ആബ്സന്റീസ് വോട്ട്: ബാലറ്റുമായി സ്പെഷ്യല്‍ ഓഫീസര്‍മാര്‍ വീടുകളിലേക്ക്

 

80 വയസ് കഴിഞ്ഞവര്‍, ഭിന്നശേഷിക്കാര്‍, കോവിഡ് ബാധിതര്‍, ക്വാറന്റൈനില്‍ കഴിയുന്നവര്‍ തുടങ്ങിയവരുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തുന്നതിനുള്ള സ്പെഷ്യല്‍ ബാലറ്റ് വോട്ട് ശേഖരണം പത്തനംതിട്ട ജില്ലയില്‍ ആരംഭിച്ചു. ജില്ലയില്‍ 80 വയസിന് മുകളിലുള്ള 18733 പേരും ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട 1885 പേരും കോവിഡ് രോഗികളും ക്വാറന്റൈനില്‍ കഴിയുന്നവരുമായ 59 പേരുമാണ് സ്പെഷ്യല്‍ ബാലറ്റ് വോട്ടിന് അര്‍ഹത നേടിയത്. മാര്‍ച്ച് 17 വരെ പ്രത്യേക തപാല്‍ വോട്ടിന് അപേക്ഷിച്ചവര്‍ക്കാണ് സൗകര്യം ഒരുക്കിയിട്ടുള്ളത്.

തെരഞ്ഞെടുപ്പ് ദിവസം നേരിട്ടെത്തി വോട്ട് രേഖപ്പെടുത്താന്‍ കഴിയാത്തവരുടെ വീടുകളില്‍ ഉദ്യോഗസ്ഥര്‍ ബാലറ്റ് എത്തിച്ച് വോട്ട് രേഖപ്പെടുത്താന്‍ അവസരം ഒരുക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ അപേക്ഷ സമര്‍പ്പിച്ച് വോട്ടര്‍ പട്ടികയില്‍ പോസ്റ്റല്‍ ബാലറ്റ് മാര്‍ക്ക് ചെയ്തിട്ടുള്ള വോട്ടര്‍മാര്‍ക്ക് പിന്നീട് ബൂത്തില്‍ പോയി വോട്ട് രേഖപ്പെടുത്താനുള്ള അവസരം ഉണ്ടായിരിക്കില്ല.

വോട്ടറെ മുന്‍കൂട്ടി അറിയിച്ച ശേഷമാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന പ്രത്യേക സംഘം വീടുകളിലേക്ക് എത്തുന്നത്. പോളിംഗ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തുന്ന ദിവസവും സമയവും എസ്എംഎസ്/തപാല്‍/ബിഎല്‍ഒ വഴിയാണ് മുന്‍കൂട്ടി അറിയിക്കുന്നത്. വോട്ടര്‍മാര്‍ തിരിച്ചറിയല്‍ കാര്‍ഡ് കരുതിവയ്ക്കണം. പോളിംഗ് സംഘം വോട്ടറുടെ വീട്ടിലെത്തി ആദ്യം തിരിച്ചറിയല്‍ രേഖ പരിശോധിക്കും. തുടര്‍ന്ന് തപാല്‍ വോട്ട് പ്രക്രിയ വിശദീകരിക്കും. പത്തനംതിട്ട ജില്ലയില്‍ ഇത്തരത്തില്‍ 221 പോളിംഗ് ടീമിനെയാണ് വോട്ട് ശേഖരിക്കുന്നതിനായി നിയോഗിച്ചിട്ടുള്ളത്. സ്പെഷ്യല്‍ പോളിംഗ് ഓഫീസര്‍, പോളിംഗ് അസിസ്റ്റന്റ്, മൈക്രോ ഒബ്സര്‍വര്‍, സിവില്‍ പോലീസ് ഓഫീസര്‍, വീഡിയോഗ്രാഫര്‍ എന്നിവര്‍ അടങ്ങുന്നതാണ് ടീം.

വോട്ടര്‍ പട്ടികയിലെ വിവരങ്ങളും തിരിച്ചറിയല്‍ രേഖയും പരിശോധിച്ച ശേഷം സ്പെഷ്യല്‍ ബാലറ്റ് പേപ്പര്‍ വോട്ടര്‍ക്ക് നല്‍കും. പോസ്റ്റല്‍ വോട്ടിംഗ് കംപാര്‍ട്ട്‌മെന്റില്‍ വച്ച് വോട്ടര്‍ ബാലറ്റ് പേപ്പറില്‍ വോട്ട് രേഖപ്പെടുത്തണം. മറ്റാരും കാണരുത്. വോട്ടു ചെയ്യുന്നത് വീഡിയോയില്‍ പകര്‍ത്തില്ല. തുടര്‍ന്ന് ബാലറ്റ് പേപ്പര്‍ കവറിനുള്ളിലാക്കി ഒട്ടിച്ച് അപ്പോള്‍ത്തന്നെ പോളിംഗ് ടീമിനെ തിരികെ ഏല്‍പ്പിക്കും. തിരികെ ഏല്‍പ്പിക്കുന്നത് വീഡിയോയില്‍ ചിത്രീകരിക്കും. സ്ഥാനാര്‍ഥിക്കോ, ബൂത്ത് ഏജന്റ് ഉള്‍പ്പെടെയുള്ള അംഗീകൃത പ്രതിനിധിക്കോ വീടിനു പുറത്തുനിന്ന് തപാല്‍ വോട്ടെടുപ്പ് നിരീക്ഷിക്കാം. കാഴ്ചപരിമിതിയുള്ളവര്‍ക്കും വോട്ട് ചെയ്യാന്‍ കഴിയാത്ത വിധം ശാരീരിക അസ്വസ്ഥതകള്‍ നേരിടുന്നവര്‍ക്കും മുതിര്‍ന്നയാളുടെ സഹായത്തോടെ വോട്ടു ചെയ്യാം.
വോട്ട് ശേഖരിക്കാനായി എത്തുന്ന ടീമിന്റെ സന്ദര്‍ശന വേളയില്‍ വോട്ടര്‍ സ്ഥലത്തില്ലെങ്കില്‍ ഒരവസരം കൂടി നല്‍കും.

വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും കോവിഡ് ബാധിതരായവര്‍ക്കും ഉപയോഗത്തിനായി പേന, പശ, ഗ്ലൗസ്, മാസ്‌ക് എന്നിവ ആവശ്യമെങ്കില്‍ നല്‍കിയ ശേഷമാണ് ബാലറ്റ് പേപ്പര്‍ വിതരണം ചെയ്യുന്നതും വോട്ട് രേഖപ്പെടുത്താന്‍ അനുവദിക്കുന്നതും. ഇവരുടെ വീടുകളിലേക്ക് പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മാസ്‌ക്ക്, പി.പി.ഇ കിറ്റ്, ഗ്ലൗസ് എന്നിവ ധരിച്ചാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പോകുന്നത്. വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് പേപ്പറുകള്‍ പ്രത്യേകം സജ്ജീകരിച്ച ബോക്‌സുകളില്‍ ശേഖരിച്ച് ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസര്‍മാരുടെ കാര്യാലയത്തില്‍ സൂക്ഷിക്കും. വോട്ടെടുപ്പിന്റെ രഹസ്യ സ്വഭാവം സൂക്ഷിച്ച് എല്ലാ നടപടിക്രമങ്ങളും വീഡിയോയില്‍ പകര്‍ത്തും. ഏപ്രില്‍ ഒന്നു വരെയാണ് സ്പെഷ്യല്‍ ബാലറ്റ് വോട്ടിനായി അപേക്ഷിച്ചവരുടെ വീടുകളില്‍ എത്തി വോട്ട് ശേഖരിക്കുക.

error: Content is protected !!