കൈക്കൂലി വാങ്ങുന്നതിനിടെ സിഐ അറസ്റ്റിൽ

 

അച്ഛനും മകനും തമ്മിലുള്ള തർക്കം ഒത്തുതീർക്കാൻ ഒരു ലക്ഷം രൂപയാണ് ഷിബു കുമാർ കൈക്കൂലി വാങ്ങിയത്. ഷിബു കുമാറിന്റെ ഏജന്റ് സുദീപിനേയും വിജിലൻസ് പിടികൂടി.കോട്ടയം വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. മുന്പ് കഴക്കൂട്ടം സിഐ ആയിരിക്കെയും ഇയാൾ കൈക്കൂലി കേസിൽ പിടിയിലായിട്ടുണ്ട്.

മുണ്ടക്കയം ഇളംകാട്ടിൽ കുടുംബ വഴക്കിനിടെ മകൻ ആക്രമിച്ച് പരുക്കേൽപ്പിച്ചതായി അച്ഛൻ കൊടുങ്ങവയലിൽ വർക്കി പോലീസിൽ പരാതി നൽകിയിരുന്നു.അമ്മയെ വീട്ടിനുളളിൽ പൂട്ടിയിട്ടതുമായി ബന്ധപ്പെട്ടാണ് വീണ്ടും വഴക്കുണ്ടായത്. തുടർന്ന് മകൻ ജസ്റ്റിന് എതിരെ വധ ശ്രമത്തിനുൾപ്പെടെ പോലീസ് കേസെടുത്തു.ഈ കേസ് ഒത്തു തീർപ്പാക്കുന്നതിനാണ് മുണ്ടക്കയം സിഐ ഷിബുകുമാർ അൻപതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. സിഐ യുടെ സഹായിയായ മുണ്ടക്കയം സ്വദേശി സുദീപാണ് ഇടനില നിന്നത്.ജസ്റ്റിൻ ഇക്കാര്യം വിജിലൻസിനെ അറിയിച്ചു. ഇവർ നൽകിയ പണം സിഐയുടെ ക്വാർട്ടേഴ്സിലെത്തി കൈമാറുന്നതിനിടെയാണ് ഷിബുകുമാറിനെയും സുദീപിനെയും വിജിലൻസ് അറസ്റ്റു ചെയ്തത്.കൈക്കൂലി കേസിൽ മുന്‍പും അറസ്റ്റിലായിട്ടും പോലും ഇയാൾക്ക് ക്രമസമാധാന ചുമതലയുള്ള സിഐ ആയി നിയമനം കിട്ടി.