കടുവ ഭീഷണി: വനം വകുപ്പിന്റെ പട്രോളിംഗ് ശക്തമാക്കുമെന്ന് അഡ്വ പ്രമോദ് നാരായണ്‍ എംഎല്‍എ

konnivartha.com : ചെമ്പരത്തില്‍മൂട് ഭാഗത്ത് വനം വകുപ്പിന്റെ നേതൃത്വത്തില്‍ പട്രോളിംഗ് ശക്തമാക്കുമെന്ന് അഡ്വ.പ്രമോദ് നാരായണ്‍ എംഎ എ പറഞ്ഞു. കടുവ ആക്രമണമുണ്ടായ ചെമ്പരത്തില്‍മൂട്ടില്‍ സദാനന്ദന്റെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു എംഎല്‍എ.

 

സോളാര്‍ വേലി അടിയന്തരമായി നിര്‍മിക്കും.  കടുവയെ പിടിക്കുവാന്‍ കൂട് സ്ഥാപിക്കും. കടുവയ്ക്ക് സൈ്വവര്യവിഹാരം നടത്താനുള്ള ഇടം കാട് വളര്‍ന്ന് ഉണ്ടായിട്ടുണ്ട്. അത് നീക്കം ചെയ്യുന്ന പ്രവര്‍ത്തികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി പ്രദേശവാസികളുടെ ആശങ്കയ്ക്ക് പരിഹാരം കാണും. വന്യമൃഗങ്ങള്‍ കഴിയുവാന്‍ സാധ്യതയുള്ള സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങള്‍ ശുചിയാക്കുവാന്‍ പഞ്ചായത്തിന് നിര്‍ദ്ദേശം നല്‍കി. പഞ്ചായത്ത് സ്വകാര്യ വ്യക്തികള്‍ക്ക് കത്ത് നല്‍കുമെന്നും എംഎല്‍എ പറഞ്ഞു.

 

ചെമ്പരത്തില്‍മൂട് ഭാഗത്തെത്തിയെ കടുവ കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെയാണ് ആട്ടിന്‍കുട്ടികളെ പിടിച്ചത്. ആശാ പ്രവര്‍ത്തക വലിയമണ്ണില്‍ അമ്പിളി സദാനന്ദന്റെ ആട്ടിന്‍ കുട്ടികളെയാണ് കടുവ പിടിച്ചത്. ആട്ടിന്‍കുട്ടികളുടെ കരച്ചില്‍ കേട്ട് വീടിനു പുറത്തിറങ്ങിയപ്പോള്‍ ആട്ടിന്‍കുട്ടികള്‍ ഭയന്നോടുന്നതും ഒരു ആട്ടിന്‍കുട്ടിയെ കടിച്ചുതൂക്കി കടുവ പോകുന്നതും നേരിട്ടുകണ്ടെന്ന് അമ്പിളിയും ഭര്‍ത്താവ് സദാനന്ദനും പറഞ്ഞു. വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിന് സമീപം പ്രായമായ അമ്മയോടൊപ്പമാണ് ഇവരുടെ താമസം.

തിരുവല്ല സബ് കളക്ടര്‍ സഫ്‌ന നസറുദീന്‍, വടശേരിക്കര പഞ്ചായത്ത് പ്രസിഡന്റ് ലതാ സുരേഷ്, വാര്‍ഡ് അംഗം ജോര്‍ജ് കുട്ടി, റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.വി.രതീഷ്, തുടങ്ങിയവര്‍ പങ്കെടുത്തു

error: Content is protected !!