ജലജീവന്‍ മിഷന്‍റെ  പ്രവര്‍ത്തനങ്ങള്‍ക്കായി സമയബന്ധിതമായി സര്‍ക്കാര്‍ ഭൂമി കൈമാറിയത് പത്തനംതിട്ട ജില്ല

ജലജീവന്‍ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി സമയബന്ധിതമായി സര്‍ക്കാര്‍ ഭൂമി കൈമാറിയത് പത്തനംതിട്ട ജില്ലയെന്ന് കേന്ദ്രജലജീവന്‍ മിഷന്‍ വിലയിരുത്തിയതായി ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ജില്ലയിലെ ജലജീവന്‍ പദ്ധതികളുമായി ബന്ധപ്പെട്ട് ദേശീയ ജലജീവന്‍ മിഷന്‍ പ്രതിനിധികളായ എ.മുരളീധരന്‍, രൂപ് മുഖര്‍ജി എന്നിവര്‍ അടങ്ങിയ കേന്ദ്രസംഘം ജില്ലയില്‍ സന്ദര്‍ശനം നടത്തിയ ശേഷം ജില്ലാ കളക്ടറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വിലയിരുത്തലുണ്ടായത്.

സര്‍ക്കാര്‍ ഭൂമി കൈമാറുന്നതില്‍ ജില്ല മികച്ച പ്രവര്‍ത്തനമാണ് നടത്തിയിരിക്കുന്നത്. അതേസമയം സ്വകാര്യ ഭൂമി കൈമാറുന്നതിന് ആവശ്യമായ നടപടികള്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ത്വരിതപ്പെടുത്തണമെന്നും കേന്ദ്ര സംഘം പറഞ്ഞു. ജലജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി സ്വകാര്യഭൂമി വാങ്ങുന്നതിലും വനഭൂമി അനുവദിക്കുന്നതിലും ആവശ്യമായ ഇടപെടലുകള്‍  കേന്ദ്രത്തില്‍ നിന്ന് ലഭ്യമാക്കും. ജലത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് കൃത്യമായ ഇടവേളകളില്‍ ജല അതോററ്റിയും പഞ്ചായത്തുകളും  പരിശോധനകള്‍ നടത്തണം. ജലജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് പഞ്ചായത്തുകള്‍ക്ക്  സാങ്കേതിക പിന്തുണയും ഉദ്യോഗസ്ഥരേയും നിയമിക്കാനുള്ള സൗകര്യവും ഒരുക്കിത്തരും.

 

പ്രകൃതിദുരന്തങ്ങളുടെ ഫലമായി പെപ്പുകളിലും അടിസ്ഥാന സൗകര്യങ്ങളിലും ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ പരിഹരിക്കുന്നതിന് ജലജീവന്‍ മിഷന്‍ ഫണ്ടിന്റെ അഞ്ചു ശതമാനം ഉപയോഗിക്കാനാകും. ജില്ലയിലെ ജലജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനായി ആപ്ലിക്കേഷന്‍ നിര്‍മിക്കാന്‍ കേന്ദ്രസംഘം സഹായം വാഗ്ദാനം ചെയ്തു.
ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു സി. മാത്യു, ജല അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ ടി. തുളസീധരന്‍,  അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ പ്രദീപ് ചന്ദ്ര, സൂപ്രണ്ടിംഗ് എഞ്ചിനിയര്‍ ബി. മനു, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!