പത്തനംതിട്ട ജില്ലയില്‍ നിന്നും പത്തുവർഷം മുമ്പ് കാണാതായ യുവതിയെ പെരിന്തൽമണ്ണയിൽ നിന്നും കണ്ടെത്തി

 

konnivartha.com /പത്തനംതിട്ട : പത്തുവർഷം മുമ്പ് പന്തളം പോലീസ്,കാണാതായതിന് രജിസ്റ്റർ ചെയ്ത കേസിലെ യുവതിയെ മലപ്പുറം പെരിന്തൽമണ്ണയിൽ നിന്നും കണ്ടെത്തി.

തിരുവനന്തപുരം കള്ളിക്കാട് മൈലക്കര ആടുവള്ളി മഠവിളക്കുഴി വീട്ടിൽ നിന്നും പന്തളം കുളനട കണ്ടംകേരിൽ വീട്ടിൽ ഭർത്താവ് ബാലനും രണ്ട് മക്കളുമൊത്ത് താമസിച്ചുവന്ന സിമികുമാരി (42) യെയാണ് പോലീസ് ഇൻസ്‌പെക്ടർ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിൽ നടന്ന ശ്രമകരമായ അന്വേഷണത്തിൽ കണ്ടെത്തിയത്.

കാണാതാകുന്ന കേസുകളിൽ ആളുകളെ കണ്ടെത്തുന്നുതിനുള്ള അന്വേഷണം ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം ജില്ലയിലെ പോലീസ് സ്റ്റേഷനുകൾ ഊർജ്ജിതമാക്കിയിരുന്നു. 2012 മേയ് ആറിന് രാവിലെ 10 മണിക്കാണ് യുവതിയെ വീട്ടിൽ നിന്നും കാണാതായത്. 13 ന്
ഭർത്താവിന്റെ മൊഴിപ്രകാരം അന്നത്തെ എസ് ഐ ലാൽ സി ബേബിയാണ് കേസെടുത്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സിമിയെ കണ്ടെത്താനാവാത്തതിനാൽ
കേസ് തെളിയേണ്ട പട്ടികയിൽ ഉൾപ്പെടുത്തി സെപ്റ്റംബർ 9 ന് കോടതിക്ക് റിപ്പോർട്ട്‌ സമർപ്പിച്ചു.

പിന്നീട് 2018 മേയ് 20 ന് കേസ് തുടരന്വേഷണം ആരംഭിക്കുകയും, പെരിന്തൽമണ്ണയിലെ ഒരു സൂപ്പർ മാർക്കറ്റ് സ്ഥാപനത്തിൽ യുവതി ജോലി ചെയ്യുന്നതായി പോലീസ് കണ്ടെത്തുകയും ചെയ്തിരുന്നു.

ഹരിപ്പാട് സ്വദേശിയായ ഹൻസിൽ (38) എന്നയാൾക്കൊപ്പം മലപ്പുറം പെരിന്തൽമണ്ണയിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു യുവതി. ഇവർ ഭർത്താവ് ബാലനും രണ്ട് മക്കൾക്കുമൊപ്പം കഴിഞ്ഞുവരവേയാണ്, പന്തളത്തെ സ്വകാര്യസ്ഥാപനത്തിൽ ഒരുമിച്ച് ജോലി
ചെയ്തുവന്ന ഹൻസിലുമായി അടുപ്പത്തിലായത്.

ഹൻസിലുമായി ഒമ്പതുവർഷമായി ഒരുമിച്ചുജീവിക്കുന്ന സിമിക്ക് മക്കളില്ല. സ്വർണവ്യാപാര സ്ഥാപനത്തിൽ ജോലിചെയ്തുവരുന്ന ഹൻസിലിനെ ഇന്നലെ പുനലൂരിൽ നിന്നും പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് യുവതി പെരിന്തൽമണ്ണയിലുണ്ടെന്ന വിവരം ലഭിച്ചത്.

വ്യാപകമായ അന്വേഷണത്തിലാണ് ഹൻസിലിനെ പോലീസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ കണ്ടെത്താനായത്. യുവതിയെ കണ്ടെത്താനുള്ള അന്വേഷണം പലയിടങ്ങളിലായി വ്യാപിപ്പിച്ചപ്പോൾ തന്നെ ഇയാളെപ്പറ്റി പോലീസിന് സൂചന ലഭിച്ചിരുന്നു.

തുടർന്ന് ഇയാളുടെ ഹരിപ്പാടുള്ള വീട്ടിലെത്തി നടത്തിയ അന്വേഷണത്തിലാണ് പുനലൂരിലെ ജോലിസ്ഥലത്തുനിന്നും ഇന്നലെ പിടികൂടാൻ സാധിച്ചത്. ജില്ലാ സൈബർ സെല്ലിന്റെ സഹായത്തോടെ യുവതിയുടെ ഫോൺ ലൊക്കേഷൻ കണ്ടെത്തുകയും, പെരിന്തൽമണ്ണയിലെ
വാടകവീട്ടിലെത്തി കൂട്ടിക്കൊണ്ട് വരികയുമായിരുന്നു. സിമിയുടെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തി.

ഒരുമിച്ചു ജോലിചെയ്തുവന്ന ഹൻസിലുമായി സ്വമേധയാ പോയതാണെന്നും, തുടർന്ന് ഇസ്ലാം മതം സ്വീകരിച്ച് സാനിയ എന്ന പേര് സ്വീകരിച്ചെന്നും, 9 വർഷത്തോളമായി ഭാര്യാഭർത്താക്കന്മാരായി ജീവിച്ചുവരികയാണെന്നും, കുടുംബപ്രശ്നങ്ങളാൽ ഒരു വർഷമായി പിരിഞ്ഞു കഴിയുകയാണെന്നും, മാവേലിക്കര കുടുംബകോടതിയിൽ വിവാഹമോചനത്തിന് കേസ് നടന്നുവരികയാണെന്നും മറ്റും പോലീസിന് മൊഴിനൽകി.

ആദ്യഭർത്താവിലെ രണ്ടുമക്കളിൽ മകൾ യുവതിക്കൊപ്പമാണുള്ളത്. ലാൽ സി ബേബിക്ക് ശേഷം അലക്സാണ്ടർ തങ്കച്ചൻ ഉൾപ്പെടെയുള്ള ഓഫീസർമാർ അന്വേഷിച്ച കേസിൽ, ഇപ്പോൾ യുവതിയെ കണ്ടെത്താനിടയാവും വിധമുള്ള വഴിതിരിവിലെത്തിയത് പ്രത്യേക അന്വേഷണസംഘത്തിന്റെ ദിവസങ്ങളോളം വിശ്രമമില്ലാതെയുള്ള അന്വേഷണം കാരണമായാണ്.

പോലീസ് ഇൻസ്‌പെക്ടർ എസ് ശ്രീകുമാറിനൊപ്പം എസ് ഐ കെ ഷിജു, പോലീസ് ഉദ്യോഗസ്ഥരായ ജയലക്ഷ്മി, അൻവർഷാ, സുബീക് റഹ്മാൻ, അമീഷ്, രഘുകുമാർ
എന്നിവരാണ് അന്വേഷണത്തിൽ പങ്കെടുത്തത്.

error: Content is protected !!