റാന്നി പെരുനാട് : കടുവ ഭീഷണി: തോട്ടങ്ങളിലെ കാട് തെളിക്കല്‍ പ്രവര്‍ത്തികള്‍ ആരംഭിച്ചു

 

konnivartha.com: കടുവ ഭീഷണി നേരിടുന്ന പെരുനാട് ബഥനി പുതുവേല്‍ കോളാമല മേഖലകളില്‍ തോട്ടങ്ങളിലെ കാട് തെളിക്കല്‍ പ്രവര്‍ത്തികള്‍ ആരംഭിച്ചു. സ്വകാര്യ വ്യക്തികളുടെ റബ്ബര്‍ തോട്ടങ്ങള്‍ കാട് തെളിക്കാതെ കിടക്കുന്നതിനാലാണ് കാട്ടുമൃഗങ്ങള്‍ ജനവാസമേഖലയിലേക്ക് ഇറങ്ങുന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അഡ്വ. പ്രമോദ് നാരായണ്‍ എം എല്‍എ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും അടിയന്തിരയോഗം വിളിച്ചു ചേര്‍ത്തിരുന്നു.

ഏറ്റവും പ്രശ്നബാധിതമായ പ്രദേശത്തെ 10 ഏക്കര്‍, വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വൃത്തിയാക്കാന്‍ എം എല്‍ എ നിര്‍ദേശിച്ച പ്രകാരമാണ് പ്രവര്‍ത്തികള്‍ ആരംഭിച്ചത്.
കോട്ടമല എസ്റ്റേറ്റ്, ഗോവ എസ്റ്റേറ്റ്, കാര്‍മ്മല്‍, ബഥനി എന്നിവിടങ്ങളിലെ കാട് നീക്കം ചെയ്യാന്‍ പഞ്ചായത്ത് അധികൃതര്‍ എസ്റ്റേറ്റ് ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. കാട് തെളിക്കല്‍ ആരംഭിക്കുന്നതിന് മുന്‍പ് പ്രദേശവാസികള്‍, പഞ്ചായത്ത് അധികൃതര്‍, ജനപ്രതിനിധികള്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെട്ട ജനകീയ സമിതി ചേര്‍ന്നിരുന്നു. രണ്ട് പശുക്കളെയും ആടിനെയും കടുവ ആക്രമിച്ചിരുന്നു.

അതിനെ തുടര്‍ന്ന് പ്രത്യേക ദൗത്യ സംഘത്തെ നിയോഗിച്ചു എങ്കിലും കടുവയ്ക്ക് സൈ്വര്യവിഹാരം നടത്താനുള്ള ഇടം കാട് വളര്‍ന്ന് ഉണ്ടായിട്ടുണ്ട് എന്നും അത് നീക്കം ചെയ്യുന്ന പ്രവര്‍ത്തികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി പ്രദേശവാസികളുടെ ആശങ്കയ്ക്ക് പരിഹാരം കാണുമെന്നും അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു.

കാട് തെളിക്കുന്ന സമയത്ത് പോലീസിന്റെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ കൂടുതല്‍ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനന്‍, മഠത്തുംമൂഴി വാര്‍ഡ് മെമ്പര്‍ രാജം ടീച്ചര്‍, റാന്നി റേഞ്ച് ഓഫീസര്‍ കെ.എസ്. മനോജ്, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ റോബിന്‍ മാര്‍ട്ടിന്‍, എസ്എഫ്ഒ പി.കെ. ബൈജു തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!