കോന്നി ഡ്രഗ് ടെസ്റ്റിംഗ് ലാബിന്‍റെ പ്രവർത്തനം നവംബറിൽ ആരംഭിക്കും

കോന്നി ഡ്രഗ് ടെസ്റ്റിംഗ് ലാബിന്‍റെ പ്രവർത്തനം നവംബറിൽ ആരംഭിക്കും

 

കോന്നിവാര്‍ത്ത ഡോട്ട് കോം : സംസ്ഥാന ഡ്രഗ് കൺട്രോൾ ഡിപ്പാർട്ട്മെന്‍റ് കോന്നിയിൽ ആരംഭിക്കുന്ന ഡ്രഗ് ടെസ്റ്റിംഗ് ലബോറട്ടറിയുടെ നിർമ്മാണം നവംബറിൽ പൂർത്തിയാക്കണമെന്ന് തീരുമാനമായി. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്.

ഡ്രഗ് കൺട്രോൾ ഡിപ്പാർട്ട്മെന്‍റ് സംസ്ഥാനത്തെ നാലാമത്തെ ലബോറട്ടറിയാണ് കോന്നിയിൽ ആരംഭിക്കുന്നത്. തിരുവനന്തപുരം, ഏറണാകുളം, തൃശൂർ എന്നിവിടങ്ങളിലാണ് നിലവിൽ ലബോറട്ടറി പ്രവർത്തിക്കുന്നത്.

കോന്നി നിയോജക മണ്ഡലത്തിൽ അരുവാപ്പുലം പഞ്ചായത്തിൽ നെടുംപാറയിൽ ഗവ.മെഡിക്കൽ കോളേജിനു സമീപമുള്ള ഒരേക്കർ സ്ഥലത്താണ് ഡ്രഗ് ടെസ്റ്റിംഗ് ലാബ് നിർമ്മിച്ചിരിക്കുന്നത്.കെട്ടിട നിർമ്മാണം പൂർത്തിയായിട്ടുണ്ട്. ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ജോലികൾ പുരോഗമിക്കുകയാണ്.തുടർന്ന് ലാബ് സെറ്റിംഗും നടത്തേണ്ടതുണ്ട്.
ചീഫ് ഗവ. അനലിസ്റ്റായിരിക്കും ലാബിൻ്റെ മേലധികാരി. 3.8 കോടി രൂപ മുടക്കി മൂന്നു നിലയിലായി നിർമ്മിക്കുന്ന 16000 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ള കെട്ടിടത്തിൻ്റെ നിർമ്മാണം 2019 നവംബർ മാസത്തിലാണ് ആരംഭിച്ചത്. 60000 ലിറ്റർ സംഭരണ ശേഷിയുള്ള മഴവെള്ള സംഭരണിയും നിർമ്മാണം പൂർത്തിയായി. .താഴെ നിലയിൽ അഡ്മിനിസ്ട്രേഷൻ വിഭാഗം, ലൈബ്രറി, സ്റ്റോർ, ഡയനിംഗ് ഹാൾ, കോൺഫറൻസ് ഹാൾ തുടങ്ങിയവയും, ഒന്നാം നിലയിലും, രണ്ടാം നിലയിലും ലബോറട്ടറിയുമാണ് നിർമ്മിക്കുന്നത്.

മെഡിക്കൽ ഉപകരണങ്ങളുടെ ക്വാളിറ്റി പരിശോധിക്കുന്ന കേരളത്തിലെ ആദ്യത്തെ നോട്ടിഫൈഡ് ലാബായാണ് കോന്നി മാറാൻ പോകുന്നത്. ഇൻസ്ട്രമെൻ്റേഷൻ, കെമിക്കൽ വിഭാഗങ്ങളിലായി നാല് ലാബുകളാണ് പ്രവർത്തനം ആരംഭിക്കുക. ഡ്രഗ്സ് കൺട്രോൾ ഡിപ്പാർട്ട്മെൻ്റിലെ എൻഫോഴ്സ്മെൻ്റ് വിഭാഗം വിവിധ സ്ഥലങ്ങളിൽ നിന്നു ശേഖരിക്കുന്ന അലോപ്പതി, ആയുർവേദ മരുന്നുകളും, കോസ്മെറ്റിക്സ് ഉൽപ്പന്നങ്ങളും ഈ ലാബിലാണ് പരിശോധിക്കപ്പെടുക.

ലാബ് ആരംഭിക്കുന്നതോടെ നൂറിലധികം ജീവനക്കാർ ഇവിടെ ജോലിക്കായി എത്തും. ലബോറട്ടറികൾക്ക് അക്രഡിറ്റേഷൻ നല്കുന്ന നാഷണൽ അക്രഡിറ്റേഷൻ ബോർഡിൽ നിന്നും കോന്നി ലാബിന് നിർമ്മാണം അംഗീകാരം നേടിയെടുക്കേണ്ടതുണ്ട്.ഇതിനാവശ്യമായ പ്രവർത്തനം ഡ്രഗ് കൺട്രോളർ ഓഫീസ് നടത്തിക്കൊണ്ടിരിക്കുകയാണ്.
പുതിയ തസ്തിക അനുവദിക്കുന്നതിനുള്ള പ്രൊപ്പോസൽ ഗവൺമെൻ്റിൽ സമർപ്പിച്ചിരിക്കുകയാണ്. അഡീഷണൽ ഫണ്ടിനുള്ള പ്രൊപ്പോസൽ നല്കാൻ ഡ്രഗ്സ് കൺട്രോളറെ യോഗം ചുമതലപ്പെടുത്തി.
കേരളത്തിനു തന്നെ അഭിമാനമാകാൻ പോകുന്ന ഒരു ഡ്രഗ് ടെസ്റ്റിംഗ് ലാബ് സമുച്ചയമാണ് യാഥാർത്ഥ്യമാകാൻ പോകുന്നതെന്ന് എം.എൽ.എ പറഞ്ഞു.പ്രവർത്തനങ്ങൾ കൃത്യ സമയത്ത് പൂർത്തീകരിക്കാനാവശ്യമായ കൂട്ടായ പ്രവർത്തനമാണ് നടത്തിയത്. അതിനാലാണ് ഇത്രയും വേഗം കെട്ടിട നിർമ്മാണം പൂർത്തിയാക്കാൻ കഴിഞ്ഞത്.

എം.എൽ.എയോടൊപ്പം ഡ്രഗ്സ് കൺട്രോളർ കെ.ജെ.ജോൺ, ,പൊതുമരാമത്ത് ഇലക്ട്രോണിക്സ് വിഭാഗം അസി.എഞ്ചിനീ യർ എസ്.ആർ.ജയചന്ദ്രൻ ,
ഇലക്ട്രിക്കൽ വിഭാഗം അസിസ്റ്റൻ്റ് എഞ്ചിനീയർ കെ.എ. ശ്യാംകുമാർ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.യോഗശേഷം നിർമ്മാണപുരോഗതി എം.എൽ.എയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സന്ദർശിച്ചു വിലയിരുത്തി.

error: Content is protected !!