കല്ലേലി കാവിൽ കാവൂട്ടും അനുഷ്ഠാന പൂജകളും നടന്നു

ആദി ദ്രാവിഡ നാഗ ഗോത്ര ജനത നൂറ്റാണ്ടുകളായി ആചരിച്ചു വരുന്നതും പ്രകൃതി സംരക്ഷണ പൂജകളിൽ ഒഴിച്ച് കൂടാനാകാത്തതുമായ അപൂർവ അനുഷ്‌ഠാന പൂജയും കാവൂട്ടും ദ്രാവിഡ കലകളും പത്തനംതിട്ട കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ (മൂലസ്ഥാനം )നടന്നു
വര്‍ഷത്തില്‍ ഒരിക്കല്‍ സര്‍വ്വ ചരാചരങ്ങളെയും ഉണര്‍ത്തിച്ചു കൊണ്ട് പ്രകൃതി സംരക്ഷണ പൂജ, ജല സംരക്ഷണ പൂജ, വൃക്ഷ സംരക്ഷണ പൂജ, സമുദ്ര പൂജ,കളരി പൂജ,41 തൃപ്പടി പൂജ,999 മലഊട്ട് പൂജ, കാവൂട്ട്,മല വില്ല് പൂജ, മലക്കൊടി ഊട്ട് പൂജ,വാനര ഊട്ട്, മീനൂട്ട്,ആദ്യ ഉരു മണിയൻ പൂജ, ആശാൻ പൂജ,പിതൃ പൂജ, പർണ്ണശാല പൂജ, മകര വാവൂട്ട് പൂജ, സന്ധ്യാ വന്ദനം, ദീപ നമസ്ക്കാരത്തോടെ,ആഴിപൂജ, വെള്ളം കുടി നിവേദ്യം , കുംഭപ്പാട്ട്  , ഭാരതകളി ,തലയാട്ടം കളി, കമ്പ് കളി, പാട്ടും കളികളും ആഴി സമർപ്പണം എന്നിവ 999 മലകളുടെ മൂല സ്ഥാനമായ കല്ലേലി കാവില്‍ നടന്നു .ഗുരുകാരണവന്മാരുടെയും കുലദൈവങ്ങളുടെയും പ്രീതിക്കായി പൂജകള്‍ നടത്തുകയും അനുഗ്രഹം തേടുകയും ചെയ്യുന്ന ചടങ്ങാണ് കളരിപൂജ.
പരമ്പു നിവര്‍ത്തി 101 കളരിക്കും കുലജാതര്‍ക്കും വേണ്ടി പുന്നയില നാക്ക്‌ നീട്ടിയിട്ട്‌ 101 നിലവിളക്ക്‌ തെളിച്ച്‌ കാട്ടു വിഭവങ്ങളായ നൂറകൻ, മാന്തൽ, മടിക്കിഴങ്ങ്, ചെക്കറ്, കാട്ടു കാവൽ, കാട്ട് ചേന, കോത്തയം എന്നിവയും കാര്‍ഷിക വിളകളും കനലില്‍ ചുട്ടെടുത്ത് . കരിക്ക്‌, വറപൊടി, മുളയരി, കലശം, തേന്‍, കരിമ്പ്, പനം പൊടി, ചണ്ണയ്ക്കാ പൊടി, കൂവപ്പൊടി എന്നിവ ചേര്‍ത്തു വച്ച്‌ കളരി പൂജ സമര്‍പ്പിച്ചു .കാട്ടു വിറകുകള്‍ കൊണ്ട്‌ ആഴി കൂട്ടി ഹവിസ്സുകള്‍ അര്‍പ്പിച്ച് അകത്തും പുറത്തുമുള്ള കളരിയില്‍ വെള്ളം കുടി നിവേദ്യംകലശമായി തളിച്ച് പ്രകൃതിയെ ഉണര്‍ത്തി .
999 മലകളെ വിളിച്ചുണര്‍ത്തി കല്ലും, മുളം കാലുകള്‍, പച്ചിരുമ്പ് ‌, ഉണക്കപ്പാള, ഉണക്കക്കമ്പ് ചേർത്ത് ഈണത്തിലും താളത്തിലും പ്രകൃതിയെ ഉണർത്തിച്ച് കുംഭ പ്പാട്ട്  , ഭാരതകളി, തലയാട്ടം കളി,  കമ്പ്കളി, പാട്ടും കളികളും എന്നിവയും നടന്നു . കാവ് മുഖ്യ ഊരാളി ഭാസ്കരന്‍ പൂജകള്‍ക്ക് നേതൃത്വം നല്‍കി
error: Content is protected !!