എന്താണ് “എം ബീറ്റ്” പത്തനംതിട്ട ജില്ലാ പോലീസ് മേധാവി പറയുന്നു

 

ജനമൈത്രി എം ബീറ്റ് വിവരശേഖരണത്തിന് പൗരത്വ ഭേദഗതി നിയമവുമായി ബന്ധമില്ല

കോന്നി വാര്‍ത്ത : ജനമൈത്രി സുരക്ഷാപദ്ധതിയുടെ ഭാഗമായ മൊബൈല്‍ ബീറ്റ് (എം ബീറ്റ് )സംവിധാനത്തെ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെടുത്തി ദുഷ്പ്രചാരണം നടത്തുന്നതിനെതിരെ മുന്നറിയിപ്പുമായി പോലീസ്. എം ബീറ്റിനെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും കുപ്രചാരണങ്ങള്‍ നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പോലീസ് മുന്നറിയിപ്പ്.

പോലീസിന്റെ വിവിധ പദ്ധതികള്‍ നടപ്പാക്കാന്‍ ജനങ്ങളുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ അടിസ്ഥാനസൗകര്യം മനസിലാക്കുകയാണ് എം ബീറ്റ് പദ്ധതിയുടെ ലക്ഷ്യമെന്ന് ജനമൈത്രി സുരക്ഷാ പദ്ധതി സംസ്ഥാന നോഡല്‍ ഓഫീസറും ക്രൈം ബ്രാഞ്ച് മേധാവിയുമായ എഡിജിപി എസ് ശ്രീജിത്ത് അറിയിച്ചു. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങള്‍ ജനമൈത്രി സമിതികളുമായി കൂടിയാലോചിച്ച് ക്രമസമാധാനപാലനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി ഉപയോഗിക്കുകയാണ് ചെയ്തുവരുന്നത്. ജനങ്ങളില്‍നിന്നും നിര്‍ബന്ധപൂര്‍വം വ്യക്തിഗതവിവരങ്ങള്‍ ശേഖരിക്കുന്നില്ല.

സ്ഥിരം കുറ്റവാളികളുടെ പട്ടിക തയാറാക്കുന്നതിനും, ഇതരസംസ്ഥാനങ്ങളില്‍നിന്നെത്തി തീവ്രവാദ സ്വഭാവമുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെയും, മറ്റു കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെയും വേഗത്തില്‍ കണ്ടെത്തുന്നതിന് വിവരശേഖരണം സഹായിക്കുന്നുണ്ട്. പൊതുസമൂഹത്തിന്റെ നന്മക്കായി ആവിഷ്‌കരിക്കുന്ന ഇത്തരം പദ്ധതികളുടെ വിജയകരമായ നടത്തിപ്പിന് എല്ലാവിഭാഗം ജനങ്ങളുടെയും പിന്തുണ പോലീസ് അഭ്യര്‍ഥിച്ചു.

എന്താണ് എം ബീറ്റ്
കേരള പോലീസ് ആക്ട് 64, 65 വകുപ്പുകള്‍ പ്രകാരം നിയമസാധുതയുള്ള സംവിധാനമായ ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി പോലീസ് ഉദ്യോഗസ്ഥര്‍ നടത്തുന്ന പ്രധാന പ്രവര്‍ത്തനമാണ് ജനമൈത്രി ബീറ്റ്. മുന്‍കാലങ്ങളില്‍ ബീറ്റ് ഓഫീസര്‍മാര്‍ വീടുകളില്‍ നേരിട്ടെത്തി വീടുകളുടെയും താമസക്കാരുടെയും വിവിധ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ജനമൈത്രി സംവിധാനം കൂടുതല്‍ കാര്യക്ഷമമായപ്പോള്‍ വിവരങ്ങള്‍ കൃത്യമായി ശേഖരിക്കുന്നതിന് നടപ്പാക്കിയതാണ് എം ബീറ്റ് പദ്ധതി.

2020 മാര്‍ച്ച് മൂന്നിനാണ് സംസ്ഥാനത്തൊട്ടാകെ ഇത് നടപ്പാക്കി തുടങ്ങിയത്. വീടുകള്‍, പൊതുസ്വകാര്യ സ്ഥാപനങ്ങള്‍, ട്രൈബല്‍ കോളനികള്‍, അതിഥിതൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍ എന്നിവടങ്ങളില്‍നിന്ന് പേര്, വിലാസം, തൊഴില്‍, ആധാര്‍, റേഷന്‍ കാര്‍ഡ് നമ്പറുകള്‍, രാജ്യത്തും വിദേശത്തും ജോലിയുള്ളവരുടെ വിവരങ്ങള്‍ തുടങ്ങിയുള്ള കാര്യങ്ങള്‍ ഡിജിറ്റല്‍ ആയി ശേഖരിക്കാന്‍ തുടങ്ങി. കൂടുതല്‍ കാര്യക്ഷമമായ നിയമപരിപാലനവും, പൊതുജനങ്ങള്‍ക്ക് സംരക്ഷണവും വിവിധ സേവനങ്ങളും നല്‍കുന്നതിനായാണ് ഈപദ്ധതി പ്രയോജനപ്പെടുത്തിവരുന്നത്. സ്ത്രീകള്‍ഒറ്റയ്ക്ക് താമസിക്കുന്ന സ്ഥലങ്ങള്‍, പ്രത്യേക ശ്രദ്ധ ആവശ്യമുള്ള വയോജനങ്ങളുടെ വീടുകള്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ പ്രാധാന്യം നല്‍കിവരുന്നു. എം ബീറ്റ് പൂര്‍ണമായി പ്രവര്‍ത്തനസജ്ജമാകുമ്പോള്‍ എസ്എച്ച്ഒമാര്‍ക്ക് സ്റ്റേഷന്‍ പരിധിയിലെ ഏതൊരു വിലാസവും ജിപിഎസ് ലൊക്കേഷന്‍ ഉപയോഗിച്ച് വളരെവേഗം കണ്ടുപിടിക്കാനും ആവശ്യമായ സേവനങ്ങളും സഹായങ്ങളും എത്തിക്കാനും സാധിക്കുമെന്നത് ഈ പദ്ധതിയുടെ പ്രധാന ഗുണമാണ്.

അവശ്യഘട്ടങ്ങളില്‍ പോലീസ് നേരിട്ടെത്തി നടപടികള്‍ സ്വീകരിക്കാന്‍ പദ്ധതി ഉപയുക്തമാവുന്നുണ്ട്. ബീറ്റ് ഓഫീസര്‍മാരുടെ ലൊക്കേഷന്‍ എസ്എച്ച്ഒമാര്‍ക്ക് കൃത്യമായി മനസിലാക്കി സന്ദേശം കൈമാറാനും, സംഭവസ്ഥലത്തേക്ക് വളരെ പെട്ടെന്നുതന്നെ പോലീസിനെ അയയ്ക്കാനും കഴിയും. പോലീസ് പട്രോളിങ് വാഹനങ്ങളുടെ ലൈവ് ട്രാക്കിങ് സിസ്റ്റം കൂടി ഈ സംവിധാനത്തോട് ബന്ധപ്പെടുത്തിയിട്ടുള്ളതിനാല്‍ കൂടുതല്‍ കാര്യക്ഷമമായ പോലീസ് സംവിധാനം പ്രാവര്‍ത്തികമാക്കാനാവും.

കോവിഡ് കാലത്ത് എം ബീറ്റ് പദ്ധതി ഏറെ പ്രയോജനപ്പെട്ടു- ജില്ലാപോലീസ് മേധാവി


കോവിഡ് പടര്‍ന്നുപിടിച്ചപ്പോള്‍ എം ബീറ്റ് പദ്ധതിയിലൂടെ ജനമൈത്രി പോലീസ് ഉദ്യോഗസ്ഥര്‍ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ജനങ്ങള്‍ക്ക് ആവശ്യമായ മരുന്നുകള്‍ ഭക്ഷ്യവസ്തുക്കള്‍, മറ്റ് അവശ്യസാധനങ്ങള്‍ എന്നിവ എത്തിച്ചു നല്‍കിയതെന്ന് ജില്ലാപോലീസ് മേധാവി പി.ബി. രാജീവ് പറഞ്ഞു. ജില്ലയില്‍ ഇത്തരം നിരന്തരമായ പ്രവര്‍ത്തനങ്ങളിലൂടെ പോലീസ് ജനങ്ങളുമായി ഏറ്റവും അടുക്കുകയും, പൊതുസമൂഹത്തില്‍ വന്‍ സ്വീകാര്യത ഏറ്റുവാങ്ങുകയും ചെയ്തത് എടുത്തുപറയത്തക്കതാണ്.

കോവിഡ് കാലത്ത് ജനങ്ങള്‍ക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കള്‍, അവശ്യമരുന്നുകള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവ എത്തിച്ചു കൊടുക്കാനും, കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഇതരവകുപ്പുകളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാനും സാധിച്ചു. അതിഥിതൊഴിലാളികളുടെ പൂര്‍ണവിവരങ്ങള്‍ ശേഖരിച്ച് അവരെ ലേബര്‍ ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിച്ച് ഭക്ഷണവും മറ്റും ലഭ്യമാക്കാനും, ആവശ്യക്കാരെ തിരിച്ചു നാട്ടില്‍ എത്തിക്കാന്‍ നടപടി എടുക്കുന്നതിനും, ഓണ്‍ലൈന്‍ പഠനസൗകര്യങ്ങളില്ലാത്ത കുട്ടികള്‍ക്ക് ജനമൈത്രി പദ്ധതിയുടെ പ്രവര്‍ത്തനഫലമായി ടെലിവിഷനുകള്‍, ഫോണുകള്‍ എന്നിവ എത്തിക്കാനും, എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ പരാജയപ്പെട്ടവര്‍ക്കും പാതിവഴിയില്‍ മുടങ്ങിയവര്‍ക്കും പരിശീലനം നല്‍കാനും, ഭവനരഹിതര്‍ക്ക് രണ്ടുവീടുകള്‍ നിര്‍മിച്ചുനല്‍കാനും സാധിച്ചു. കൂടാതെ, രോഗികളെ ആശുപത്രിയില്‍ സമയത്ത് എത്തിക്കുന്നതിനും, ഗുരുതര രോഗം ബാധിച്ച നിരവധിപേര്‍ക്ക് ജീവന്‍രക്ഷാ ഔഷധങ്ങള്‍ ലഭ്യമാക്കുന്നതിനും എം ബീറ്റ് വിവരശേഖരണത്തിലൂടെ കഴിഞ്ഞു. ലോക്ക് ഡൗണ്‍ കാലത്ത് ക്വാറന്റൈന്‍ ലംഘനങ്ങള്‍ തടഞ്ഞു നിയമനടപടികള്‍ സ്വീകരിച്ചത് എം ബീറ്റ് ഫലപ്രദമായി നടപ്പാക്കിയതിനാല്‍ ആണെന്നും ജില്ലാപോലീസ് മേധാവി പറഞ്ഞു.

error: Content is protected !!