പട്ടയം: അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ ഡൽഹിയിലെത്തി കേന്ദ്ര മന്ത്രിയുമായി ചർച്ച നടത്തി

 

konnivartha.com: അടുത്ത ഫോറസ്റ്റ് അഡ്വൈസറി കമ്മറ്റിയുടെ അജണ്ടയിൽ ഉൾപ്പെടുത്തി തീരുമാനമാക്കുമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് ഉറപ്പു നല്കി: അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ.

വിഷയത്തിൽ എം.എൽ.എ ഡൽഹിയിലെത്തി കേന്ദ്ര മന്ത്രിയുമായി ചർച്ച നടത്തി.

ആറായിരത്തോളം കുടുംബങ്ങളുടെ കൈവശമുള്ള 1970.041 ഹെക്ടർ ഭൂമിയുടെ പട്ടയപ്രശ്നത്തിന് ഇതോടെ പരിഹാരമാകും.

konnivartha.com/Delhi: കോന്നി നിയോജക മണ്ഡലത്തിലെ കൈവശകർഷകർക്ക് പട്ടയം നല്കുന്നതിന് അടുത്ത വനം അഡ്വൈസറി കമ്മറ്റിയിൽ അനുമതി നല്കുമെന്ന് കേന്ദ്ര വനം,പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന വകുപ്പ് മന്ത്രി ഭൂപേന്ദർ യാദവ് ഉറപ്പു നല്കിയതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. ഡൽഹിയിൽ കേന്ദ്ര മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ ധാരണയത്തിയതെന്നും എം.എൽ.എ പറഞ്ഞു. ആറായിരത്തോളം കുടുംബങ്ങളുടെ കൈവശമുള്ള 1970.041 ഹെക്ടർ ഭൂമിയുടെ പട്ടയപ്രശ്നത്തിനാണ് ഇതിലൂടെ പരിഹാരമാകുന്നത്.എം.പി.മാരായ ജോൺ ബ്രിട്ടാസ്, എ.എ.റഹീം, ഡോ.വി.ശിവദാസൻ എന്നിവരോടൊപ്പമാണ് എം.എൽ.എ കേന്ദ്ര മന്ത്രിയെ സന്ദർശിച്ച് ചർച്ച നടത്തിയത്.

1920 നും 1945 നും ഇടയിലുള്ള കാലഘട്ടത്തിൽ പത്തനംതിട്ട ജില്ലയിലെ ചിറ്റാർ, സീതത്തോട്, തണ്ണിത്തോട്, അരുവാപ്പുലം, കലഞ്ഞൂർ തുടങ്ങിയ കോന്നി താലൂക്കിലെ മലയോര മേഖലകളിൽ ധാരാളം കർഷകർ വനഭൂമി കൈവശപ്പെടുത്തി കൃഷി ചെയ്തു വരികയാണ്.മൂന്ന് തലമുറകളായി ഈ ഭൂമിയിൽ കാർഷിക വൃത്തിയിൽ ഏർപ്പെടുന്നവർക്ക് ഏകദേശം ഒമ്പത് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഭൂമിയുടെ കൈവശാവകാശവും, പട്ടയവും ലഭിച്ചിട്ടില്ല. കേന്ദ്ര അനുമതി ലഭിക്കാത്തതാണ് പട്ടയം നല്കാൻ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചത്.
കോന്നി ഉപതെരഞ്ഞെടുപ്പിനു ശേഷം വിഷയം പരിഹരിക്കുന്നതിന് നിരന്തര ഇടപെടലാണ് നടത്തിയത്.കേന്ദ്ര സർക്കാരിൽ നിന്ന് അനുമതി ലഭിക്കുന്നതിന് ജില്ലാ കളക്ടർ മുഖേന കേന്ദ്ര സർക്കാരിൻ്റെ ഓൺലൈൻ പോർട്ടലായ പരിവേഷിലൂടെ അപേക്ഷ സമർപ്പിച്ചു.തുടർന്ന് സംസ്ഥാന സർക്കാരിൻ്റെ ശുപാർശയോടെ 2020 ഏപ്രിൽ 2 ന് കേന്ദ്ര സർക്കാരിന് അപേക്ഷ സമർപ്പിച്ചു.കേന്ദ്ര സർക്കാരിൻ്റെ ബംഗളുരു റീജിയണൽ ഓഫീസ് അപേക്ഷ പരിശോധിക്കുകയും തുടർ നടപടികൾക്കായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിൻ്റെ ചുമതലയിലുള്ള ഫോറസ്റ്റ് അഡ്വൈസറി കമ്മറ്റിക്ക് കൈമാറുകയും ചെയ്തു.

ഫോറസ്റ്റ് അഡ്വൈസറി കമ്മറ്റി അപേക്ഷ പരിശോധിച്ച് പരിഹാര വനവൽക്കരണത്തിനുള്ള കെ.എം.എൽ ഫയലുകളുടെ വിശദാംശങ്ങളും, കൈവശ വനഭൂമി സംബന്ധിച്ച അധികവിവരങ്ങളും സംസ്ഥാന സർക്കാരിനോട് ആരാഞ്ഞു.ഈ വിവരങ്ങൾ ഫീൽഡ് ഡിവിഷനുകളിൽ നിന്നും ശേഖരിച്ച് 2020 ഡിസംബർ 17ന് കേന്ദ്രത്തിന് മറുപടി നല്കി. തുടർന്ന് ഇതു സംബന്ധിച്ച് അഡ്വൈസറി കമ്മറ്റി ആവശ്യപ്പെട്ട എല്ലാ വിവരങ്ങളും സംസ്ഥാന സർക്കാർ കൈമാറിയിട്ടുണ്ട്.

2021 സെപ്റ്റംബർ 15 മുതൽ 17 വരെ ബംഗളുരു റീജിയണൽ ആഫീസിലെ അഡീഷണൽ ഇൻസ്പെക്ടർ ജനറൽ ( സെൻട്രൽ ) കോന്നി മണ്ഡലത്തിലെത്തി സ്ഥലപരിശോധന നടത്തി.ഇതു സംബന്ധിച്ച റിപ്പോർട്ടും കേന്ദ്ര സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്.

എല്ലാ നടപടിക്രമങ്ങളും കഴിഞ്ഞ മൂന്നു വർഷത്തെ നിരന്തര ഇടപെടലിനെ തുടർന്ന് പൂർത്തീകരിക്കാൻ കഴിഞ്ഞതായും എം.എൽ.എ പറഞ്ഞു. ഫോറസ്റ്റ് അഡ്വൈസറി കമ്മറ്റിയുടെ അജണ്ടയിലുൾപ്പെടുത്തി തീരുമാനമെടുത്താൽ കോന്നി നിയോജക മണ്ഡലത്തിലെ ആറായിരത്തോളം മലയോര കർഷകർക്ക് പട്ടയം ലഭ്യമാക്കാൻ കഴിയും.

ഈ സാഹചര്യത്തിലാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയെ നേരിൽ സന്ദർശിച്ച് വിഷയത്തിൻ്റെ ഗൗരവം ബോധ്യപ്പെടുത്താൻ തീരുമാനിച്ചത്.കേന്ദ്ര മന്ത്രി വളരെ അനുകൂല നിലപാടാണ് സ്വീകരിച്ചത്. പട്ടയം ലഭ്യമാകുന്ന തിനുള്ള എല്ലാ നടപടിക്രമങ്ങളും പൂർത്തിയായ വിവരം മന്ത്രിയെ ബോധ്യപ്പെടുത്തുകയും, രേഖാമൂലം നിവേദനമാക്കി നല്കുകയും ചെയ്തു.നടപടിക്രമങ്ങൾ പൂർത്തിയാക്കിയ സാഹചര്യത്തിൽ ഫോറസ്റ്റ് അഡ്വൈസറി കമ്മറ്റിയുടെ അടുത്ത യോഗത്തിൽ വിഷയം അജണ്ടയായി ഉൾപ്പെടുത്തുമെന്നും, അനുകൂല തീരുമാനമുണ്ടാകുമെന്നും മന്ത്രി ഉറപ്പു നല്കി.

കോന്നി മണ്ഡലത്തിലെ മലയോര പട്ടയം പതിറ്റാണ്ടുകളായി ചർച്ച ചെയ്യപ്പെടുന്ന വിഷയമാണെന്ന് എം.എൽ.എ പറഞ്ഞു. എന്നാൽ കഴിഞ്ഞ മൂന്നു വർഷമായി ഈ പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാക്കാനുള്ള നിയമപരമായ ശ്രമങ്ങളാണ് നടത്തിയത്. അത് വിജയത്തിലേക്ക് എത്തുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും എം.എൽ.എ പറഞ്ഞു.

error: Content is protected !!