സംസ്ഥാനത്ത് ആദ്യമായി ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ അവലോകനം പത്തനംതിട്ടയില്‍ നടന്നു

പത്തനംതിട്ട ജില്ലയിലെ ദുരന്തനിവാരണ പ്രത്യേക പദ്ധതി രൂപീകരണം സംസ്ഥാനതലത്തില്‍ ദുരന്തസാക്ഷരത ക്യാമ്പയിനുകള്‍ക്ക് വഴിയൊരുക്കും:മന്ത്രി കെ. രാജന്‍

പത്തനംതിട്ട ജില്ലയില്‍ 2021ല്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരുടെ നേതൃത്വത്തില്‍ നടത്തിയ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു.

പത്തനംതിട്ട ജില്ലാ ഭരണകേന്ദ്രം ഓണ്‍ലൈനായി സംഘടിപ്പിച്ച ദുരന്തനിവാരണ പ്രത്യേക പദ്ധതി രൂപീകരണത്തിനായുള്ള ഇന്‍സിഡന്റ് റിവ്യു ആന്‍ഡ് ആക്ഷന്‍ റിപ്പോര്‍ട്ട് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാനത്ത് ആദ്യമായി ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ അവലോകനം നടത്തിയതും പത്തനംതിട്ട ജില്ലയിലാണ്. ഇതിന്റെ അടിസ്ഥാനത്തില്‍
പൊതുജനങ്ങള്‍ക്കായി എല്ലാ സര്‍ക്കാര്‍ വകുപ്പുകളേയും ഏകോപിപ്പിച്ച് ദുരന്തനിവാരണ സാക്ഷരത ക്യാമ്പയിനുകള്‍ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

 

പ്രവചനാതീതമായ രീതിയിലാണ് കാലാവസ്ഥാ വ്യതിയാനങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. 2018 മുതല്‍ പത്തനംതിട്ട ജില്ല വലിയ ദുരന്തങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. വലിയ പാഠമാണ് 2018 ലെ വെള്ളപ്പൊക്കം പഠിപ്പിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ 2021 ല്‍ നടത്തിയ മുന്നൊരുക്കങ്ങള്‍ ജില്ലയ്ക്ക് ഗുണകരമായി.

കക്കി ഡാം തുറക്കുന്ന പശ്ചാത്തലത്തില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരുടെ കൃത്യമായ ഇടപെടലുകളും സമയോചിതമായ പ്രവര്‍ത്തനങ്ങളും ജില്ലയ്ക്ക് കരുത്തേകി. ജില്ലാ കളക്ടറെ ഇതിനു പ്രത്യേകം അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഭാവിയില്‍ പുതിയ നയരൂപീകരണത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കണം ഭവനനിര്‍മാണം നടത്തേണ്ടതും വാസസ്ഥലങ്ങള്‍ തിരഞ്ഞെടുക്കേണ്ടതും.

ദുരന്തനിവാരണം എന്നതിനപ്പുറം ഒരു ദുരന്തത്തിന് ഇടവരുത്താതെ മുന്നോട്ട് പോകണമെന്നും മന്ത്രി പറഞ്ഞു. ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കേണ്ട തരത്തില്‍ ദുരന്തനിവാരണ സാക്ഷരത ജനങ്ങളിലുണ്ടാക്കണമെന്നും അതിന് അതത് പ്രദേശത്ത് താമസിക്കുന്ന പ്രദേശവാസികളുടേയും സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടേയും ആദിവാസി ജനങ്ങളുടേയും സഹായം അത്യാവശ്യമാണെന്നും ശ്രദ്ധേയോടുള്ള മുന്നൊരുക്കത്തിന് പത്തനംതിട്ട ജില്ല തുടക്കമാകണമെന്നും മന്ത്രി പറഞ്ഞു.

 

പത്തനംതിട്ട ജില്ലയില്‍ 2021 ഉണ്ടായ വെള്ളപ്പൊക്കം മനുഷ്യരുടെ ജീവന് നാശമില്ലാതെ സംരക്ഷിക്കാന്‍ സാധിച്ചുവെന്ന് യുഎന്‍ പരിസ്ഥിതി പ്രോഗ്രാമിലെ ദുരന്ത നിവാരണ വിദഗ്ധന്‍ മുരളി തുമ്മാരുകുടി പറഞ്ഞു. അന്‍പത് വര്‍ഷങ്ങള്‍ മുന്നിലേക്ക് നോക്കിയുള്ള കാര്യങ്ങള്‍ ഇനി നമ്മള്‍ ചെയ്യേണ്ടതുണ്ട്. ഒരു വെള്ളപ്പൊക്കമുണ്ടായാല്‍ ആ സ്ഥലത്ത് വീണ്ടും വെള്ളപ്പൊക്കം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അത്തരം പ്രദേശങ്ങളെ കുറിച്ചുള്ള എല്ലാ വിവരങ്ങളും പബ്ലിക് ഡൊമൈനുകളില്‍ ലഭ്യമാക്കണം. മാത്രമല്ല, വെള്ളപ്പൊക്കമോ മണ്ണിടിച്ചിലോ ഉണ്ടായ പ്രദേശത്ത് പുതുതായി ഭവനനിര്‍മാണം നടത്താനെത്തുന്നവര്‍ക്ക് ഒരു മുന്നറിയിപ്പ് നല്‍കുന്നത് നല്ലതാണ്. അങ്ങനെ വരുമ്പോള്‍ ആ പ്രദേശങ്ങളില്‍ പുതുതായി താമസിക്കാനെത്തുന്ന ആളുകളുടെ എണ്ണത്തില്‍ കുറവുണ്ടാകുകയോ കരുതലോടെയുള്ള ഭവന നിര്‍മാണമോ നടത്തും. യഥാസമയത്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ജനങ്ങള്‍ക്ക് ദുരന്ത മുന്നറിയിപ്പുകള്‍ കൊടുക്കണം. അതിനായി ഒരു സമഗ്രരീതിയിലുള്ള പ്ലാന്‍ ഉണ്ടാക്കേണ്ടത് അത്യാവശ്യമാണ്. ദുരന്തനിവാരണത്തിനുള്ള ഉപകരണങ്ങളുടെ ലഭ്യത ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ 2021 ല്‍ ജില്ലയില്‍ നടത്തിയ ദുരന്തനിവാരണ പ്രവര്‍ത്തന റിപ്പോര്‍ട്ട് യോഗത്തില്‍ അവതരിപ്പിച്ചു. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഓണ്‍ലൈനായി നടത്തിയ യോഗത്തില്‍ വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍, ഡിസി വോളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ആളപായമില്ലാതെ 2021ലെ പ്രകൃതിക്ഷോഭങ്ങളെ നേരിടാന്‍ സാധിച്ചു: ജില്ലാ കളക്ടര്‍

ഏറെ വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യത്തിലും ആളപായങ്ങളൊന്നുമില്ലാതെ 2021 ല്‍ പത്തനംതിട്ട ജില്ലയില്‍ ഉണ്ടായ പ്രകൃതി ക്ഷോഭങ്ങളെ നേരിടാന്‍ സാധിച്ചുവെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. പത്തനംതിട്ട ജില്ലാ ഭരണകേന്ദ്രം ഓണ്‍ലൈനായി സംഘടിപ്പിച്ച ദുരന്തനിവാരണ പ്രത്യേക പദ്ധതി രൂപീകരണത്തിനായുള്ള ഇന്‍സിഡന്റ് റിവ്യു ആന്‍ഡ് ആക്ഷന്‍ റിപ്പോര്‍ട്ട് യോഗത്തില്‍ ദുരന്തനിവാരണ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കുകയായിരുന്നു ജില്ലാ കളക്ടര്‍.

 

മുന്‍ വര്‍ഷങ്ങളിലെ പാഠമുള്‍ക്കൊണ്ട് മാറി ചിന്തിക്കുകയും കൃത്യമായ രീതിയിലുള്ള ആക്ഷന്‍ പ്ലാനുകള്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയുണ്ടാക്കി മുന്നോട്ട് പോയതാണ് ദുരുന്തങ്ങളെ ആളപായമില്ലാതെ ലഘൂകരിക്കുന്നതിനു സാധിച്ചത്. സമുദ്രനിരപ്പില്‍ നിന്ന് എട്ടു മീറ്റര്‍ ഉയരമുള്ള പ്രദേശങ്ങള്‍ മുതല്‍ 1800 മീറ്റര്‍ ഉയരമുള്ള മലയോരപ്രദേശങ്ങള്‍ വരെ ഉള്‍പ്പെട്ട ജില്ലയാണ് പത്തനംതിട്ട. വനമേഖല, ഭൂപ്രകൃതി, ജനസാന്ദ്രത, മഴ എന്നിവയാണ് ജില്ലയുടെ ദുരന്തങ്ങളെ സ്വാധീനിക്കുന്ന ഘടകങ്ങള്‍. പലതരം ദുരന്തം ഒരുമിച്ച് നേരിടേണ്ടി വന്ന വര്‍ഷമായിരുന്നു 2021. ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ അധിക മഴ ലഭിച്ചു. പ്രതീക്ഷിക്കാത്ത സ്ഥലങ്ങളില്‍ ആഘാതമുണ്ടായി. വെള്ളം കയറുന്ന പ്രദേശങ്ങളിലെ ജനസാന്ദ്രത വര്‍ധിച്ചു. ഇതെല്ലാം വെല്ലുവിളികളായിരുന്നുവെന്ന് കളക്ടര്‍ പറഞ്ഞു.

എന്നാല്‍, ഇതിനെയെല്ലാം മറികടക്കാനുള്ള പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ എല്ലാ വകുപ്പുകളുടേയും സഹകരണത്തോടെ മെച്ചപ്പെട്ട രീതിയില്‍ യഥാസമയം ആവിഷ്‌ക്കരിച്ച് നടപ്പാക്കി. ജനങ്ങള്‍ക്ക് ഭീതിയുണ്ടാകാത്ത വിധത്തില്‍ ഡാമുകള്‍ സുരക്ഷിതമായി തുറന്നു. ഡാം റൂള്‍ കര്‍വ് മീറ്റിംഗുകള്‍ നടത്തുകയും യഥാസമയം മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിനായി ജനങ്ങള്‍ക്ക് കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തുവെന്ന് കളക്ടര്‍ പറഞ്ഞു.

കക്കി ഡാമില്‍ നിന്നും 41 ദിവസങ്ങളിലായി 44 തവണകളായി 166 എംസിഎം വെള്ളമാണ് പുറത്തേക്കൊഴുക്കിയത്. വെള്ളം ഒഴുകുന്ന വഴികളും എത്രസമയം കൊണ്ട് ഓരോ സ്ഥലത്തും എത്തിച്ചേരുമെന്ന വിവരങ്ങളും യഥാസമയം ജനങ്ങള്‍ക്ക് അറിയിപ്പ് നല്‍കി. പമ്പ ഡാമില്‍ നിന്നും ആറ് എംസിഎം വെള്ളമാണ് പുറത്തേക്കൊഴുക്കിയത്. വെള്ളപ്പൊക്കത്തെ കുറിച്ച് മുന്‍കൂട്ടി അറിയാനും തയാറെടുക്കാനും ജനങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കാനും സാധിച്ചു. റഡാര്‍ ഇമേജുകള്‍ കൃത്യമായ ഇടവേളകളില്‍ പരിശോധിച്ചു.

കോവിഡ് മഹാമാരിയുടെ വെല്ലുവിളികള്‍ക്കിടയിലും ക്യാംപുകള്‍ സജ്ജമാക്കി. 7600 ആളുകളെ 160 ക്യാമ്പുകളിലായി താമസിപ്പിച്ചു. മിന്നല്‍പ്രളയത്തില്‍ ഒക്ടോബര്‍ 16ന് കോമളം പാലം തകര്‍ന്നു. തീരസംരക്ഷണത്തിന് വേണ്ടി നട്ടിരുന്ന മുളകള്‍ കടപുഴകി വെള്ളത്തിന്റെ ഒഴുക്കിനെ തടഞ്ഞു. ഇറിഗേഷന്‍ വകുപ്പിന്റെ സഹകരണത്തോടെ ഒരാഴ്ച കൊണ്ട് തന്നെ അത് നീക്കിയെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. കുരുമ്പന്‍ മൂഴിയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ ആളപായമുണ്ടാകാതെ രാത്രി തന്നെ 21 പേരെ രക്ഷാപ്രവര്‍ത്തനത്തിലൂടെ അവിടെ നിന്ന് രക്ഷപ്പെടുത്തിയിരുന്നു.

കോവിഡ് കാലത്തെ ക്യാമ്പ് നടത്തുന്നതിനുള്ള ബുദ്ധിമുട്ടുകള്‍, വ്യാജവാര്‍ത്തകള്‍, രക്ഷാപ്രവര്‍ത്തനത്തിനുള്ള ഉപകരണങ്ങളുടെ അഭാവം, ജനങ്ങളുടെ നിസഹകരണം എന്നിങ്ങനെയുള്ള നിരവധി വെല്ലുവിളികള്‍ക്കിടിയിലും ഫയര്‍ ആന്‍ഡ് റെസ്‌ക്യു വകുപ്പ്, എന്‍ഡിആര്‍ഫ്, പൊലീസ് ഡിപ്പാര്‍ട്ട്മെന്റ് എന്നിങ്ങനെ ജില്ലയിലെ വിവിധ വകുപ്പുകള്‍ ഒരുമിച്ച് നിന്ന് മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവച്ചതെന്നും ദുരന്ത നിവാരണ സാക്ഷരതയുടെ ആവശ്യം ഈ ഘട്ടത്തില്‍ വളരെ ആവശ്യമാണെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

 

error: Content is protected !!