പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപക തട്ടിപ്പ് : സി ബി ഐ പരാതിക്കാരുടെ മൊഴി എടുക്കുന്നു

 

konnivartha.com : കോന്നി വകയാര്‍ ആസ്ഥാനമായ പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപക തട്ടിപ്പുമായി ബന്ധപ്പെട്ട് നിക്ഷേപക സംഘടനയുടെ കൂട്ടായ്മയായ പി എഫ് ഡി എ യുടെ സമരത്തെ തുടര്‍ന്ന് കേസ് ഏറ്റെടുത്ത സി ബി ഐ കൊച്ചി യൂണിറ്റ് പത്തനംതിട്ട ജില്ലയിലെയും പരാതിക്കാരായ നിക്ഷേപകരില്‍ നിന്നും മൊഴി എടുക്കുന്നു .

കേസ് ഏറ്റെടുത്തിട്ടും സി ബി ഐ പത്തനംതിട്ട ജില്ലയിലെ നിക്ഷേപകരില്‍ നിന്നും മൊഴി എടുക്കുന്നില്ല എന്ന് ആരോപിച്ചു കൊണ്ട് കഴിഞ്ഞിടെ പി എഫ് ഡി എ നേതൃത്വത്തില്‍ പത്തനംതിട്ട കലക്‌ട്രേറ്റിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തിയിരുന്നു . ഇതേ തുടര്‍ന്നാണ്‌ സി ബി ഐ കൊച്ചി യൂണിറ്റ് പത്തനംതിട്ട ജില്ലയിലെയും നിക്ഷേപകരില്‍ നിന്നും മൊഴി എടുക്കുന്നത്

ഈ തിങ്കള്‍ മുതല്‍ മൊഴി എടുക്കും .അതിനായി പത്തനംതിട്ട പിഡബ്ല്യുഡി റസ്റ്റ്‌ ഹൌസില്‍ ഓഫീസ് തുറക്കും . പത്തനംതിട്ട ,കൊല്ലം ,തിരുവനന്തപുരം ജില്ലകളില്‍ ആണ് ആദ്യ ഘട്ടത്തില്‍ മൊഴി രേഖപ്പെടുത്തുന്നത് . പോലീസില്‍ പരാതി നല്‍കി എഫ് ഐ ആര്‍ ഉള്ളവരെ ആണ് ആദ്യം മൊഴി രേഖപ്പെടുത്താന്‍ സി ബി ഐ വിളിക്കുന്നത്‌ .

പത്തനംതിട്ട ജില്ലയിലെ മൊഴി രേഖപ്പെടുത്തുന്നത് സി ബി ഐയിലെ എ സി പി ഒ ഇന്‍ ചാര്‍ജ് പ്രവീണ്‍ ആണ് .ഇന്‍ ചാര്‍ജ് എസ് ഐ ഇഗ്നേഷ്യസ് , കൊല്ലത്ത് എസ് ഐ അജിത്തും മേല്‍ നോട്ടം വഹിക്കും

പോലീസില്‍ പരാതി കൊടുത്ത മുഴുവന്‍ നിക്ഷേപകരുടെയും മൊഴിയാണ് ആദ്യമായി രേഖപ്പെടുത്തുന്നത് . അറിയിപ്പ് ലഭിക്കുന്ന മുറയ്ക്ക് മുഴുവന്‍ രേഖകളുമായി സി ബി ഐ നിര്‍ദേശിക്കുന്ന സമയത്ത് എത്തിച്ചേരണം . നിക്ഷേപക തുകയ്ക്ക് ലഭിച്ച സര്‍ട്ടിഫിക്കറ്റ് കരുതണം . പോലീസില്‍ ഉന്നയിച്ച അതെമൊഴിയാകണം സി ബി ഐയ്ക്ക് മൊഴിയായി കൊടുക്കാന്‍ .

കേരളത്തിലും പുറത്തുമായി എണ്ണായിരത്തോളം പരാതികള്‍ ആണ് നിലവില്‍ ഉള്ളത് . ആദ്യ പരാതി കോന്നി പോലീസില്‍ ആണ് ലഭിച്ചത് .

കോന്നി വകയാര്‍ കേന്ദ്രമാക്കി ഉള്ള പോപ്പുലര്‍ ഫിനാന്‍സ് കേരളത്തിലും പുറത്തുമായി 258 ശാഖകള്‍ നടത്തി വന്നിരുന്നു . ഇതിലൂടെ നിക്ഷേപകരുടെ രണ്ടായിരം കോടി രൂപ എങ്കിലും പലപ്പോഴായി വിദേശത്തേക്ക് കടത്തി എന്നാണ് നിലവില്‍ ഇ ഡി കണ്ടെത്തല്‍ . എല്ലാ ചട്ടങ്ങളും ലംഘിച്ചു കൊണ്ട് ആണ് സ്ഥാപനം ഏറെ നാളായി പ്രവര്‍ത്തിച്ചു വന്നത് .

സ്ഥാപനം പൂട്ടി ഉടമയും ഭാര്യയും മൂന്നു പെണ്‍മക്കളും മുങ്ങുവാന്‍ തന്ത്രം മെനയുന്ന കാര്യം “കോന്നി വാര്‍ത്തയാണ് “ആദ്യം റിപ്പോര്‍ട്ട് ചെയ്തത് . വിവരം അറിഞ്ഞ് നിക്ഷേപകര്‍ സംഘടിച്ചതോടെ ഉടമ റോയിയും ഭാര്യയും മക്കളും മുങ്ങി . രണ്ടു പെണ്‍മക്കളെ ഡല്‍ഹിയില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു .ഇവര്‍ വിദേശത്തേക്ക് കടക്കുവാന്‍ ഉള്ള യാത്രയില്‍ ആണ് പിടിയിലായത് .മക്കള്‍ പിടിയിലായതോടെ ഒളിവില്‍ നിന്നും റോയിയും ഭാര്യയും പുറത്തു വന്നു പോലീസിനു കീഴടങ്ങി .മറ്റൊരു മകളെ നിലബൂര്‍ നിന്നും പിടികൂടി .
മക്കള്‍ക്ക്‌ ജാമ്യം ലഭിച്ചു എങ്കിലും ഇ ഡിയുടെ കേസ്സിനെ തുടര്‍ന്ന് റോയി ജയില്‍ തന്നെ ആണ് . കോടികള്‍ ദുബായി വഴി ആസ്ട്രേലിയ ഉള്ള ഇടപാടിലേക്ക് കടത്തി എന്നാണു ഇ ഡി കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് .
കേരളത്തിലും മറ്റു സംസ്ഥാനത്തും ഉള്ള ഭൂമി കെട്ടിടം എന്നിവ കണ്ടു കെട്ടി . 15 ആഡംബര വാഹനവും പിടിച്ചെടുത്തു . നിക്ഷേപകരുടെ നിരന്തര സമരം മൂലം ആണ് കേസ് സി ബി ഐ ഏറ്റെടുത്തത് .ഇന്ത്യ കണ്ട ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പ് ആണ് പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ നടത്തിയത് .

ഇഡിയുടെ അന്വേഷണ റിപ്പോര്‍ട്ട്

കോന്നി വകയാര്‍ പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ തന്നെ തകര്‍ക്കാന്‍ കാരണം ഇതാണ്

KONNI VARTHA.COM : പോപ്പുലറുകാരന്‍ നാട്ടുകാരുടെ കാശെടുത്ത് പുട്ടടിച്ചു, പെണ്മക്കളെയും മരുമകനെയും പഠിപ്പിച്ചു: ആഡംബരക്കാറും വസ്തുക്കളും വാങ്ങി: എന്നിട്ടും തികയാതെ ഡോളറാക്കി വിദേശത്തേക്ക് കടത്തി: ഇഡിയുടെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്: ഹൈക്കോടതി ജാമ്യം നിഷേധിച്ചു: തോമാച്ചന്‍ കൊതുകുകടി കൊള്ളുന്നത് തുടരും. നാട്ടുകാരുടെ കാശു വന്നപ്പോള്‍ അതിമോഹം: നയിച്ചത് ആഡംബരജീവിതം: പെണ്മക്കളെയും മരുമകനെയും ഡോക്ടര്‍മാരാക്കി: അധികം വന്ന തുക ഡോളറാക്കി വിദേശത്ത് നിക്ഷേപിച്ചു: വകയാര്‍ പോപ്പുലര്‍ ഫിനാന്‍സുകാരനെ തകര്‍ത്തത് ധൂര്‍ത്ത്: ഇഡി കേസില്‍ ഹൈക്കോടതി ജാമ്യം നിഷേധിച്ചു: ശിഷ്ടകാലം അഴിക്കുള്ളില്‍ തന്നെ

KONNI VARTHA.COM :/പത്തനംതിട്ട: 1600 കോടിയുടെ പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പു കേസിലെ മുഖ്യപ്രതി തോമസ് ഡാനിയലിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിയ വിശദമായ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജസ്റ്റിസ് കെ. ഹരിപാലാണ് ജാമ്യം നിഷേധിച്ച് ഉത്തരവിട്ടത്.

 

എങ്ങനെയാണ് പോപ്പുലര്‍ ഫിനാന്‍സ് തകര്‍ന്നതെന്നും പണം എവിടേക്ക് ഒക്കെ വക മാറ്റിയെന്നുമുള്ള വ്യക്തമായ വിവരം ഇഡി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്. നിക്ഷേപകരുടെ പണം നേരിട്ട് വസ്തുവകകളും ആഡംബരക്കാറുകളും വാങ്ങിക്കൂട്ടാനും ഉപയോഗിച്ചു. മക്കളുടെയും മരുമക്കളുടെയും വിദ്യാഭ്യാസത്തിന് കോടികള്‍ ചെലവഴിച്ചു. ഇതിന് പുറമേ ദുബായ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലേക്ക് ബിനാമി പേരില്‍ പണം കൈമാറ്റം ചെയ്തു.

 

ബാങ്കില്‍ കിടന്ന കോടിക്കണക്കിന് രൂപയുടെ നിക്ഷേപം ഡോളറാക്കി മാറ്റി കാരിയര്‍മാരെ ഉപയോഗിച്ചും ബാങ്ക് മുഖേനെയുമാണ് വിദേശത്തേക്ക് കടത്തിയതെന്ന് ഇഡി കണ്ടെത്തി.
ഇങ്ങനെയുള്ള ധൂര്‍ത്തിനൊടുവില്‍ നിത്യച്ചെലവിന് പോലും പണമില്ലാതെ വന്നപ്പോള്‍ ആ പ്രതിസന്ധി മറികടക്കാനാണ് തങ്ങളുടെ കൈവശം ഉണ്ടായിരുന്ന നിക്ഷേപകരുടെ പണയ സ്വര്‍ണം മറ്റു ബാങ്കുകളില്‍ പണയപ്പെടുത്തി പണമെടുത്തത്. 1132 കേസുകളിലായി 14,46,80,680 രൂപയാണ് ഇങ്ങനെ തട്ടിയെടുത്തത്.

തോമസ് ഡാനിയലിന്റെ മകള്‍ ഡോ. റിനു മറിയത്തിന്റെ മൊഴി ആസ്പദമാക്കി ഇഡി പറയുന്നതിങ്ങനെ: തികച്ചും പ്രഫഷണലിസത്തിന് വിരുദ്ധമായിട്ടായിരുന്നു കമ്പനിയുടെ പോക്ക്. കിട്ടിയ പണമെല്ലാം വസ്തുവും ആഡംബരക്കാറുകളും വാങ്ങുന്നതിന് ഉപയോഗിച്ചു. മൂന്നു പെണ്‍മക്കളെയും എംബിബിഎസിന് അയച്ചു. ഇതിന് പുഷ്പഗിരി മെഡിക്കല്‍ കോളജില്‍ ഡൊണേഷനായി നല്‍കിയത് രണ്ടു പേര്‍ക്ക് 25 ലക്ഷം വീതവും മൂന്നാമത്തെയാള്‍ക്ക് 40 ലക്ഷവുമായിരുന്നു. അതു പോലെ തന്നെ 270 ബ്രാഞ്ചുകള്‍ ഫര്‍ണിഷ് ചെയ്യാന്‍ കോടികള്‍ വിനിയോഗിച്ചു. മക്കള്‍ക്ക് പുറമേ മരുമകനെയും പഠിപ്പിക്കാന്‍ പണം ഉപയാഗിച്ചു.

നിക്ഷേപകരുടെ പണമെടുത്തുള്ള ഈ തീക്കളിയാണ് സര്‍വനാശത്തിലേക്ക് നയിച്ചത്. 2013 മുതല്‍ കമ്പനി ഇന്‍കംടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്തിരുന്നില്ലെന്നും ഡോ. റിനു പറഞ്ഞതായിട്ടാണ് ഇഡിയുടെ വെളിപ്പെടുത്തല്‍.

258 ബ്രാഞ്ചുകളിലൂടെ 30,000 നിക്ഷേപകരില്‍ നിന്നായി 1600 കോടിയാണ് പോപ്പുലര്‍ ഫിനാന്‍സ് കമ്പനി സമാഹരിച്ചത്. പ്രതിവര്‍ഷം പലിശയിനത്തില്‍ നല്‍കിപ്പോന്നത് 150 കോടിയായിരുന്നു.
അന്വേഷണവുമായി ഒരു ഘട്ടത്തിലും തോമസ് ഡാനിയല്‍ സഹകരിച്ചില്ലെന്ന് ഇഡി അറിയിച്ചു. യഥാര്‍ഥ വസ്തുതകള്‍ ആദ്യമൊന്നും ഇയാള്‍ പുറത്തു വിടുകയോ സമ്മതിക്കുകയോ ചെയ്തില്ല. കള്ളപ്പണം വെളുപ്പിക്കാനായി ഓസ്‌ട്രേലിയ, ദുബായ് എന്നിവിടങ്ങളിലേക്ക് കൊണ്ടു പോയി. ഇതിനായി കാരിയര്‍മാരെ ഉപയോഗിച്ചു. കുറച്ചു പണം ബാങ്കുകള്‍ വഴിയും വകമാറ്റി.
സ്വന്തം ഉടമസ്ഥതയിലുള്ള വസ്തുക്കള്‍ വിറ്റഴിച്ച തോമസ് ഡാനിയല്‍ ജീവനക്കാരുടെയോ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ അക്കൗണ്ട് വഴിയാണ് പണം കൈപ്പറ്റിയത്. 2020 ല്‍ കോന്നി ടൗണില്‍ 14 സെന്റ് വിറ്റത് ഒരു കോടി രൂപയ്ക്കാണ്. ഇതില്‍ 10 ലക്ഷം രൂപയാണ് പണമായി കൈപ്പറ്റിയത്. ശേഷിച്ച 90 ലക്ഷം അനില്‍കുമാര്‍ എന്ന ജീവനക്കാരന്റെ അക്കൗണ്ട് വഴിയാണ് വാങ്ങിയത്. ഈ പണത്തില്‍ 95 ലക്ഷമാണ് പിന്നീട് നിയമസഹായത്തിനായി ഉപയോഗിച്ചത്.

2006 ല്‍ ബംഗളൂരുവില്‍ അഞ്ചു നില വ്യാവസായിക സമുച്ചയം വിറ്റാണ് തോമസ് ഡാനിയല്‍ വില്‍പ്പനയ്ക്ക് തുടക്കം കുറിച്ചത്. 2013 ല്‍ തഞ്ചാവൂരില്‍ ഒമ്പത് ഏക്കര്‍ വിറ്റു. 2020 ല്‍ തിരുവല്ലയിലുള്ള 700 സ്‌ക്വയര്‍ ഫീറ്റ് ഫ്‌ളാറ്റും കോന്നിയിലെ 14 സെന്റും വിറ്റു.

 

പോപ്പുലര്‍ ഫിനാന്‍സ് ഡിജിഎം, കാഷ്യര്‍ എന്നിവരുടെ മൊഴി പ്രകാരം 100 കോടി രൂപ പിന്‍വലിച്ച് തോമസ് ഡാനിയല്‍ വസ്തു വകകള്‍ വാങ്ങിക്കൂട്ടി. ഇതിനായി ചുമതലപ്പെടുത്തിയത് കാഷ്യറെയായിരുന്നു. ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന കോടികള്‍ പിന്‍വലിച്ച് ഡോളറാക്കി മാറ്റി കാരിയര്‍മാരെ ഉപയോഗിച്ച് ദുബായ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ എത്തിച്ചു. ദുബായില്‍ ഈ പണം നല്‍കിയത് തോമസ് ഡാനിയലിന്റെ ബന്ധുവായ ബോബന്‍ എന്നയാള്‍ക്കായിരുന്നു. ബോബന്‍ ഈ പണം തോമസ് ഡാനിയലിന്റെ അളിയനായ ഓസ്‌ട്രേലിയയിലുള്ള വര്‍ഗീസ് പൈനാടത്തിന് കൈമാറി. ദുബായ് ആസ്ഥാനമായ കാരി കാര്‍ട്ട് ട്രേഡിങ് എല്‍എല്‍സി എന്ന കമ്പനിയില്‍ എല്‍ദോ എന്നൊരാള്‍ക്കൊപ്പം ചേര്‍ന്ന് 50
ശതമാനം ഷെയര്‍ തോമസ് ഡാനിയലിനുണ്ടായിരുന്നു. 10 ലക്ഷം ദിര്‍ഹമാണ് ഈ കമ്പനി വാങ്ങാന്‍ ഉപയോഗിച്ചതെന്ന് തോമസ് ഡാനിയല്‍ തന്നെ പിന്നീട് ഇഡിയ്ക്ക് മുന്നില്‍ സമ്മതിച്ചു.
കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കേരളം എന്നിവിടങ്ങളിലാണ് തോമസ് ഡാനിയല്‍ വസ്തു വകകള്‍ വാങ്ങിക്കൂട്ടിയത്.

 

ഇത്രയും വലിയ തട്ടിപ്പ് ആസൂത്രണം ചെയ്ത തോമസ് ഡാനിയലിന് ജാമ്യം നല്‍കിയാല്‍ വലിയ തിരിമറികള്‍ നടത്താന്‍ അയാള്‍ക്ക് സാധിക്കുമെന്ന അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി രാജുവിന്റെ വാദം കണക്കിലെടുത്താണ് തോമസ് ഡാനിയലിന് കോടതി ജാമ്യം നിഷേധിച്ചത്.2020 ഓഗസ്റ്റ് 29 നാണ് തോമസ് ഡാനിയല്‍ ആദ്യം അറസ്റ്റിലായത്. പിന്നീട് ആലപ്പുഴയിലെ പ്രത്യേക കോടതി ജാമ്യം നല്‍കി. 2021 ഓഗസ്റ്റ് 21 ന് ഇഡി വീണ്ടും ഇയാളെ അറസ്റ്റ് ചെയ്തു. അന്നുമുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണ്.

error: Content is protected !!