പത്തനംതിട്ട – ബാംഗളൂര്‍ സിഫ്റ്റ് എസി സെമി സ്ലീപ്പര്‍ സര്‍വീസ് തുടങ്ങി


രണ്ടു ബസുകള്‍ കൂടി ജില്ലയ്ക്ക് ലഭിക്കും: മന്ത്രി വീണാ ജോര്‍ജ്

konnivartha.com : പൊതുഗതാഗതം പുതുമയോടെ പുതുയുഗത്തില്‍ എന്ന ആപ്തവാക്യം ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ടയില്‍ നിന്നും ബാംഗളൂരിലേക്കുള്ള പുതിയ കെഎസ്ആര്‍ടിസി സിഫ്റ്റ് എസി സെമി സ്ലീപ്പര്‍ സര്‍വീസ് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ഫ്‌ളാഗ് ഓഫ് ചെയ്തു  സംസാരിക്കുകയായിരുന്നു മന്ത്രി.

 

 

കെഎസ്ആര്‍ടിസിയെ സംബന്ധിച്ചിടത്തോളം യാത്രക്കാര്‍ക്ക് മികച്ചതും സൗകര്യപ്രദവുമായ  യാത്രാനുഭവം നല്‍കുകയാണ് ലക്ഷ്യം. ഗതാഗത മന്ത്രി ആന്റണി രാജുവിനോട് അഭ്യര്‍ഥിച്ചതിനെ തുടര്‍ന്നാണ് ഒരു ബസ് സര്‍വീസ് ആദ്യ ഘട്ടത്തില്‍ ജില്ലയ്ക്ക് ലഭിച്ചത്. അടുത്ത ദിവസം രണ്ടു ബസുകള്‍ കൂടി ജില്ലയിലേക്ക് എത്തും. അതില്‍ ഒന്ന് മൈസൂര്‍ – മംഗലാപുരം റൂട്ടില്‍ സര്‍വീസ് നടത്തുമെന്നും മന്ത്രി പറഞ്ഞു.

 

 

ആറന്മുള എംഎല്‍എയും ആരോഗ്യ വകുപ്പ് മന്ത്രിയുമായ വീണാ ജോര്‍ജിന്റെ ഇടപെടലിനെ തുടര്‍ന്നാണ് പത്തനംതിട്ടയില്‍ നിന്ന് ബാംഗളൂരിലേക്ക് സെമി സ്ലീപ്പര്‍ സര്‍വീസ് ആരംഭിക്കുന്നതിന് തീരുമാനമായത്. വൈകിട്ട് 5.30 ന് ആണ് പത്തനംതിട്ടയില്‍ നിന്ന്  സര്‍വീസ് ആരംഭിക്കുക. കോട്ടയം, തൃശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, സേലം വഴിയാണ് ബാംഗളൂര്‍ എത്തുക. രാത്രി 7.30 ന് തിരികെ ബാംഗളൂരില്‍ നിന്ന് പുറപ്പെടും. സംസ്ഥാന സര്‍ക്കാര്‍ പുതിയതായി രൂപീകരിച്ച കെഎസ്ആര്‍ടിസി സിഫ്റ്റ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് എസി സെമി സ്ലീപ്പര്‍ ബസ്.

 

ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നതിനും സൗകര്യമുണ്ട്. www.online.keralartc.com എന്ന വെബ് സൈറ്റിലുടെയും  ‘Ente KSRTC’ എന്ന മൊബൈല്‍ ആപ്പിലൂടെയും ടിക്കറ്റുകള്‍ മുന്‍കൂട്ടി റിസര്‍വ് ചെയ്യാം. തല്‍ക്കാല്‍ ടിക്കറ്റുകളും, അഡീഷണല്‍ സര്‍വീസ് ടിക്കറ്റുകളും ഓണ്‍ലൈന്‍ വഴി ലഭ്യമാകും.

 

പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ.ടി. സക്കീര്‍ ഹുസൈന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം വി.കെ. പുരുഷോത്തമന്‍ പിള്ള, കൗണ്‍സിലര്‍മാരായ എസ്. ഷമീര്‍,  സുമേഷ് ബാബു, ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രാജു നെടുമ്പ്രം, പ്രൊഫ. ടി.കെ.ജി നായര്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍, നൗഷാദ് കണ്ണങ്കര, ഡിടിഒ തോമസ് മാത്യു  തുടങ്ങിയവര്‍ പങ്കെടുത്തു.

 

കെ. എസ്. ആർ. ടി. സി സ്വിഫ്റ്റ് സർവീസ് തുടങ്ങി; മുഖ്യമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു

കെ. എസ്. ആർ. ടി. സിയുടെ സ്വിഫ്റ്റ് ബസുകൾ സർവീസ് ആരംഭിച്ചു. തമ്പാനൂർ കെ. എസ്. ആർ. ടി. സി ടെർമിനലിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്‌ളാഗ് ഓഫ് ചെയ്തു. കെ. എസ്. ആർ. ടി. സിയെ അഭിവൃദ്ധിയിലേക്ക് നയിക്കാനുള്ള എല്ലാ ശ്രമങ്ങൾക്കും സർക്കാരിന്റെ പിന്തുണയുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 

എ.സി സ്‌ളീപ്പർ, എ. സി സെമിസ്‌ളീപ്പർ, നോൺ എ. സി ഡീലക്‌സ് ബസുകളാണ് സ്വിഫ്റ്റിനു കീഴിൽ സർവീസ് നടത്തുന്നത്. ബംഗളൂരുവിലേക്കാണ് പ്രധാന സർവീസുകൾ.
ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു.

 

തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ ഗ്രാമവണ്ടി ഗൈഡ്ബുക്ക് പ്രകാശനം ചെയ്തു. കെ. എസ്. ആർ. ടി. സിയെ നല്ലരീതിയിൽ മുന്നോട്ടു കൊണ്ടുപോകുന്ന സംരംഭമായി സ്വിഫ്റ്റ് മാറുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. എല്ലാവരും ഒത്തൊരുമിച്ചു കെ. എസ്. ആർ. ടി. സിയെ കരകയറ്റണം. ഫലപ്രദമായ കൂട്ടായ്മ സൃഷ്ടിച്ച് മുന്നോട്ടു പോകുന്നത് കെ. എസ്. ആർ. ടി. സിയ്ക്ക് ഭാവിയിൽ സഹായകരമാകുമെന്ന് മന്ത്രി പറഞ്ഞു.

 

 

വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി സ്വിഫ്റ്റ് വെബ്‌സൈറ്റ് പ്രകാശനം ചെയ്തു. നടക്കില്ലെന്ന് പറഞ്ഞ പദ്ധതികൾ കേരളം നടപ്പാക്കിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കെ. എസ്. ആർ. ടി. സിയിൽ ഇന്ന് ഒരു ചലനമുണ്ടായിട്ടുണ്ട്. കെ. എസ്. ആർ. ടി. സിയെ പഴയ പ്രതാപത്തിലേക്ക് ഉയർത്താനാണ് ശ്രമമെന്ന് മന്ത്രി പറഞ്ഞു.

 

 

കെ. എസ്. ആർ. ടി. സി സ്വിഫ്റ്റ് ബസിൽ ആദ്യ റിസർവേഷൻ നടത്തിയവർക്ക് പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. കെ. എസ്. ആർ. ടി. സിയുടെ പുതിയ കാൽവയ്പ്പാണ് സ്വിഫ്‌റ്റെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മേയർ ആര്യാ രാജേന്ദ്രൻ കെ.എസ്.ആർ.ടി.സി. ചെയർമാനും എം.ഡിയുമായ ബിജു പ്രഭാകർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. കെ. എസ്. ആർ. ടി. സി സ്വിഫ്റ്റിലേക്കുള്ള ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ www.online.keralartc.com വഴിയും ente ksrtc മൊബൈൽ ആപ്പ് വഴിയും നടത്താം.

error: Content is protected !!