കലഞ്ഞൂരിൽ പുതിയ ക്വാറി അനുവദിക്കാനുള്ള പരിശ്രമത്തെ ശക്തമായി നേരിടും

 

കോന്നി വാര്‍ത്ത :കലഞ്ഞൂർ പഞ്ചായത്തിൽ പുതുതായി കരിങ്കൽ ക്വാറി അനുവദിപ്പിക്കാനുള്ള നീക്കത്തെ നിയമപരമായും, ജനങ്ങളെ അണിനിരത്തിയും നേരിടുമെന്ന്
അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എപറഞ്ഞു. അദാനിക്കുവേണ്ടി പുതിയ കരിങ്കൽ ക്വാറി അനുവദിക്കാൻ ഈ മാസം 27 ന് പൊതു തെളിവെടുപ്പിനായി നോട്ടിഫിക്കേഷൻ നടത്തിയതിന്‍റെ അടിസ്ഥാനത്തിൽ ഗ്രാമ പഞ്ചായത്ത് ഇഞ്ചപ്പാറ സെന്‍റ് ഗ്രീഗോറിയോസ് ഓഡിറ്റോറിയത്തിൽ വിളിച്ചു ചേർത്ത സർവ്വകക്ഷി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോന്നി നിയോജക മണ്ഡലത്തിൽ പുതിയ ക്വാറി അനുവദിക്കാൻ പാടില്ല എന്ന് താലൂക്ക് വികസന സമിതി തീരുമാനമെടുത്ത് എല്ലാ അധികാരികളെയും അറിയിച്ചിട്ടുണ്ട്. വെർച്വലായി ഹിയറിംഗ് നടത്താൻ നേരത്തെ നോട്ടീസ് നല്കിയപ്പോൾ എം.എൽ.എ എന്ന നിലയിൽ ശക്തമായി ഇടപെടുകയും, നിയമവിരുദ്ധമായ ഹിയറിംഗ് മറ്റിവയ്പ്പിക്കുകയും ചെയ്തു. നിലവിലുള്ള പാറമട പ്രവർത്തനങ്ങൾ തന്നെ പ്രകൃതിയ്ക്ക് താങ്ങാൻ കഴിയുന്നതിനപ്പുറമാണ്.

പുതിയ ഒരു ക്വാറി എന്തിന്‍റെ പേരിലായാലും ഈ നാടിന് താങ്ങാൻ കഴിയില്ല.
ജനങ്ങൾക്ക് ഭീഷണിയാകുന്ന യാതൊരു വിധ ചൂഷണത്തെയും അംഗീകരിക്കില്ല. ജനങ്ങളോടൊപ്പം നിന്ന് ശക്തമായ ഇടപെടൽ നടത്തുമെന്നും എം.എൽ.എ പറഞ്ഞു.

ഗ്രാമ പഞ്ചായത്ത് അംഗം ആശാ സജി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തു പ്രസിഡൻ്റ് പുഷ്പവല്ലിടീച്ചർ യോഗം ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് അംഗംഅജോമോൻ ബ്ലോക്ക് പഞ്ചായത്ത് അംഗം പി.വി ജയകുമാർ ഗ്രാമപഞ്ചായത്തംഗം എസ്. പി. സജൻ പരിസ്ഥിതി പ്രവർത്തകരായ കോശിശാമുവൽ ആര്യപ്പള്ളിൽ ,വർഗ്ഗീസ് ബർസോം ,വിശ്വംഭരൻ കൂടൽ ഷാജി ,പ്രശാന്ത് കോയിക്കൽ ,ഫാ.പ്രൊഫ. ജേക്കബ് റോയി , വിവിധ കക്ഷി നേതാക്കളായ
മാത്യു ചെറിയാൻ ,രതീഷ് വലിയ കോൺ ,ശാന്തകുമാർ ,ജോൺ പള്ളി കിഴക്കേതിൽ, ജൂബിചക്കുതറ ,ഷാജി കാരയ്ക്കാകുഴി, എന്നിവർ പ്രസംഗിച്ചു.

error: Content is protected !!