പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് : സി ബി ഐ തെളിവെടുപ്പ് അന്തിമ ഘട്ടത്തില്‍

 

konnivartha.com: കോന്നി വകയാര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചു വന്നിരുന്ന പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ സി ബി ഐയുടെ തെളിവെടുപ്പ് അന്തിമ ഘട്ടത്തില്‍ . പത്തനംതിട്ട പൊതു മരാമത്ത് വിഭാഗം അഥിതി മന്ദിരത്തിലെ സി ബി ഐ ക്യാമ്പ് ഓഫീസില്‍ ആണ് നിക്ഷേപകര്‍ നേരിട്ട് എത്തി മൊഴി നല്‍കി വന്നിരുന്നത് . ലഭ്യമായ വിവരങ്ങള്‍ സി ബി ഐ സംഘം വിശകലനം നടത്തി വരുന്നതായാണ് വിവരം .

കോന്നി വകയാര്‍ ആസ്ഥാനമായി കേരളത്തിലും പുറത്തുമായി നൂറുകണക്കിന് ബ്രാഞ്ചുകള്‍ ഉണ്ടായിരുന്ന പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ പണം അത്രയും (രണ്ടായിരം കോടി എന്ന് പോലീസ് പ്രാഥമിക നിഗമനം ) മുക്കി എന്നാണ് കേസ് . കോന്നി പോലീസില്‍ ആണ് ആദ്യം പരാതി വന്നത് . പിന്നീട് ബന്ധപെട്ട ബ്രാഞ്ചുകളുടെ അധികാര പരിധിയില്‍ ഉള്ള മിക്ക പോലീസ് അധികാരികളിലും പരാതി വന്നു . എല്ലാ പരാതിയിലും എഫ് ഐ ആര്‍ ഉണ്ട് .

നല്ല നിലയില്‍ പ്രവര്‍ത്തിച്ച ഈ സ്ഥാപനത്തിലെ നിക്ഷേപകരുടെ പണം അത്രയും ഉടമകളുടെ അറിവോടെ കടത്തി എന്നാണ് അന്വേഷണ ഏജന്‍സികളുടെ നിഗമനം . കോടികണക്കിന് രൂപ നിക്ഷേപിച്ച നിരവധി ആളുകള്‍ നാളിതുവരെ പരാതി ഉന്നയിച്ചില്ല . അത് കള്ളപ്പണത്തിന്‍റെ ഗണത്തില്‍ ആണ് എന്നാണ് സംശയം .

നിക്ഷേപകര്‍ ചേര്‍ന്ന് വകയാറില്‍ തുടങ്ങിയ സംരക്ഷണ സമിതികള്‍ പലതും പലതായി പിരിയുകയും പല പേരുകളില്‍ സമിതി പ്രവര്‍ത്തിച്ചും വരുന്നു .സ്ഥാപനം പൊളിഞ്ഞ വിവരം കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലൂടെ ആണ് നിക്ഷേപകര്‍ ആദ്യം അറിഞ്ഞതും അവര്‍ സംഘടിച്ചതും .

നിക്ഷേപകര്‍ നടത്തിയ സമരത്തിന്‍റെയും നിയമ നടപടികളുടെയും ഭാഗമായി കേസ് സി ബിഐ ആണ് ഇപ്പോള്‍ അന്വേഷിക്കുന്നത് . ഇതിന്‍റെ ഭാഗമായി നിക്ഷേപകരില്‍ നിന്നും തെളിവെടുപ്പ് നടത്തി . ഇപ്പോള്‍ സി ബി ഐയുടെ അന്തിമ റിപ്പോര്‍ട്ട് തയാറാക്കുന്നു . ഇ ഡിയും ഉടമകളെ അറസ്റ്റ് ചെയ്തിരുന്നു .ഇപ്പോള്‍ എല്ലാവരും ജാമ്യത്തില്‍ ആണ് .

നിക്ഷേപകരുടെ പണം എവിടെയെല്ലാം നിക്ഷേപിച്ചു എന്ന് ഉടമകള്‍ക്ക് മാത്രം ആണ് അറിവ് ഉള്ളത് . കുറെ ഏറെ കെട്ടിടം ,വസ്തു ,വാഹനങ്ങള്‍ എന്നിവ അന്വേഷണ അധികാരികള്‍ കൈവശം വെച്ചു വരുന്നു എങ്കിലും ബഡ്സ് നിയമം അനുസരിച്ച് നിക്ഷേപകര്‍ക്ക് ഇതുവരെ നിക്ഷേപക തുക മടക്കി ലഭിച്ചില്ല . വാടക കെട്ടിടങ്ങളില്‍ ആണ് പല ബ്രാഞ്ചും പ്രവര്‍ത്തിച്ചു വന്നിരുന്നത് . ഇവിടെ ഉള്ള സ്ഥാവര ജംഗമ വസ്തുക്കള്‍ കണ്ടെത്തി കോന്നി വകയാറിലെ പോപ്പുലര്‍ ഉടമകളുടെ കൈവശം ഉള്ള മറ്റൊരു കെട്ടിടത്തില്‍ ആണ് അധികാരികള്‍ സൂക്ഷിച്ചു വരുന്നത് . പോപ്പുലര്‍ ഫിനാന്‍സ് പൊളിഞ്ഞതിന് പിന്നാലെ നിരവധി സ്വകാര്യ ഫിനാന്‍സ് സ്ഥാപനങ്ങളും ഇതേ പോലെ തട്ടിപ്പ് നടത്തിയിരുന്നു .

കോടികണക്കിന് രൂപ എവിടെ ആണ് എന്ന് ഇന്നും അജ്ഞാതം ആണ് . അത് കണ്ടെത്തുവാന്‍ സി ബി ഐ അന്വേഷണം കൊണ്ട് സാധിക്കും എന്നാണ് നിക്ഷേപകരുടെ വിശ്വാസം .

error: Content is protected !!