അഗ്നിപഥ് സേവനം:അഞ്ച് അർധ സൈനിക വിഭാഗങ്ങളിലായി 73,000ൽ അധികം ഒഴിവുകള്‍

അഗ്നിപഥ് സേവനം പൂർത്തിയാക്കുന്നവർക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. പ്രായപരിധിയിൽ ആദ്യ ബാച്ചിന് 5 വർഷത്തെ ഇളവു നൽകും. അടുത്ത വർഷം മുതൽ മൂന്നുവർഷത്തെ ഇളവുണ്ടാകും. അസം റൈഫിള്‍സിലും സിഎപിഎഫുകളിലും (സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സസ്) പത്തുശതമാനം സംവരണം നല്‍കാനും ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു.

നടപടികളുമായി മുന്നോട്ട് പോകാൻ സായുധ സേനകൾക്ക് കേന്ദ്ര പ്രതിരോധ മന്ത്രാലയം നിർദ്ദേശം നൽകി. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് യോഗം വിളിച്ച് സ്ഥിതി വിലയിരുത്തി. വ്യോമസേന നടപടികൾ വെള്ളിയാഴ്ച തുടങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്. കരസേന തിങ്കളാഴ്ച നടപടികൾ ആരംഭിക്കും.

അഞ്ച് അർധ സൈനിക വിഭാഗങ്ങളിലായി 73,000ൽ അധികം ഒഴിവുകളുണ്ട്. ബിഎസ്എഫ്, സിആർപിഎഫ്, ഇന്തോ – ടിബറ്റൻ ബോർഡർ പൊലീസ്, സശസ്ത്ര സീമ ബൽ (എസ്എസ്ബി), സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് എന്നിവയിലാണ് ഇത്രയും ഒഴിവുകൾ. അതേസമയം, അഗ്നിപഥിനെച്ചൊല്ലിയുള്ള രാജ്യവ്യാപക പ്രതിഷേധം തുടർച്ചയായ നാലാം ദിവസവും തുടരുകയാണ്. തെലങ്കാനയിലെ സെക്കന്തരാബാദിൽ പൊലീസ് വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ടു. ട്രെയിനുകൾ കത്തിച്ചു. പൊതു, സ്വകാര്യ വാഹനങ്ങളും പ്രതിഷേധക്കാർ ആക്രമിച്ചു. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ പ്രതിഷേധക്കാർ ബസുകൾ തകർത്തു. കർശന സുരക്ഷയാണ് പ്രദേശത്ത് ഏർപ്പെടുത്തിയിരിക്കുന്നത്‌. ബിഹാറിലെ ജഹനാബാദിൽ ബസിന് തീയിട്ടു. കേരളത്തിലും രണ്ട് ജില്ലകളിൽ പ്രതിഷേധം നടക്കുകയാണ്.

error: Content is protected !!