![](https://konnivartha.com/wp-content/uploads/2024/04/WhatsApp-Image-2024-04-27-at-4.36.35-PM-880x528.jpeg)
അതിരാത്രം: ചിതി ഉയർന്നു – നചികേത ചിതി കേരളത്തിലാദ്യമായി
konnivartha.com: കോന്നി: ഇളകൊള്ളൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ നടന്നു വരുന്ന അതിരാത്രം ഏഴാം ദിനം പൂർത്തിയാക്കിയതോടെ മഹാ യാഗത്തിനുള്ള ചിതി ഉയർന്നു. നചികേത ചിതിയാണ് തയ്യാറാക്കിയിരിക്കുന്നത്. ഇത് കേരളത്തിൽ ആദ്യമായാണ്. സാധാരണ ഗരുഡന്റെ രൂപത്തിലുള്ള ചിതികളാണ് അതിരാത്രത്തിനായി കേരളത്തിൽ ഒരുക്കിയിട്ടുള്ളത്. പ്രവർഗ്യം യാഗത്തിന്റെ ശിരസ്സായി വിലയിരുത്തപ്പെടുമ്പോൾ ചിതി യാഗത്തിന്റെ കഴുത്തായി സങ്കൽപ്പിക്കുന്നു. കിഴക്കേ യാഗ ശാലയുടെ കിഴക്കു മധ്യഭാഗത്തായാണ് ചിതി. ഇവിടെയാണ് സോമയാഗത്തിന്റെ അവസാന പാദം നടക്കുക. ഹിമാലയത്തിൽ നിന്നുള്ള സോമമാണ് ചിതിയിൽ ഹോമിക്കുക.
സൂര്യോദയത്തിനു മുൻപ് തന്നെ (27-4-2024) യാഗ ക്രിയകൾ ആരംഭിച്ചു. വിവിധ തരത്തിലുള്ള ചെറു യാഗങ്ങൾക്കും ഹോമങ്ങൾക്കും പുറമെ പ്രവർഗ്യം രണ്ടാം ദിനവും തുടർന്നു. ഹവിസ്സുകൾ അർപ്പിക്കുമ്പോൾ വലിയ ഉയരങ്ങളിലേക്ക് അന്ഗ്നി ജ്വലിച്ചു പൊങ്ങുന്ന ക്രിയയാണ് പ്രവർഗ്യം. 3 ദിവസങ്ങളിലാണ് പ്രവർഗ്യം നടക്കുക. പ്രവർഗ്യം രാവിലെ 11 മണിമുതൽ ആരംഭിച്ച് ഉച്ചക്ക് 1 നു പൂർത്തിയാകും. വൈകിട്ട് 5 നു വീണ്ടും ആരംഭിക്കും. 7. 30 നു ഇളകൊള്ളൂർ ഉമാമഹേശ്വര ബാലഗോകുലം ഗോകുല സന്ധ്യ അവതരിപ്പിച്ചു.
പ്രവർഗ്യ ക്രിയ (28 – 4 – 2024) പൂർത്തിയാകും. രാവിലെ 11 മണിക്ക് പ്രവർഗ്യോപസത്തും തുടർന്ന് സുബ്രഹ്മണ്യാഹ്വാനവും നടക്കും. തുടർന്നു നാലാം ചിതി ചയനം. വൈകിട്ട് 5 നു ശേഷം നുസുബ്രഹ്മണ്യാഹ്വാനവും വൈകിട്ട് 6.30 നു ആചാര്യന്റെ പ്രഭാഷണവും നടക്കും. 7 മണിക്കാണ് യാഗ സമർപ്പണം നടക്കുക.
അതി വിശിഷ്ടമായി കരുതപ്പെടുന്ന ഗോ പൂജ യാഗ വേദിയിൽ ഭക്തർക്ക് ചെയ്യാം. സോമപൂജകളിൽ വഴിപാടായി ഭക്തർക്ക് പങ്കെടുക്കാം. അഭിവൃദ്ധി, മന സ്ഥിരത, ഐശ്വര്യം എന്നിവ ലഭിക്കുന്നതിന് വേണ്ടിയാണ് ഭക്തർ സോമപൂജ ചെയ്യുന്നത്. ഇത് കുടുംബ പൂജയായും വ്യക്തി പൂജയായും ചെയ്യുന്നു. ഇതിനു പുറമെ യാഗാർച്ചന, കളത്ര മന്ത്രാർച്ചന, പ്രവർഗ്യം, സൗമ്യം, ഏകദിന യാഗം, ത്രിദിന യാഗം, പഞ്ച ദിന യാഗം, സപ്ത ദിന യാഗം, സമ്പൂർണ യാഗം എന്നിങ്ങനെയും ഭക്തർക്ക് പൂജകൾ ചെയ്യാം. വിഷ്ണു മോഹൻ, അനീഷ് വാസുദേവൻ പോറ്റി, പി ആർ മുരളീധരൻ നായർ, ആർ അനിൽ രാജ്, അഭിലാഷ് അയോദ്ധ്യ, വി പി ഹരികുമാർ, രാജേഷ് മൂരിപ്പാറ, പ്രദീപ് ആലംതുരുത്തി, ശ്രീകുമാർ, തുടങ്ങിയവരാണ് അതിരാത്രത്തിനു നേതൃത്വം വഹിക്കുന്നത്. അതിരാത്രം മെയ് 1 നു അവസാനിക്കും.
ഇളകൊള്ളൂർ അതിരാത്രം: സവിശേഷതകളേറെ
konnivartha.com: ഏപ്രിൽ 27 മുതൽ ആരംഭിച്ച ഇളകൊള്ളൂർ അതിരാത്രം നിരവധി സവിശേഷതകൾ നിറഞ്ഞതാണ്. ദക്ഷിണ മധ്യ കേരളത്തിൽ ആദ്യമായാണ് അതിരാത്രം നടക്കുന്നത്. യാഗങ്ങളുടെ എല്ലാം അടിസ്ഥാനം സോമയാഗമാണ്. അഗ്നിഷ്ടോമം വരയുള്ള 12 മന്ത്രങ്ങൾ കൊണ്ട് പൂർത്തിയാക്കുന്നതാണ് അഗ്നിഷ്ടോമ സോമയാഗം. 1000 മന്ത്രങ്ങളുൾപ്പെടുന്ന ഏറ്റവും വലിയ യാഗമാണ് അതിരാത്രം. കോന്നി ഇളകൊള്ളൂർ അതിരാത്രം നടക്കുന്ന യജ്ഞ ഭൂമിയിൽ നേരത്തെ സോമയാഗം നടന്നിരുന്നു. ഇപ്പോൾ നടക്കുന്ന അതിരാത്രത്തിലും സോമയാഗമാണ് ആദ്യം നടക്കുന്നത്. ഒരേ യജ്ഞ ഭൂമിയിൽ രണ്ടു സോമയാഗങ്ങൾക്കു ശേഷം നടക്കുന്ന അതിരാത്രമെന്ന പ്രത്യേകതയും ഈ യാഗത്തിനുണ്ട്.
ഇളകൊള്ളൂർ അതിരാത്രത്തിനുള്ള സോമ ലത എത്തിച്ചിരിക്കുന്നത് ഹിമാലയത്തിൽ നിന്നാണ്. യാഗത്തിലെ ഏറ്റവും മുതിർന്ന യാഗ ദ്രവ്യമാണ് സോമലത. പാലക്കാട്ടു നിന്ന് ലഭിക്കുന്ന സോമലത ഒഴിവാക്കിയാണ് കാശ്മീരിൽ ലഡാക്കിൽ നിന്ന് ഇളകൊള്ളൂർ അതിരാത്രത്തിലേക്കുള്ള സോമലത എത്തിച്ചത്.
നചികേത ചിതിയാണ് ഈ അതിരാത്രത്തിനു തെരെഞ്ഞെടുത്ത ചിതി മാതൃക. ഇത് കേരളത്തിലാദ്യമായാണെന്നാണ് കരുതപ്പെടുന്നത്. സാധാരണ ഗരുഡന്റെ മാതൃകയിലാണ് ചിതി ഒരുക്കുക. കുട്ടികളും, സ്ത്രീകളുമുൾപ്പടെ 41 വൈദികർ അതിരാത്രത്തിൽ പങ്കെടുക്കുന്നു. യജമാന പത്നിക്ക് പുറമെ സ്ത്രീ വൈദികരും കർമങ്ങളിൽ പങ്കെടുക്കുന്നു എന്ന മറ്റൊരു പ്രത്യേകത കൂടി ഉണ്ട്. സംസ്‌കൃത കോളജിലെ സെന്റർ ഡയറക്ടറായ കൊമ്പക്കുളം വിഷ്ണു സോമയാജിയാണ് യാഗ യജമാനൻ, അദ്ദേഹത്തിന്റെ പത്നി ഉഷ പത്തനാടിയും സംസ്‌കൃത അധ്യാപികയാണ്. രണ്ടു വര്ഷങ്ങള്ക്കു മുൻപ് തന്നെ ത്രിവിധ അഗ്നികളെയും ഉപാസിച്ച് സോമയാജി യാഗ യജമാനാധികാരം അദ്ദേഹം നേടിയിരുന്നു. ഇവർ മലയാളികളാണ്. ഋത്വിക്ക് കളായ മറ്റു വൈദികർ സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവരാണ്.പൂർണമായും മൃഗ ബലി, ജന്തു പീഡ എന്നിവ ഒഴിവാക്കിയാണ് യാഗം നടക്കുന്നത്.