പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് : നിക്ഷേപകരുടെ മൊഴിയെടുപ്പ് സി ബി ഐ തുടരുന്നു

 

konnivartha.com : പത്തനംതിട്ട കോന്നി വകയാര്‍ ആസ്ഥാനമായ പോപ്പുലര്‍ ഫിനാന്‍സ് സ്ഥാപന ഉടമകള്‍ മുപ്പതിനായിരത്തോളം നിക്ഷേപകരില്‍നിന്നായി 1,600 കോടി രൂപയാണ് വെട്ടിച്ചത്. ഈ നിക്ഷേപക തട്ടിപ്പില്‍ സി ബി ഐ അന്വേഷണം പുരോഗമിക്കുന്നു . സി ബി ഐ കൊച്ചി യൂണിറ്റില്‍ നിന്നുള്ള അന്വേഷണ സംഘം പത്തനംതിട്ട റസ്റ്റ്‌ ഹൌസ്സില്‍ ഓഫീസ് തുറന്ന് ഏതാനും മാസമായി പണം നഷ്ടപ്പെട്ട് പോലീസില്‍ പരാതി നല്‍കിയ നിക്ഷേപകരില്‍ നിന്നും മൊഴിയെടുക്കുന്നു .

കുറച്ചു പേരെ മാത്രം ആണ് ഓരോ ദിവസവും വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്തുന്നത് . ഏതാനും മാസം കൂടി മൊഴിയെടുപ്പ് നടക്കും .പൂര്‍ത്തിയാകുന്ന മുറയ്ക്ക് സി ബി ഐ കോടതിയില്‍ മൊഴി പകര്‍പ്പ് ഹാജരാക്കി തുടര്‍ നടപടികള്‍ സി ബി ഐ സ്വീകരിക്കും . രാജ്യാന്തര ബന്ധം ഉള്ള തട്ടിപ്പ് കേസ്സായതിനാല്‍ ദുബായ് ,ഓസ്ട്രേലിയ എന്നിവിടെ ഇന്‍റര്‍ പോളിന്‍റെ സഹായത്തോടെ സി ബി ഐ അന്വേഷണം നടത്തും .

അടിച്ചു മാറ്റിയ നിക്ഷേപക തുക എവിടെ നിക്ഷേപിച്ചു ,നിലവില്‍ ആരുടെ കയ്യില്‍ , ബിസിനസ്സില്‍ മുടക്കിയോ ,അതിനു സഹായികള്‍ ആരൊക്കെ എന്നുള്ള വിവരം വരും ദിവസങ്ങളില്‍ അന്വേഷിക്കും . കോടികളുടെ ഇടപാടുകള്‍ ആയതിനാല്‍ അന്വേഷണ രീതിയ്ക്ക് മാറ്റം ഉണ്ടാകും . സ്ഥലം ,വാഹനം ,കെട്ടിടങ്ങള്‍ തുടങ്ങിയവ പ്രതികള്‍ വാങ്ങിയിരുന്നു . ഇതെല്ലാം കണ്ടു കെട്ടണം . കണ്ടെത്തിയ വാഹനങ്ങളെ കൂടാതെ ഇനിയും വാഹനങ്ങള്‍ ഉണ്ടെന്നു ആണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തല്‍ .ഇതെല്ലാം കണ്ടെത്തണം .

ചെന്നൈ , ആന്ധ്ര എന്നിവിടെ വലിയ തോതില്‍ ബിനാമി പേരിലും ഭൂമി വാങ്ങി കൂട്ടി .ഇതെല്ലം ഇനി കണ്ടെത്തണം . ഈ സംസ്ഥാനങ്ങളില്‍ പ്രതികള്‍ നേരില്‍ വാങ്ങിയ ഭൂമി മാത്രം ആണ് പോലീസ് കണ്ടെത്തിയത് . കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പ് ആണ് പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ ചെയ്തത് . പണം ഷെയര്‍ ആയി മാറ്റുവാന്‍ ഇല്ലാത്ത കമ്പനി പേരുകള്‍ പോലും ഉപയോഗിച്ചു . വകയാറില്‍ ഇതിനു വേണ്ടി ലാബ് തുടങ്ങി .ആ പേരിലും ഷെയര്‍ ഇറക്കി . ഒരു കാര്യം സമ്മതിച്ചു .കൃത്യമായ പലിശ എല്ലാവര്‍ക്കും ലഭിച്ചിട്ടുണ്ട് .അക്കാര്യം എല്ലാ നിക്ഷേപകരും സമ്മതിക്കും . മുതലിനേക്കാള്‍ ഏറെ പലിശ വാങ്ങിയ കോന്നിയിലെ ഏഴു ആളുകള്‍ക്ക്  പരാതി ഇല്ല എന്ന് “കോന്നി വാര്‍ത്ത ഡോട്ട് കോമിനോട് ” പറഞ്ഞിരുന്നു . കാരണം അവര്‍ നിക്ഷേപിച്ച തുകയേക്കാള്‍ പന്ത്രണ്ട് ഇരട്ടി പലിശ പണം വാങ്ങിയിരുന്നു . അത് കൊണ്ട് അവരുടെ മനസ്സില്‍ തോന്നി പരാതി വേണ്ട എന്ന് .

അഞ്ചു കോടി തുടങ്ങി മുകളിലേക്ക് നിക്ഷേപിച്ച പതിനൊന്നു ആളുകള്‍ക്കും പരാതി ഇല്ല . ചിലര്‍ ഇടയ്ക്ക് നിക്ഷേപക തുക മടക്കി വാങ്ങി . ഓരോ ജില്ലയിലും നിക്ഷേപകര്‍ തങ്ങളുടെ പണം എങ്ങനെ ലഭിക്കും എന്ന് അറിയാന്‍ കാക്കുന്നു . നിക്ഷേപക കൂട്ടായ്മകള്‍ തുടങ്ങിയ വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ പരസ്പരം കലഹം ആണ് . കൃത്യമായ വിവരം ഇല്ല . നേതാക്കള്‍ ചമയാന്‍ ആണ് എല്ലാവരുടെയും ആഗ്രഹം . അതിനു ഇടയില്‍ പാവങ്ങള്‍ ആയ നിക്ഷേപകര്‍ വലയുന്നു .

പോലീസ് സ്പെഷ്യല്‍ ബ്രാഞ്ച് ഇന്നും അന്വേഷിക്കുന്നു .മറ്റു വാഹനം എവിടെ എന്ന് . കോടികള്‍ നിക്ഷേപമായി നല്‍കിയ ചില ആളുകള്‍ ഇതുവരെ പരാതി നല്‍കി ഇല്ല .അത് കള്ളപ്പണ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി അവരുടെ ഭവനത്തിലും ബിസിനസ് സ്ഥാപനത്തിലും പരിശോധന ഉണ്ടാകും .ഇവര്‍ നിക്ഷേപിച്ച പണത്തിനു ഉടമകള്‍ മുങ്ങുന്നതിനു ഏതാനും മാസം വരെ കൃത്യമായി പലിശ നല്‍കിയിരുന്നു . വകയാര്‍ ഹെഡ് ഓഫീസില്‍ നിന്നും പോലീസ് പിടിച്ചെടുത്ത ഹാര്‍ഡ് ഡിസ്ക്കില്‍ ഉണ്ട് . കോന്നി പോലീസില്‍ ആണ് ആദ്യം പരാതി കിട്ടിയത് .തുടര്‍ന്ന് രാജ്യവ്യാപകമായി പോലീസില്‍ പരാതി കിട്ടി .

സംഭവത്തില്‍ പോലീസ് കേസിന് പിന്നാലെ 2020 ഒക്ടോബറില്‍ ഇ.ഡി. കേസെടുത്തിരുന്നു. ഓഗസ്റ്റില്‍ പോപ്പുലര്‍ ഗ്രൂപ്പ് ഉടമ തോമസ് ഡാനിയേലിനെയും മകള്‍ റിനു മറിയത്തെയും ഇ.ഡി. അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെ പോപ്പുലര്‍ ഫിനാന്‍സിന്റെ 31.16 കോടിയുടെ സ്വത്തും കണ്ടുകെട്ടി.മൂന്നു പെണ്‍മക്കളെയും ,ഭാര്യയേയും അമ്മയെയും അറസ്റ്റ് ചെയ്തിരുന്നു .പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ ഉടമ തോമസ് ഡാനിയേലിന്‍റെ അമ്മ മറിയാമ്മയെ ഓസ്ട്രേലിയയില്‍നിന്ന് കൊച്ചിയിലെത്തിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അറസ്റ്റ് ചെയ്തിരുന്നു . ഇവരുടെ ഓസ്ട്രേലിയ ബന്ധവും ബിസിനസ്സും സി ബി ഐ അന്വേഷിച്ചു വരുന്നു . കേസില്‍ പ്രതിയായിരുന്ന തോമസ് ഡാനിയേലിന്‍റെ അമ്മ മറിയാമ്മ ഓസ്ട്രേലിയയിലായിരുന്നു താമസം. സമന്‍സ് അയച്ചിട്ടും ഹാജരാകാത്തതിനെ തുടര്‍ന്ന് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.ഇവിടെയ്ക്ക് ആണ് തോമസ്‌ ഡാനിയലിന്‍റെ രണ്ടു പെണ്‍കുട്ടികള്‍ രഹസ്യമായി മുങ്ങുവാന്‍ ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയത് . ആ രാത്രി നിക്ഷേപകര്‍ നടത്തിയ അന്വേഷണം അവരെ ഡല്‍ഹി വിമാനത്താവളത്തില്‍ തടഞ്ഞു വെച്ച് പോലീസ് എത്തി അറസ്റ്റ് ചെയ്തു . അവര്‍ ഓസ്ട്രേലിയലിലേക്ക് മുങ്ങുവാന്‍ മാസങ്ങള്‍ക്ക് മുന്നേ പദ്ധതി തയാറാക്കിയിരുന്നു എന്ന് പോലീസ് കണ്ടെത്തി .

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് “കോന്നി വാര്‍ത്ത ഡോട്ട് കോം ” ആണ് ആദ്യം പുറത്തു കൊണ്ടുവന്നത് . തുടര്‍ന്ന് കോന്നി വാര്‍ത്തയുമായി നിക്ഷേപകര്‍ വിളിക്കുകയും വകയാര്‍ കേന്ദ്രമാക്കി നിക്ഷേപക കൂട്ടായ്മ രൂപീകരിക്കുകയും ചെയ്തു . നിക്ഷേപക കൂട്ടായ്മകള്‍ ഇപ്പോള്‍ പലതും ഉണ്ടെങ്കിലും വകയാര്‍ കേന്ദ്രമാക്കി തുടങ്ങിയ കൂട്ടായ്മ ഇന്നും ശക്തമാണ് .

 

 

error: Content is protected !!