ശബരിമല തീര്‍ഥാടനം: ബാലവേലയും ബാലഭിക്ഷാടവും തടയാന്‍ സ്‌ക്വാഡ് പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍

ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ച് ബാലവേലയും ബാലഭിക്ഷാടനവും കണ്ടെത്തുന്നതിനും തടയുന്നതിനുമായി സ്‌ക്വാഡ് പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍ എ ഷിബു നിര്‍ദ്ദേശം നല്‍കി. 1986 ലെ ചൈല്‍ഡ് ആന്‍ഡ് അഡോളസെന്റ് ലേബര്‍ ആക്ട് പ്രകാരം രൂപീകരിച്ചിട്ടുള്ള ജില്ലാതല ടാസ്‌ക്ഫോഴ്സിന്റെ അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാലഭിക്ഷാടനത്തിനെതിരെ അവബോധം സൃഷ്ടിക്കുന്നതിനും, കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുന്നതിനുള്ള പദ്ധതി നടപ്പിലാക്കണം.

അതിഥി തൊഴിലാളികളുടെ കുടുംബങ്ങളെയും കുട്ടികളെയും പരിശോധനയുടെ പരിധിയില്‍ ഉള്‍പ്പെടുത്തണം. ബാലവേലയുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുകയും സത്വരമായ നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യണം. പഴുതുകള്‍ സൃഷ്ടിച്ച് കുറ്റവാളികള്‍ പുറത്ത് പോകാതിരിക്കാന്‍ കൃത്യമായും പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ദേശീയ ബാലാവകാശകമ്മിഷന്‍ നവംബര്‍ 20 മുതല്‍ ഡിസംബര്‍ 10 വരെ നടത്തുന്ന പാന്‍ ഇന്ത്യ റെസ്‌ക്യു ആന്‍ഡ് റീഹാബിലിറ്റേഷന്‍ കാമ്പയിന്‍ കാര്യക്ഷമമായി ജില്ലയില്‍ സംഘടിപ്പിക്കണമെന്നും പോസ്റ്ററുകള്‍ വ്യാപകമായി പ്രചരിപ്പിക്കണമെന്നും കളക്ടര്‍ പറഞ്ഞു.

അഡിഷണല്‍ ജില്ലാ പൊലീസ് മേധാവി ആര്‍. പ്രദീപ് കുമാര്‍,  ജില്ലാ ലേബര്‍ ഓഫീസര്‍ ഇന്‍ചാര്‍ജ്ജ് എസ്.സുരാജ്, ജില്ലാ ചൈല്‍ഡ് ഓഫീസര്‍ ലതാകുമാരി, തഹസില്‍ദാര്‍മാര്‍, വിവിധ വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!