മൊബൈൽ ആപ്പ് വായ്പ തട്ടിപ്പ് : പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി

 

കോന്നി വാര്‍ത്ത : മൊബൈൽ ആപ്പ് വഴി വായ്പ നൽകിയുള്ള തട്ടിപ്പുകൾ സംബന്ധിച്ച് വിവിധ ജില്ലകളിൽ രജിസ്റ്റർ ചെയ്ത കേസുകൾ അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് ഐജിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തിന് രൂപം നൽകി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉത്തരവായി.

ക്രൈം ബ്രാഞ്ച് എറണാകുളം റേഞ്ച് ഐ ജി ഗോപേഷ് അഗർവാളാണ് സംഘത്തിന് നേതൃത്വം നൽകുക. എറണാകുളം റേഞ്ച് ഡി ഐ ജി കാളിരാജ് മഹേഷ് കുമാർ, ക്രൈംബ്രാഞ്ച് എസ്പി മാരായ സാബു മാത്യു, എം ജെ സോജൻ, ഡിവൈഎസ്പിമാരായ പി വിക്രമൻ, കെ ആർ ബിജു, പി അനിൽകുമാർ എന്നിവർ അടങ്ങുന്നതാണ് പ്രത്യേക അന്വേഷണ സംഘം.

തട്ടിപ്പുസംഘത്തിന് മറ്റു സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും സഹായം ലഭിക്കുന്നുണ്ടെന്ന് സംശയം ഉള്ളതിനാൽ മറ്റു സംസ്ഥാനങ്ങളിലെ പോലീസ്, സിബിഐ, ഇൻറർപോൾ എന്നിവയുടെ സഹകരണത്തോടെ ആയിരിക്കും അന്വേഷണം.
ഓൺലൈൻ വായ്പാതട്ടിപ്പ് സംബന്ധിച്ച് സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകൾ ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘത്തിന് കൈമാറാനും സംസ്ഥാന പോലീസ് മേധാവി നിർദേശിച്ചിട്ടുണ്ട്.

പത്തനംതിട്ട വി കോട്ടയം നിവാസിയായ യുവാവ് ആണ് ഇവരുടെ തട്ടിപ്പിന് ആദ്യ ഇര . ഈ വിഷയം ആദ്യം സമൂഹത്തില്‍ എത്തിച്ചത് ” കോന്നി വാര്‍ത്ത ഡോട്ട് കോം ” മായിരുന്നു . വായ്പ്പ മുടങ്ങിയതോടെ യുവാവിന്‍റെ ചിത്രം സഹിതം ബന്ധുക്കള്‍ക്ക് വായ്പ്പാ തട്ടിപ്പുകാര്‍ അയച്ചു നല്‍കി .തുടര്‍ന്നു സമൂഹമധ്യത്തില്‍ അപമാനിക്കുക കൂടി ചെയ്തതോടെ “കോന്നി വാര്‍ത്ത ” വാര്‍ത്ത പ്രസിദ്ധീകരിക്കുകയും ചെയ്തു .തട്ടിപ്പിന് ഇരയായ കേരളത്തില്‍ അങ്ങോളം ഇങ്ങോളം ഉള്ള നിരവധി ആളുകള്‍ കോന്നി വാര്‍ത്തയെ വിളിക്കുകയും വാര്‍ത്ത തരുകയും ചെയ്തു . തുടര്‍ന്നു മറ്റ് മാധ്യമങ്ങള്‍ വിഷയം ഏറ്റെടുത്തു .

error: Content is protected !!