പത്തനംതിട്ട ജില്ലയില്‍ 12, 13 തീയതികളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി

ലോക്ക്ഡൗണ്‍ ലംഘനങ്ങള്‍ അനുവദിക്കില്ല: ജില്ലാ പോലീസ് മേധാവി

കോന്നി വാര്‍ത്ത ഡോട്ട് കോം : ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഈ മാസം 16 വരെ നീട്ടിയ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളുടെ ലംഘനങ്ങള്‍ അനുവദിക്കില്ലെന്നും കര്‍ശന നടപടികള്‍ തുടരുമെന്നും ജില്ലാ പോലീസ് മേധാവി ആര്‍.നിശാന്തിനി പറഞ്ഞു. കോവിഡ് വ്യാപനം നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തില്‍ പ്രോട്ടോകോള്‍ നിബന്ധനകള്‍ ഏവരും പാലിക്കുന്നതില്‍ തുടര്‍ന്നും സൂക്ഷ്മത പുലര്‍ത്തേണ്ടതുണ്ട്. അടച്ചിടലുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമ നടപടി തുടരും. 12, 13 തീയതികളില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഈ ദിവസങ്ങളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആയിരിക്കും.

അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍, വ്യവസായ അസംസ്‌കൃത വസ്തുക്കള്‍, നിര്‍മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ എന്നിവയ്ക്കു മാത്രമേ പ്രവര്‍ത്തന അനുമതിയുള്ളു. ബാങ്കുകള്‍ നേരത്തേതുപോലെ ആഴ്ചയില്‍ മൂന്നുദിവസം പ്രവര്‍ത്തിക്കും. സ്റ്റേഷനറി, സ്വര്‍ണക്കടകള്‍, ചെരുപ്പുകടകള്‍, കണ്ണടകള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ എന്നിവ വെള്ളി ഒരുദിവസം മാത്രം. വാഹന ഷോറൂമുകളില്‍ അറ്റകുറ്റപ്പണികള്‍ നടത്താന്‍ മാത്രമായി തുറക്കാം.
സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, കോര്‍പ്പറേഷനുകള്‍, കമ്മീഷനുകള്‍ എന്നിവ 17 മുതല്‍ പകുതി ഉദ്യോഗസ്ഥരുമായി പ്രവര്‍ത്തിക്കാം. ഒരിടത്തും ആള്‍ക്കൂട്ടം അനുവദിക്കില്ല. സാമൂഹിക അകലം, മാസ്‌ക് ഉപയോഗം, സാനിറ്റൈസര്‍ ലഭ്യത എന്നിവ ഉറപ്പാക്കും.
പൊതുനിരത്തുകളിലോ മറ്റോ ഒത്തുചേരലുകള്‍ കര്‍ശനമായും തടയും. രാഷ്ട്രീയ പാര്‍ട്ടികളും മറ്റും പ്രതിഷേധത്തിന്റെയോ മറ്റൊ പേരില്‍ ആള്‍ക്കൂട്ടം സൃഷ്ടിക്കാന്‍ അനുവദിക്കില്ല. ഇളവുകള്‍ പ്രഖ്യാപിക്കപ്പെടുമ്പോള്‍, ഇത്തരം പരിപാടികളില്‍ കൂടുതലായി ആളുകള്‍ ഒത്തുകൂടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്, ഇതിനെതിരെ കര്‍ശന നടപടിയെടുക്കാന്‍ എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയതായും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

കഴിഞ്ഞ നാലു ദിവസമായി ജില്ലയില്‍ റിപ്പോര്‍ട്ട് ആയ കോവിഡ് പ്രോട്ടോകോള്‍ ലംഘനങ്ങള്‍ക്കെടുത്ത കേസുകളുടെ എണ്ണം 332 ആണ്, 292 പേരെ അറസ്റ്റ് ചെയ്തു. 42 വാഹനങ്ങള്‍ പിടിച്ചെടുത്തു. 11 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. ക്വാറന്റൈന്‍ ലംഘനങ്ങള്‍ക്ക് ഒരു കേസ് രജിസ്റ്റര്‍ ചെയ്തു. മാസ്‌ക് കൃത്യമായി ധരിക്കാത്തതിന് 1265 പേര്‍ക്കെതിരെയും, സാമൂഹിക അകലം പാലിക്കാത്തതിന് 600 ആളുകള്‍ക്കെതിരെയും നിയമനടപടികള്‍ കൈകൊണ്ടതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു.
ഇതുവരെ ജില്ലയില്‍ ഇ പാസിനായി ലഭിച്ച അപേക്ഷകള്‍ 57358 ആണ്. ഇതില്‍ 13788 എണ്ണത്തില്‍ പാസ് അനുവദിച്ചു. 43548 അപേക്ഷകളും നിരസിച്ചു. പരിഗണനയില്‍ 22 അപേക്ഷകള്‍ മാത്രമാണുള്ളതെന്നും ജില്ലാപോലീസ് മേധാവി വ്യക്തമാക്കി.

ലോക്ഡൗണില്‍ ആശ്വാസമായി
ജനകീയ ഭക്ഷണശാലകള്‍

ലോക്ഡൗണ്‍ കാലത്ത് പൊതുജനങ്ങളുടെ വിശപ്പകറ്റാന്‍ ആരംഭിച്ച ജനകീയ ഭക്ഷണശാലകള്‍ ജനങ്ങള്‍ ആശ്വാസമാകുകയാണ്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതു മുതല്‍ ഇതുവരെ പത്തനംതിട്ട ജില്ലയിലെ ജനകീയ ഭക്ഷണശാലകള്‍ വിതരണം ചെയ്തത് 1,62,790 ഉച്ചഭക്ഷണ പൊതികളാണ്. ഇതില്‍ 1,50,354 ഭക്ഷണ പൊതികള്‍ ജനകീയ ഹോട്ടലുകള്‍ വഴി പാഴ്‌സലായി നല്‍കുകയും 12,436 പൊതികള്‍ ഗ്രാമപഞ്ചായത്തുകള്‍ മുഖേന ജനങ്ങള്‍ക്ക് സൗജന്യമായി ലഭ്യമാക്കുകയും ചെയ്തു.
ഭക്ഷണശാലകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന് 20 രൂപയും പാഴ്‌സല്‍ സംവിധാനത്തില്‍ 25 രൂപയുമാണ് ജനകീയ ഭക്ഷണ ശാലകളുടെ നിരക്ക്. എന്നാല്‍ ലോക്ക്ഡൗണ്‍ കാലത്ത് ഭക്ഷണശാലകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ പാടില്ല എന്നുള്ളതിനാല്‍ 25 രൂപ നിരക്കിലാണ് ജനകീയ ഹോട്ടലുകള്‍ ഇപ്പോള്‍ ഉച്ചഭക്ഷണം പാഴ്‌സലായി നല്‍കുന്നത്.
ജില്ലയില്‍ നാല് മുനിസിപ്പാലിറ്റികളിലും ഗ്രാമപഞ്ചായത്തുകളിലുമായി 54 ജനകീയ ഭക്ഷണ ഹോട്ടലുകളാണ് ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്നത്. കുടുംബശ്രീ ജില്ലാമിഷനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടേയും നേതൃത്വത്തിലാണ് ജനകീയ ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നത്. പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍, സി.ഡി.എസ് അംഗം, കുടുംബശ്രീ ജില്ലാ മിഷന്‍ അംഗങ്ങള്‍ എന്നിവരടങ്ങുന്ന ഏഴംഗ കോര്‍ഡിനേഷന്‍ കമ്മിറ്റിക്കാണ് ജനകീയ ഭക്ഷണ ശാലകളുടെ ചുമതല.
ജിലയില്‍ ജനകീയ ഭക്ഷണശാലകളിലൂടെ ഏറ്റവും അധികം ഉച്ചഭക്ഷണ പൊതികള്‍ വിതരണം ചെയ്ത് ബ്ലോക്ക് പഞ്ചായത്ത് പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തും ഗ്രാമപഞ്ചായത്ത് തലത്തില്‍ ഏറ്റവും കൂടുതല്‍ ഉച്ചഭക്ഷണപൊതികള്‍ വിതരണം ചെയ്ത ഗ്രാമപഞ്ചായത്ത് കോയിപ്പുറം ഗ്രാമപഞ്ചായത്തുമാണ്. ഉച്ചഭക്ഷണ പൊതികള്‍ക്ക് പുറമെ പ്രാദേശിക നിരക്കില്‍ രാവിലെയും രാത്രിയിലും ഭക്ഷണ പൊതികള്‍ ജനകീയ ഹോട്ടലുകള്‍ വഴി വിതരണം ചെയ്തുവരുന്നു.

ഓമല്ലൂര്‍ പഞ്ചായത്തില്‍ ജനകീയ ഹോട്ടല്‍
പ്രവര്‍ത്തനം ആരംഭിച്ചു

സംസ്ഥാന സര്‍ക്കാരിന്റെ വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ ജനകീയ ഹോട്ടല്‍ ആരംഭിച്ചു. പുത്തന്‍പീടിക ബദ്‌സെയ്ദ ആശുപത്രി ജംഗ്ഷനിലാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്. ഹോട്ടലിന്റെ ഉദ്്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോണ്‍സണ്‍ വിളവിനാല്‍ നിര്‍വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സാലി തോമസ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍മാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഗ്രാമപഞ്ചായത്ത് കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ പറയനാലി വാര്‍ഡിലെ കുടുംബശ്രീ സംരംഭ ഗ്രൂപ്പ് ആണ് ഹോട്ടല്‍ നടത്തുന്നത്. ഹോട്ടലിന്റെ വാടക, വൈദ്യുതി ചാര്‍ജ്ജ്, വെള്ളക്കരം എന്നിവ ഗ്രാമപഞ്ചായത്ത് നല്‍കും. ഒരു ഊണിന് 20 രൂപയാണ് വില. ഭക്ഷണപ്പൊതി വീട്ടിലെത്തിക്കുകയാണെങ്കില്‍ 25 രൂപ നല്‍കണം. ഭക്ഷണം വിലയ്ക്ക് വാങ്ങുവാന്‍ നിവൃത്തി ഇല്ലാത്തവര്‍ക്കും കിടപ്പ് രോഗികള്‍ എന്നിവര്‍ ഉണ്ടെങ്കില്‍ പഞ്ചായത്ത് സ്‌പോണ്‍സര്‍മാരെ കണ്ടെത്തി അവര്‍ക്ക് ഭക്ഷണം വീട്ടില്‍ എത്തിക്കണമെന്ന് നിര്‍ദ്ദേശം ഉണ്ട്.
ജനകീയ ഹോട്ടല്‍ പ്രവര്‍ത്തനക്ഷമമാകുന്നതോടുകൂടി സാമൂഹ്യ അടുക്കളയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും നിവൃത്തി ഇല്ലാത്തവര്‍ക്ക് പഞ്ചായത്തിന്റെ ചെലവില്‍ ഭക്ഷണം വീടുകളില്‍ എത്തിക്കുമെന്നും പ്രസിഡിന്റ് അഡ്വ.ജോണ്‍സണ്‍ വിളവിനാല്‍ പറഞ്ഞു.

error: Content is protected !!