കോന്നി മെഡിക്കൽ കോളേജിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കും

കോന്നി മെഡിക്കൽ കോളേജിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കും

കോന്നി വാര്‍ത്ത ഡോട്ട് കോം :കോന്നി ഗവ.മെഡിക്കൽ കോളേജിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ തീരുമാനമായി.അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ അധ്യക്ഷതയിൽ ജില്ലാ കളക്ടർ കൂടി പങ്കെടുത്ത് മെഡിക്കൽ കോളേജിൽ നടത്തിയ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.

കോവിഡ് സെക്കന്‍റ് ലൈൻ ട്രീറ്റ്മെന്‍റ് സെന്‍റര്‍ മെഡിക്കൽ കോളേജിൽ ഈ മാസം തന്നെ പ്രവർത്തനം ആരംഭിക്കും. കൂടുതൽ ചികിത്സാ സൗകര്യങ്ങൾ ആശുപത്രിയിൽ ഏർപ്പെടുത്തേണ്ടതിന്‍റെ അടിയന്തിര ആവശ്യകത മുന്നിൽ കണ്ടാണ് ആശുപത്രി ആധുനിക സംവിധാനങ്ങളോടെ സജ്ജമാക്കാൻ തീരുമാനിച്ചത്.

ആശുപത്രിയിലെ സൗകര്യങ്ങൾ എത്രയും വേഗം വർദ്ധിപ്പിക്കാനും യോഗത്തിൽ തീരുമാനമായി.ആദ്യഘട്ടത്തിൽ 120 കിടക്കകളോടുകൂടിയാണ് ആശുപത്രി പ്രവർത്തനം ആരംഭിക്കുന്നത്. രണ്ട് ആഴ്ചയ്ക്കകം 120 കിടക്കകൾ കൂടി തയ്യാറാക്കും.ആകെ 240 കിടക്കകൾ 2 നിലകളിലായി സജ്ജമാക്കും. എല്ലാ കിടക്കകളിലും ഓക്സിജൻ സൗകര്യം ലഭ്യമായിരിക്കും.
കാഷ്വാലിറ്റിയും സജ്ജമാക്കും.ഇതിനായി 30 ലക്ഷം രൂപ ചിലവഴിക്കും.2 ഐ.സി.യു സജീകരിക്കാനും യോഗത്തിൽ തീരുമാനമായി.18 കിടക്കകളും, 12 കിടക്കകളും വീതം ഓരോ ഐ.സി.യുവിലും ഉണ്ടാകും.14 ഐ.സി.യു കിടക്കകൾ വെൻ്റിലേറ്റർ സൗകര്യത്തോടു കൂടിയതായിരിക്കും.

മെഡിക്കൽ കോളേജിൽ പുതിയ ഓപ്പറേഷൻ തീയറ്റർ സജീകരിക്കും. ഇതിനായി 70 ലക്ഷം രൂപ എൻ.എച്ച്.എം ൽ നിന്ന് അടിയന്തിരമായി ലഭ്യമാക്കും. മൈനർ ഓപ്പറേഷൻ തീയറ്ററിൻ്റെ നിർമ്മാണവും ഉടൻ പൂർത്തിയാക്കും.
ഓക്സിജൻ സംഭരണത്തിനായി ലിക്വിഡ് ഓക്സിജൻ ടാങ്ക് സ്ഥാപിക്കും.എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ച ആംബുലൻസ് ലഭ്യമാകുന്നതുവരെ കോന്നി താലൂക്ക് ആശുപത്രിയിലെ ആംബുലൻസ് മെഡിക്കൽ കോളേജ് ആശുപത്രിയ്ക്ക് വിട്ടു നല്കും.

ജോലി ക്രമീകരണവ്യവസ്ഥയിൽ കോന്നി മെഡിക്കൽ കോളേജിലെ ഡോക്ടർമാർ, നേഴ്സുമാർ ,പാരാമെഡിക്കൽ ജീവനക്കാർ തുടങ്ങിയവർ വിവിധ മെഡിക്കൽ കോളേജുകളിൽ ജോലി ചെയ്യുന്നുണ്ട്. ഇവരെ എത്രയും വേഗം കോന്നിയിലേക്ക് മാറ്റി നിയമിക്കാൻ ഡി.എം.ഇ യോട് അഭ്യർത്ഥിക്കാൻ യോഗം തീരുമാനിച്ചു. ആശുപത്രിയിലേക്ക് കൂടുതലായി ആവശ്യം വരുന്ന ജീവനക്കാരെ എൻ.എച്ച്.എം ൽ നിന്ന് നല്‍കുമെന്ന് ഡി.പി.എം യോഗത്തെ അറിയിച്ചു.

കോവിഡ് ചികിത്സയ്ക്ക് നിയോഗിക്കുന്ന ജീവനക്കാർ ആശുപത്രിയിൽ താമസിച്ച് ജോലി ചെയ്യുന്നതിന് 8 മുറികൾ മാറ്റിവയ്ക്കും.ഇവിടെ ആവശ്യമായ ഫർണിച്ചർ സർവ്വീസ് സംഘടനയായ കേരളാ എൻ.ജി.ഒ യൂണിയൻ വാങ്ങി നല്കാമെന്ന് അറിയിച്ചതായി സൂപ്രണ്ട് യോഗത്തിൽ പറഞ്ഞു.

ജില്ലയിലെ കോവിഡ് പ്രതിരോധരംഗത്ത് കോന്നി ഗവ.മെഡിക്കൽ കോളേജ് നിർണ്ണായക സാന്നിധ്യമായി മാറാൻ പോവുകയാണെന്ന് എം.എൽ.എ പറഞ്ഞു. ഓക്സിജൻ സൗകര്യമുള്ള 240 കിടക്കകളും, 30 ഐ.സി.യു കിടക്കകളുമുൾപ്പടെ 270 കിടക്കകളാണ് തയ്യാറാകുന്നത്.ഇതോടെ കോവിഡ് ചികിത്സയ്ക്ക് ജില്ലയിലേയും, സമീപ ജില്ലകളിലേയും ആളുകൾക്ക് കോന്നി മെഡിക്കൽ കോളേജിനെ ആശ്രയിക്കാൻ കഴിയുമെന്നും എം.എൽ.എ പറഞ്ഞു.

എം.എൽ.എയെ കൂടാതെ ജില്ലാ കളക്ടർ ഡോ: എൻ.തേജ് ലോഹിത് റഡ്ഢി, അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് രേഷ്മ മറിയം റോയി,ജില്ലാ മെഡിക്കൽ ഓഫീസർ ഡോ:എൽ.ഷീജ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ: എബി സുഷൻ, മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ: എസ്.സജിത്കുമാർ, എച്ച്.എൽ.എൽ ചീഫ് പ്രൊജക്ട് മാനേജർ ആർ.രതീഷ് കുമാർ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

error: Content is protected !!