കെ.കെ. നായര്‍ ജില്ലാ സ്റ്റേഡിയം 2025 ഓഗസ്റ്റില്‍ പൂര്‍ത്തിയാകും

 

മന്ത്രി വീണാ ജോര്‍ജ് നിര്‍മ്മാണ പുരോഗതി വിലയിരുത്തി

konnivartha.com: പത്തനംതിട്ട കെ.കെ. നായര്‍ ജില്ലാ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ പുരോഗതി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വിലയിരുത്തി. 2025 ഓഗസ്റ്റോടെ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ജില്ലാ സ്റ്റേഡിയത്തിലെ താഴ്ചയുള്ള ഭാഗങ്ങളില്‍ മണ്ണിട്ട് നികത്തുന്ന പ്രവര്‍ത്തനങ്ങള്‍ മണ്‍സൂണ്‍ ശക്തമാകുന്നതിന് മുമ്പായി സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. കായിക വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍, കിഫ്ബി ഉദ്യോഗസ്ഥര്‍, ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസെറ്റി ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുള്‍പ്പടെയുള്ളവരുടെ യോഗമാണ് തിരുവനന്തപുരം സെക്രട്ടറിയേറ്റില്‍ മന്ത്രി വിളിച്ചു ചേര്‍ത്തത്.

47.92 കോടി രൂപയാണ് കെ.കെ. നായര്‍ സ്‌പോര്‍ട്‌സ് കോംപ്‌ളക്‌സിനായും ബ്ലെസ്സണ്‍ ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിനായും കിഫ്ബിയില്‍ ഉള്‍പ്പെടുത്തി വകയിരുത്തിയിട്ടുള്ളത്. കായിക വകുപ്പിന് കീഴിലുള്ള സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷനാണ് പദ്ധതിയുടെ നിര്‍മാണ ചുമതല

8 ലെയിന്‍ സിന്തറ്റിക് ട്രാക്ക്, നാച്ച്വറല്‍ ഫുട്ബോര്‍ ഗ്രൗണ്ട്, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഹോസ്റ്റല്‍, നീന്തല്‍ കുളം, പവലിയന്‍, ഗാലറി ബിള്‍ഡിംഗ്, പാര്‍ക്കിംഗ്, ഡ്രൈനേജ്, വാട്ടര്‍സപ്ലൈ സ്വീവേജ്, സ്പോര്‍ട്‌സ് ഉപകരണങ്ങള്‍ എന്നിവയുള്‍പ്പെടെ അത്യാധുനിക സംവിധാനങ്ങളുള്ള സ്റ്റേഡിയമാണ് ലക്ഷ്യമിടുന്നത്.

യോഗത്തില്‍ സ്‌പോര്‍ട്‌സ് ഡയറക്ടറേറ്റ് ഡയറക്ടര്‍ വിഷ്ണുരാജ് ഐ.എ.എസ്., സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ ചീഫ് എഞ്ചിനീയര്‍ പി.കെ അനില്‍കുമാര്‍, ഊരാളുങ്കല്‍ കോ-ഓപ്പറേറ്റീവ് സൊസെറ്റി ലിമിറ്റഡ് ജി.എം. ഗോപകുമാര്‍, കിഫ്ബി എഞ്ചിനീയര്‍ ആല്‍വിന്‍ എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!