കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി പഞ്ചായത്ത് അധ്യക്ഷ സുലേഖ വി നായരുടെ നേതൃത്വത്തില്‍ കോന്നി ജല വിഭവ വകുപ്പ് ഓഫീസില്‍ രാപകല്‍ നടത്തിയ സമരം വിജയം കണ്ടു . ഒന്നര മാസമായി കോന്നിയിലും അരുവാപ്പുലം പഞ്ചായത്ത് മേഖലയിലും കുടിവെള്ളം പൊതു പൈപ്പിലൂടെ ഇല്ലാതായിട്ട് . കൊട്ടാരത്തില്‍ കടവ് പമ്പ് ഹൌസിലെ പമ്പില്‍ ചെളി നിറഞ്ഞു എന്ന ഒറ്റ കാരണത്താല്‍ ഒന്നര മാസം പൊതു പൈപ്പിനെ ആശ്രയിച്ച പൊതു ജനത്തെ ആണ് ജല വിഭവ വകുപ്പ് ബുദ്ധിമുട്ടിച്ചത് .
ജന പ്രതിനിധികള്‍ ആവശ്യപ്പെട്ടിട്ടും പമ്പ് ഹൌസിലെ അറ്റകുറ്റപണികള്‍ നടത്തി ജനത്തിന് വെള്ളം എത്തിച്ചില്ല
ഇന്ന് രാവിലെ മുതല്‍ കോന്നി പഞ്ചായത്തിലെ ബഹു ഭൂരിപക്ഷം ജന പ്രതിനിധികളും രാഷ്ട്രീയം മറന്നു കൊണ്ട് കുടിവെള്ളത്തിനു വേണ്ടി കോന്നി മിനി സിവില്‍ സ്റ്റേഷനില്‍ ഉള്ള ജല വിഭവ വകുപ്പ് ഓഫീസിനു മുന്നില്‍ കുത്തിയിരുപ്പ് സമരം നടത്തി . സമരം രാത്രി പിന്നിട്ടതോടെ നാളെ രാവിലെ പതിനൊന്നു മണിയ്ക്ക് മോട്ടോര്‍ നന്നാക്കാന്‍ നടപടി സ്വീകരിക്കും എന്ന് ജല വിഭവ വകുപ്പ് അധികാരികള്‍ ജന പ്രതിനിധികള്‍ക്ക് ഉറപ്പ് നല്‍കി .ഇതോടെ താല്‍കാലികമായി സമരം അവസാനിപ്പിച്ചു .
പൊതു പൈപ്പിലൂടെ ജലം ജനത്തില്‍ എത്തിക്കുവാന്‍ കോന്നി പഞ്ചായത്ത് വാട്ടർ അതോറിറ്റിക്ക് മാസം ഒന്നേമുക്കാൽ ലക്ഷം രൂപ അടയ്ക്കുന്നുണ്ട് . വെള്ളം കിട്ടിയാലും ഇല്ലെങ്കിലും ഈ തുക ജല വിഭവ വകുപ്പ് ഈടാക്കി വരുന്നു . ഈ പെരും കൊള്ള നടത്തിയിട്ടും വെള്ളം കിട്ടാത്ത ഒന്നര മാസത്തെ തുക കുറയ്ക്കില്ല . എല്ലാ മാസവും ഈ തുക പഞ്ചായത്തിന് കണക്കില്‍ വരുന്നതാണ് . ഒരു വര്‍ഷം 21 ലക്ഷം രൂപ പൊതു ജനത്തിന്‍റെ കരത്തില്‍ നിന്നും പഞ്ചായത്ത് ജല വിഭവ വകുപ്പില്‍ അടച്ചു വരുന്നു .മറ്റു പഞ്ചായത്തും ഇതേ പോലെ തുക അടക്കുന്നു . എന്നിട്ടും ജല വിഭവ വകുപ്പ് പൊതു ജനത്തിനു കൃത്യമായി ജലം കൊടുക്കുന്നില്ല .
വെള്ള പൊക്കത്തില്‍ പമ്പ് ഹൌസിലെ മോട്ടോറില്‍ ചെളി നിറഞ്ഞൂ എങ്കില്‍ വെള്ളം കുറയുമ്പോള്‍ മോട്ടോര്‍ “വൃത്തിയായി “നന്നാക്കുവാന്‍ അധികാരികളില്‍ നിന്നും കൃത്യമായ നടപടി ഉണ്ടാകണം .