കോന്നി ഗവ.മെഡിക്കൽ കോളേജിൽ കോവിഡ് സെക്കന്‍റ് ലൈൻ ട്രീറ്റ്മെന്‍റ് സെൻറർ ഉടൻ പ്രവർത്തനം ആരംഭിക്കും

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗവ.മെഡിക്കൽ കോളേജിൽ കോവിഡ് സെക്കന്‍റ് ലൈൻ ട്രീറ്റ്മെന്‍റ് സെൻറർ ഉടൻ പ്രവർത്തനം ആരംഭിക്കുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു.

സി.എസ്.എൽ.ടി.സി ആരംഭിക്കുന്നതിന്‍റെ പുരോഗതി വിലയിരുത്താൻ എം.എൽ.എയുടെ അധ്യക്ഷതയിൽ മെഡിക്കൽ കോളേജിൽ യോഗം ചേർന്നു.
ആദ്യഘട്ടത്തിൽ 120 കിടക്കയും, രണ്ടാം ഘട്ടമായി 120 കിടക്കയും ഉൾപ്പടെ 240 കിടക്കകളുടെ സൗകര്യത്തോടെയാണ് ഗവ.മെഡിക്കൽ കോളേജിൽ സി.എസ്.എൽ.ടി.സി ആരംഭിക്കുന്നത്.ആദ്യഘട്ടത്തിലേക്കുള്ള 120 കിടക്കകൾ തയ്യാറായി. എല്ലാ കിടക്കകളിലും ഓക്സിജൻ സൗകര്യമുണ്ടാകും.ഇതിനായി സെൻട്രലൈസ്ഡ് ഓക്സിജൻ സൗകര്യം ഒരുക്കുന്നതിനുള്ള പൈപ്പ് ലൈൻ ജോലികൾ പുരോഗമിക്കുകയാണ്.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ജില്ലയ്ക്ക് ലഭിച്ച 5 കോടി രൂപയിൽ 23 ലക്ഷം രൂപയാണ് സെൻട്രലൈസ്ഡ് ഓക്സിജൻ സൗകര്യം ഏർപ്പെടുത്തുന്നതിനായി ചിലവഴിക്കുന്നത്.20 ഓക്സിജൻ സിലണ്ടർ ആണ് മെഡിക്കൽ കോളേജിൽ നിലവിലുള്ളത്.പുതിയ 60 സിലണ്ടർ കൂടി ലഭ്യമാക്കും. തുടർന്ന് സിലിണ്ടറിൻ്റെ എണ്ണം 300 ആയി വർദ്ധിപ്പിക്കും.

ലിക്വിഡ് ഓക്സിജൻ സംഭരണ ടാങ്ക് മെഡിക്കൽ കോളേജിൽ സ്ഥാപിക്കണമെന്ന് ഡി.എം.ഇ യോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും, സ്ഥാപിക്കാമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും എം.എൽ.എ യോഗത്തെ അറിയിച്ചു.ഇതോടെ ഓക്സിജൻ സംഭരണ പ്രശ്നത്തിന് പരിഹാരമാകും.
സി. എസ്. എൽ.ടി.സി ആരംഭിക്കുന്നതിനായി ജീവനക്കൾക്ക് താമസിക്കാൻ 8 മുറികൾ മാറ്റി വയ്ക്കാൻ യോഗം തീരുമാനിച്ചു.ഈ മുറികളിൽ ജീവനക്കാർക്ക് ആവശ്യമായ സൗകര്യം ഒരുക്കും. രോഗബാധിതരെ ആശുപത്രിയിൽ എത്തിക്കുന്നതിനും, ജീവനക്കാർക്ക് ആശുപത്രിയിൽ പ്രവേശിക്കുന്നതിനുമെല്ലാം പ്രത്യേക വഴികളാകും ഉണ്ടാവുകയെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് യോഗത്തെ അറിയിച്ചു.

ആശുപത്രിയിൽ ചികിത്സയ്ക്ക് വേണ്ടി വ്യത്യസ്ഥ മേഖലകൾ തിരിച്ച് മാപ്പ് തയ്യാറാക്കിയതായും, പൂർണ്ണ സുരക്ഷിതത്വത്തോടെ ചികിത്സ നടത്താൻ കഴിയുമെന്നും സൂപ്രണ്ട് പറഞ്ഞു. എല്ലാ ക്രമീകരണങ്ങളും എം.എൽ.എ നേരിട്ട് സന്ദർശിച്ച് മനസ്സിലാക്കി.
കോവിഡ് ചികിത്സയ്ക്ക് ആവശ്യമുള്ള അധിക ജീവനക്കാരെ എൻ.എച്ച്.എം ൽ നിന്ന് നിയോഗിക്കും. ആവശ്യമായ മരുന്നും, ഉപകരണങ്ങളും കെ.എം.എസ്.സി.എൽ എത്തിച്ചു നല്കാൻ നിർദ്ദേശം നല്കി.
എം.എൽ.എ ഫണ്ടിൽ നിന്നും 43 ലക്ഷം രൂപ മുടക്കി എക്സ് റേ മെഷീൻ സ്ഥാപിക്കുന്നതിൻ്റെ പ്രവർത്തന പുരോഗതിയും എം.എൽ.എ പരിശോധിച്ചു. ചണ്ഡിഗഡ് ആസ്ഥാനമായ അലഞ്ചേഴ്സ് മെഡിക്കൽ സിസ്റ്റംസ് ലിമിറ്റഡ് നിർമ്മിച്ച ഹൈ ഫ്രീക്വൻസി എക്സറേ മെഷീനാണ് സ്ഥാപിക്കുന്നത്. ജപ്പാൻ കമ്പനിയായ ഫ്യൂജി ഫിലിംസ് നിർമ്മിച്ച കാസറ്റ് റെക്കോർഡർ സിസ്റ്റവും ഇതോടൊപ്പം സ്ഥാപിക്കുന്നുണ്ട്. എക്സറേയുടെ ഡിജിറ്റൽ ഇമേജാണ് ലഭ്യമാകുക. 50 കിലോവാട്ട് എക്സറേ ജനറേറ്ററും, 65 കെ.വി.സ്റ്റെബിലൈസറും സ്ഥാപിച്ചു കഴിഞ്ഞു. എക്സറേ സംവിധാനം ഉടൻ ആരംഭിക്കാൻ കഴിയാത്തക്ക നിലയിൽ പ്രവർത്തനം പുരോഗമിച്ചതായി സൂപ്രണ്ട് പറഞ്ഞു.
സി. എസ്. എൽ.ടി.സി പ്രവർത്തനം ആരംഭിക്കുന്നതിനൊപ്പം ഒ.പി.യിൽ ചികിത്സയും ജനങ്ങൾക്ക് ലഭ്യമാക്കുമെന്ന് എം.എൽ.എ പറഞ്ഞു. കോവിഡ് രോഗബാധിതരാകുന്നവർക്ക് കോന്നിയിൽ മികച്ച ചികിത്സ ഉറപ്പാക്കും.പുതിയ സർക്കാർ ചുമതല ഏറ്റാൽ ഉടൻ തന്നെ ആരോഗ്യമന്ത്രിയെ പങ്കെടുപ്പിച്ച് മെഡിക്കൽ കോളേജ് അവലോകന യോഗം ചേരും.

രാജ്യത്തെ തന്നെ ഏറ്റവും മികച്ച ആരോഗ്യ വിദ്യാഭ്യാസ സ്ഥാപനമായി കോന്നി ഗവ.മെഡിക്കൽ കോളേജിനെ മാറ്റുമെന്നും എം.എൽ.എ പറഞ്ഞു.
എം.എൽ.എയെ കൂടാതെ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ: എസ്.സജിത്കുമാർ, എച്ച്.എൽ.എൽ ചീഫ് പ്രൊജക്ട് മാനേജർ ആർ.രതീഷ് കുമാർ, നാഗാർജുന കൺസ്ട്രക്ഷൻ കമ്പനി മാനേജർ അജയകുമാർ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!