konnivartha.com: രാജ്യത്ത് പൊതുജനങ്ങളിലും ആരോഗ്യപ്രവർത്തകരിലും രക്തസ്രാവ രോഗങ്ങളെ കുറിച്ചുള്ള അവബോധം കുറവായതിനാൽ ശരിയായ പരിശോധനകളിലൂടെ കൃത്യമായ രോഗനിർണയത്തിന് കാലതാമസം നേരിടുന്നതായി അമൃത ആശുപത്രിയിലെ ഹെമറ്റോളജി വിഭാഗത്തിന്റെയും മാഞ്ചസ്റ്റർ ഹീമോഫീലിയ ട്രീറ്റ്മെന്റ് സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ശിൽപശാലയിൽ വിദഗ്ധർ അഭിപ്രായപ്പെട്ടു.
രക്തസ്രാവ രോഗങ്ങളുടെ നൂതന ചികിത്സാരീതികൾ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ‘ഹീമോസ്റ്റേസിസ് ഡയലോഗ്സ് ‘ ഏകദിന ശിൽപശാല മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഹെമറ്റോളജിസ്റ്റ് ഡോ. ജെക്കോ തച്ചിൽ ഉദ്ഘാടനം ചെയ്തു. അമൃത ആശുപത്രി അഡീഷണൽ മെഡിക്കൽ സൂപ്രണ്ട് ഡോ. ബീന കെ. വി അധ്യക്ഷത വഹിച്ചു. ഹീമോഫീലിയ ഫെഡറേഷൻ ഇന്ത്യ, ഹീമോഫീലിയ സൊസൈറ്റി കൊച്ചി ചാപ്റ്റർ, നാഷണൽ ഹെൽത്ത് മിഷൻ എന്നിവയുടെ സഹകരണത്തോടെയാണ് ശിൽപശാല സംഘടിപ്പിച്ചത്.
അമൃത ആശുപത്രിയിലെ ഹീമോഫീലിയ ചികിത്സാ കേന്ദ്രം മേധാവി ഡോ. നീരജ് സിദ്ധാർത്ഥൻ, സ്ട്രോക്ക് മെഡിസിൻ വിഭാഗം മേധാവി ഡോ. വിവേക് നമ്പ്യാർ, ഡോ. രമാ ജി , ഡോ. മീര, ഡോ. മോനിഷാ ഹരിമാധവൻ , ഡോ. റീമ മിറിയ എബ്രഹാം എന്നിവർ നേതൃത്വം നൽകി. മെഡിക്കൽ വിദ്യാർഥികൾക്കായി ക്വിസ്, പോസ്റ്റർ അവതരണ മത്സരങ്ങൾ സംഘടിപ്പിച്ചു.