കോന്നി,പത്തനാപുരം, പുനലൂർ ഭാഗങ്ങളിലേക്ക് കൂടുതല്‍ കെ എസ് ആര്‍ ടി സി ബസ്സുകള്‍ അനുവദിക്കുന്നത് പരിഗണിക്കും

 

konnivartha.com: പത്തനംതിട്ട ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും കോന്നി ഗവ.മെഡിക്കൽ കോളേജിലേക്കും പത്തനാപുരം, പുനലൂർ ഭാഗങ്ങളിലേക്കും കൂടുതൽ കെ.എസ്.ആർ.ടി.സി ബസുകൾ അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞു. നിയമസഭയിൽ അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.

മെഡിക്കൽ കോളേജ് പ്രവർത്തനം തുടങ്ങിയതോടെ ജില്ലയ്ക്ക് അകത്തുനിന്നും പുറത്ത് നിന്നും ആയിരക്കണക്കിന് ആളുകൾ ദിവസേന കോന്നിയിൽ വന്നുപോകുന്നുണ്ട്. ഇവർക്ക് സൗകര്യപ്രദമായ രീതിയിൽ വിവിധ ഡിപ്പോകളിൽ നിന്നും റൂട്ടുകൾ പുന:ക്രമീകരിക്കുമെന്നും കെ.എസ്.ആർ.ടി.സിയും പ്രൈവറ്റ് ബസുകളും തമ്മിലുള്ള മത്സര ഓട്ടം ഒഴിവാക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കിഴക്കൻ മലയോര  മേഖല  നേരിട്ടുകൊണ്ടിരുന്ന  പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ്  യാത്രാ സൗകര്യങ്ങളുടെ  അപര്യാപ്തത.  ജില്ലയിലെ വിവിധ ഡിപ്പോകളിൽ നിന്നും പുനലൂർ- മൂവാറ്റുപുഴ  സംസ്ഥാന  പാതയെയും  മെഡിക്കൽ കോളേജിനെയും കോർത്തിണക്കി പുതിയ സർവ്വീസുകൾ തുടങ്ങുന്നതോടെ നിലവിലെ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് എം.എൽ.എ പറഞ്ഞു.

കോന്നി കെ.എസ്.ആർ.ടി.സി  ഡിപ്പോ നിർമ്മാണം അവസാന ഘട്ടത്തിലാണ്. ശേഷിക്കുന്ന  ഭാഗത്തെ  പണികൾ  നടത്തുന്നതിന്  എം.എൽ.എയുടെ ഫണ്ടിൽ നിന്ന് 1.16 കോടി രൂപ അനുവദിച്ചുണ്ട്

 

.യാർട് നിർമ്മിച്ചതിന്റെ ശേഷിച്ച ഭാഗം ടാർ ചെയ്യുന്നതിനും ഡ്രയിനെജ് നിർമ്മിക്കുന്നതിനുമായി 76.90 ലക്ഷവും യാത്രക്കാർക്ക് അമിനിറ്റി സെന്റർ, പോലീസ് എയ്ഡ് പോസ്റ്റ്, ശുചിമുറികൾ എന്നിവ നിർമ്മിക്കുന്നതിന് 39. 86ലക്ഷം രൂപയുമാണ് അനുവദിച്ചത്.യാർഡ് പൊതുമരാമത്ത് നിരത്ത് വിഭാഗവും, അമിനിറ്റി സെന്റർ എൽ. എസ്. ജി. ഡി യുമാണ് നിർമ്മിക്കുന്നത്. യാർഡ് ഒന്നരക്കോടി രൂപ അനുവദിച്ച് നിർമ്മാണ പ്രവർത്തി പൂർത്തീകരിച്ചിരുന്നു.

 

കെട്ടിട നിർമ്മാണ പൂർത്തീകരണത്തിനും വൈദ്യുതീകരണത്തിനുമായി 50 ലക്ഷം രൂപയും ഹൈമാസ് ലൈറ്റുകൾ സ്ഥാപിക്കുന്നതിന് 32 ലക്ഷം രൂപ എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ചിരുന്നു.  ഡിപ്പോകൂടി  പ്രവർത്തനം  തുടങ്ങുന്നതോടെ കിഴക്കൻ മലയോര  മേഖലയിലെ യാത്രാ പ്രശ്നങ്ങൾക്ക് ശാശ്വത   പരിഹാരമാകുമെന്ന് ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു.