കളിക്കളമില്ലാത്ത 100 പഞ്ചായത്തുകളിൽ ജനുവരിയോടെ കളിക്കളം അനുവദിക്കും

 

 

 

സംസ്ഥാനത്തു ഫുട്്ബോളിന്റെ പ്രചാരണത്തിനു പ്രഗത്ഭരായ മുൻകാല കായികതാരങ്ങളെ അംബാസിഡർമാരാക്കുമെന്നു കായിക മന്ത്രി വി. അബ്ദുറഹിമാൻ. ഓൾ ഇന്ത്യാ ഫുട്ബോൾ അസോസിയേഷനുമായി സഹകരിച്ചു ഫുട്ബോൾ മേഖലയിൽ നിരവധി നവീനപദ്ധതികൾ നടപ്പാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കായിക വികസനവുമായി ബന്ധപ്പെട്ടു പ്രമുഖ ഫുട്ബോൾ താരങ്ങളുമായും പരിശീലകരുമായും നടത്തിയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ അഞ്ചു ലക്ഷം കുട്ടികൾക്കു ഫുട്ബോൾ പരിശീലനം നൽകുന്ന വിപുലമായ പദ്ധതിക്ക് ഉടൻ തുടക്കമാകുമെന്നു മന്ത്രി പറഞ്ഞു. ഇതുവഴി മികച്ച ഫുട്ബോൾ താരങ്ങളെ കണ്ടെത്താനും പരിശീലനം നൽകാനുമാകും. ഫുട്ബോൾ പരിശീലനത്തിൽ മുൻകാല കായികതാരങ്ങളുടെ സേവനം പരമാവധി പ്രയോജനപ്പെടുത്തും. തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്കു വിദേശ പരിശീലനം നൽകുന്നതിനുള്ള സാധ്യതകളും സർക്കാർ പരിശോധിക്കും. സ്പോർട്സ് സയൻസ്, സ്പോർട്സ് സൈക്കോളജി, ബയോമെക്കാനിക്സ് തുടങ്ങിയ മേഖലകളിൽ വിദഗ്ധരുടെ സഹായം തേടുന്ന കാര്യം ആലോചിക്കുന്നതായും മന്ത്രി പറഞ്ഞു.

പരിശീലക ലൈസൻസ് നൽകുന്നതിൽ മുൻകാല താരങ്ങൾക്കു പ്രത്യേക പരിഗണന നൽകുന്നതു സംബന്ധിച്ച് അഖിലേന്ത്യാ ഫുട്ബോൾ അസോസിയേഷനുമായി ചർച്ച നടത്തും. പരിശീലക ലൈസൻസ് പരീക്ഷ മലയാളത്തിലും എഴുതാൻ അവസരമുണ്ടാക്കാൻ ശ്രമിക്കും. സ്‌കൂൾ, കോളജ് തലത്തിൽ മികച്ച ടൂർണമെന്റുകൾ ശക്തമാക്കുന്നതിലും ഡിപ്പാർട്ടമെന്റ്തല ടൂർണമെന്റുകൾ സംഘടിപ്പിക്കുന്നതിലും ബന്ധപ്പെട്ടവരുമായി ചർച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ഒരു കളിക്കളമെങ്കിലും ഉണ്ടാകണമെന്ന ലക്ഷ്യത്തോടെയുള്ള നടപടികൾ പുരോഗമിക്കുകയാണെന്നു മന്ത്രി ചൂണ്ടിക്കാട്ടി. ഇതിന്റെ ഒന്നാം ഘട്ടമായി കളിക്കളമില്ലാത്ത 100 പഞ്ചായത്തുകളിൽ ജനുവരിയോടെ കളിക്കളം അനുവദിക്കും. പഞ്ചായത്ത്തല സ്പോർട്സ് കൗൺസിലുകൾ രൂപീകരിച്ച് കായിക മേഖല കൂടുതൽ ശക്തിപ്പെടുത്തും. കായിക മേഖലയിലുള്ള എല്ലാ വിഭാഗങ്ങളിലേയും താരങ്ങളുമായും പരിശീലകരുമായും ചർച്ച നടത്തി അഭിപ്രായങ്ങൾ ക്രോഡീകരിച്ചാകും സംസ്ഥാന കായിക നയം രൂപീകരിക്കുക. കായിക മേഖലയിൽ ദീർഘവീക്ഷണത്തോടെയുള്ള സമഗ്ര വികസനമാണു സർക്കാരിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണു കായിക നയം രൂപീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സെക്രട്ടേറിയറ്റിലെ ലയം ഹാളിൽ നടന്ന ചർച്ചയിൽ ഐ.എം. വിജയൻ, ജോപോൾ അഞ്ചേരി, ടി.കെ. ചാത്തുണ്ണി, യു. ഷറഫലി, പി.പി. തോബിയാസ്, കെ.ടി. ചാക്കോ, ബിജേഷ് ബെൻ, കെ. അജയൻ, അബ്ദുൾ ഹക്കിം, കുരിക്കേശ് മാത്യു, കെ. ബിനീഷ് തുടങ്ങി ഫുട്ബോൾ രംഗത്തെ പ്രമുഖർ പങ്കെടുത്തു.

error: Content is protected !!