവല്ല, ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷനുകളിലെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ റോഷൻ വർഗീസ് അറസ്റ്റിലായി ജയിൽവാസം അനുഭവിച്ചിട്ടുള്ളതും, നിരവധി കേസുകളിൽ വിചാരണ നേരിട്ടുവരികയുമാണ്. 2017 മുതൽ തിരുവല്ല, ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷനുകളിലായി 14 കേസുകളാണ് ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

 

ഇവയിൽ അടിപിടി, വീടുകയറി ആക്രമണം, സംഘം ചേർന്ന് ആക്രമിക്കൽ, മാരകയുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണം, കൊലപാതകശ്രമം, മോഷണം, കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമം, സ്ത്രീകൾക്കെതിരായ അതിക്രമം എന്നീ കുറ്റകൃത്യങ്ങൾ
ഉൾപ്പെടുന്നു. നിലവിൽ ഇയാൾക്കെതിരെ തിരുവല്ല പോലീസ് സ്റ്റേഷനിൽ റൗഡി ഹിസ്റ്ററി ഷീറ്റ് ഉണ്ട്. ഇയാളുടെ കഞ്ചാവ് തുടങ്ങിയ മയക്കുമരുന്നുകളുടെ ഉപയോഗം സംബന്ധിച്ച്
തിരുവല്ല ജനമൈത്രി പോലീസിനെ അറിയിച്ചുവെന്നാരോപിച്ച് ഷാനോ പി ജോസഫ് എന്നയാളെ
വീട് കയറി ആക്രമിക്കുകയും വടിവാളിന് വെട്ടി പരിക്കേൽപ്പിച്ചതിനും ചെയ്തതിന് എടുത്തതാണ് ആദ്യത്തെ കേസ്‌. വീട്ടുമുറ്റത്തിരുന്ന ബൈക്കും തകർത്തിരുന്നു.
അന്നുമുതൽ പൊതുസമൂഹത്തിന് നിരന്തരം ശല്യവും ഭീതിയും സൃഷ്ടിച്ച് സമാധാന ലംഘനം നടത്തിവന്ന പ്രതിക്കെതിരെ കാപ്പ നിയമത്തിലെ 15(1) വകുപ്പുപ്രകാരം ഈവർഷം മാർച്ച്
ഒടുവിൽ ഡി ഐ ജിക്ക് റിപ്പോർട്ട്‌ നൽകിയതിനെതുടർന്നാണ് നാടുകടത്തൽ ഉത്തരവ്.

 

അടുത്തിടെ ജില്ലക്ക് പുറത്തേക്ക് നാടുകടത്തപ്പെടുന്ന കുറ്റവാളികളിൽ മൂന്നാമനാണ് റോഷൻ
വർഗ്ഗീസ്. കാലങ്ങളായി ഇയാൾ പോലീസിന്റെ നിരീക്ഷണത്തിൽ കഴിഞ്ഞുവരികയാണ്. ഉത്തരവ് നിലനിൽക്കേ മറ്റേതെങ്കിലും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ, ഉത്തരവിലെ വ്യവസ്ഥകൾ ലംഘിക്കുകയോ ചെയ്‌താൽ ഉടനടി അറസ്റ്റ് ചെയ്ത് കാപ്പ നിയമത്തിലെ വകുപ്പ് 15(4),19 അനുസരിച്ച് നിയമനടപടി സ്വീകരിക്കുന്നതിനുള്ള ഡി ഐ ജിയുടെ നിർദേശം ജില്ലയിലെ എല്ലാ എസ് എച്ച് ഒമാർക്കും നൽകിയതായി ജില്ലാ പോലീസ്
മേധാവി അറിയിച്ചു. ജില്ലാ പോലീസ് മേധാവിയുടെ രേഖാമൂലമുള്ള മുൻ‌കൂർ അനുമതിയില്ലാതെ ജില്ലയിൽ പ്രവേശിക്കരുതെന്നും, ജില്ലയിൽ നിന്നും പുറത്താക്കപ്പെട്ട 6 മാസക്കാലം താമസിക്കുന്ന മേൽവിലാസം പോലീസിനെ അറിയിച്ചിരിക്കണമെന്നും ഡി ഐ ജി യുടെ നാടുകടത്തൽ ഉത്തരവിൽ പറയുന്നതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

 

സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ നിയമ നടപടികൾ ശക്തമായി തുടരുന്നതിന് പോലീസിന് വേണ്ട നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.