പുനർവിവാഹപ്പരസ്യത്തിന്റെ അടിസ്ഥാനത്തിൽ പ്രലോഭിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ

 

പുനർവിവാഹപ്പരസ്യം നൽകിയയാളിനെ ഫോണിലൂടെ പരിചയപ്പെടുകയും പ്രലോഭിപ്പിച്ച് ലക്ഷങ്ങൾ കബളിപ്പിച്ചെടുക്കുകയും ചെയ്ത യുവതിയെ പോലീസ് പിടികൂടി.

 

konnivartha.com : ആലപ്പുഴ കൃഷ്ണപുരം കാപ്പിൽ ഈസ്റ്റ്‌ പുത്തൻതുറ വീട്ടിൽ നിന്നും കൃഷ്ണപുരം കുറ്റിപ്പുറം ഷാജിയുടെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന വിജയന്റെ മകൾ ആര്യ വി (36) ആണ് കോയിപ്രം പോലീസിന്റെ പിടിയിലായത്.

 

കോയിപ്രം കടപ്ര സ്വദേശിയായ യുവാവ് നൽകിയ പുനർവിവാഹ പരസ്യം
കണ്ട്, 2020 മേയ് നാല് മുതൽ രണ്ട് മൊബൈൽ ഫോണുകളിൽ നിന്നും നിരന്തരം വിളിച്ച പ്രതി, തന്റെ സഹോദരിക്ക് വിവാഹം കഴിക്കാൻ താൽപ്പര്യമുണ്ടെന്നും പറഞ്ഞുവിശ്വസിപ്പിച്ച ശേഷം, മേയ് 17 മുതൽ ഡിസംബർ 22 വരെയുള്ള കാലയളവിൽ അമ്മയുടെ ചികിത്സയ്ക്കെന്നുപറഞ്ഞു പലതവണയായി 4,15,500 രൂപ ബാങ്ക് ഇടപാടിലൂടെ തട്ടിയെടുത്തു എന്നാണ് കേസ്.

 

കറ്റാനം സൗത്ത് ഇന്ത്യൻ ബാങ്ക് അക്കൗണ്ടിലേക്കാണ് തുക കൈമാറ്റം ചെയ്തെടുത്തത്. കൂടാതെ, 22, 180 രൂപ വിലയുള്ള ഓപ്പോ കമ്പനി നിർമിതമായ പുതിയ മൊബൈൽ ഫോണും കൈക്കലാക്കി.

ചതിയ്ക്കപ്പെട്ടെന്ന് മനസ്സിലാക്കിയ അജിത് ഈവർഷം ജനുവരി ഒന്നിന് പത്തനംതിട്ട ഡി വൈ എസ് പി യ്ക്ക് പരാതി നൽകി. കോയിപ്രം എസ് ഐ രാകേഷ് കുമാർ, പരാതി പ്രകാരം കേസെടുത്ത് വിശദമായ അന്വേഷണം
നടത്തി. മൊബൈൽ ഫോണുകളുടെ വിളികൾ സംബന്ധിച്ച വിവരങ്ങൾ ജില്ലാ പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണസംഘം
ശേഖരിച്ചു. പണം ഇടപാട് സംബന്ധിച്ച രേഖകളും കണ്ടെടുത്തു. പ്രതി ആവശ്യപ്പെട്ടതനുസരിച്ച് വാങ്ങിക്കൊടുത്ത മൊബൈൽ ഫോൺ വാങ്ങിയ
തിരുവല്ലയിലെ മൊബൈൽ കടയിലും, ഫോൺ കൊടുക്കാൻ ഏൽപ്പിച്ച കായംകുളത്തെ ബേക്കറി ഉടമയെ കണ്ടും അന്വേഷണം നടത്തി. തുടർന്ന് നടന്ന
അന്വേഷണത്തിൽ പ്രതിക്ക് സഹോദരിയില്ലെന്നും, ഇല്ലാത്ത സഹോദരിയുടെ പേരുപറഞ്ഞു വിവാഹത്തിന് താൽപ്പര്യമുണ്ടെന്ന് അറിയിച്ച് യുവാവിനെ
കബളിപ്പിക്കുകയായിരുന്നെന്നും തെളിഞ്ഞു. പിന്നീട്, യുവതിയുടെ ഫോൺ ലൊക്കേഷൻ അന്വേഷിച്ചുകൊണ്ടിരുന്ന പോലീസ് സംഘത്തിന്,
പാലക്കാട് കിഴക്കൻചേരിയിൽ ഉണ്ടെന്ന വിവരം ലഭിച്ചു.തുടർന്ന് നടത്തിയ നീക്കത്തിലാണ് പ്രതി കുടുങ്ങിയത്.വിശദമായ ചോദ്യം ചെയ്യലിൽ യുവതി
കുറ്റം സമ്മതിച്ചു. പ്രതിയുടെ കയ്യിൽ നിന്നും പിടിച്ചെടുത്ത ഫോൺ, യുവാവിൽ നിന്നും തട്ടിപ്പ് നടത്തി ലഭ്യമാക്കിയതാണെന്ന് വ്യക്തമായി. സമാന രീതിയിലുള്ള
കുറ്റകൃത്യം പ്രതി നടത്തിയിട്ടുണ്ടോ എന്നതും, പണത്തിന്റെ ക്രയവിക്രയം സംബന്ധിച്ചും, കൂടുതൽ പ്രതികളുണ്ടോ എന്നതിനെപ്പറ്റിയും വിശദമായ
അന്വേഷണം നടക്കുകയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ് ഐ അനൂപ് സുജിത്, ഷെബി എം എ എന്നിവർ അന്വേഷണത്തിൽ
പങ്കെടുത്തു.

error: Content is protected !!