ശബരിമല തീര്‍ഥാടനം മികച്ച നിലയില്‍ പൂര്‍ത്തിയാക്കി സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും

 

കോന്നി വാര്‍ത്ത : കോവിഡ് മഹാമാരിക്കിടയിലും മണ്ഡല മകരവിളക്ക് തീര്‍ഥാടനം മികച്ചനിലയില്‍ പൂര്‍ത്തിയാക്കി സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും. പ്രതിസന്ധികള്‍ക്കിടയിലും ശബരിമല തീര്‍ഥാടനത്തിനായി മികച്ച സൗകര്യങ്ങളാണ് സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും വിവിധ വകുപ്പുകളുമായി ചേര്‍ന്ന് ഇത്തവണയും ഒരുക്കിയത്. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെയും, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.എന്‍. വാസുവിന്റെയും നേതൃത്വത്തില്‍ ചേര്‍ന്ന വിവിധ യോഗങ്ങള്‍ പ്രവര്‍ത്തനങ്ങളുടെ വേഗം കൂട്ടി. സ്വകാര്യ വാഹനങ്ങളുടെ പാര്‍ക്കിംഗ്, അന്നദാനം, കുടിവെള്ളം, ടോയ്‌ലെറ്റ്, ആരോഗ്യ പരിരക്ഷ, പമ്പയില്‍ സ്നാനത്തിന് ഷവര്‍ സൗകര്യം ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ ഏറ്റവും മികച്ച രീതിയിലൊരുക്കി ദേവസ്വംബോര്‍ഡും വിവിധ വകുപ്പുകളും സംസ്ഥാന സര്‍ക്കാരിനൊപ്പം കൈകോര്‍ത്തു.

മണ്ഡല-മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ച് മികച്ച കോവിഡ് 19 സുരക്ഷാ ക്രമീകരണങ്ങളാണ് ഇത്തവണ ശബരിമല സന്നിധാനത്ത് ഒരുക്കിയത്. മല കയറി വരുന്ന ഭക്തര്‍ക്ക് പാദങ്ങള്‍ സാനിറ്റൈസ് ചെയ്യാന്‍ ഏര്‍പ്പെടുത്തിയ സൗകര്യമാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. വലിയ നടപ്പന്തലിനു മുന്‍പായി ഒഴുകുന്ന വെള്ളത്തില്‍ പാദം കഴുകാനുള്ള സൗകര്യമൊരുക്കി. കാല്‍ കഴുകിയതിനു ശേഷം സെന്‍സറോടു കൂടി സ്ഥാപിച്ചിരിക്കുന്ന ഹാന്‍ഡ് സാനിറ്റൈസറില്‍ കൈ ശുചിയാക്കുവാന്‍ സംവിധാനം ക്രമീകരിച്ചു. കൈശുചിയാക്കിയ ശേഷം കാല്‍ അണുവിമുക്തമാക്കുന്നതിനു വേണ്ടിയുള്ള സാനിറ്റെസര്‍ കൊണ്ട് നിറച്ച ചവിട്ടിയിയും സ്ഥാപിച്ചിരുന്നു. ചവിട്ടിയിലൂടെ കടന്നാല്‍ മാത്രമേ നടപ്പന്തലിലേക്ക് പ്രവേശിക്കാന്‍ സാധിക്കുമായിരുന്നുള്ളു.

 

കോവിഡ് 19 കാലയളവില്‍ നഗ്നപാദരായി വരുന്ന ഭക്തജനങ്ങളുടെ കാല്‍ ശുചിയാക്കല്‍ പ്രധാനപ്പെട്ടതാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയത്. പതിനെട്ടാം പടിക്ക് മുന്‍പിലും ഹാന്‍ഡ് സാനിറ്റൈസറും, കാല്‍ ശുചിയാക്കാനുള്ള സംവിധാനവും ഒരുക്കിയിരുന്നു. സന്നിധാനത്തെ വിവിധ ഇടങ്ങളില്‍ പെഡസ്ട്രിയല്‍ ടൈപ്പ് ഹാന്‍ഡ് സാനിറ്റൈസറുകള്‍ സ്ഥാപിച്ചു. തൊഴിലാളികള്‍ക്ക് എല്ലാവര്‍ക്കും മാസ്‌കും, ഗ്ലൗസും നല്‍കി. ഇതിനു പുറമേ തീര്‍ഥാടകരോട് നേരിട്ട് ഇടപഴകേണ്ടി വരുന്ന തൊഴിലാളികള്‍ക്ക് മാസ്‌കും, ഗ്ലൗസും കൂടാതെ ഫേസ് ഷീല്‍ഡും നല്‍കിയിരുന്നു. ശൗചാലയങ്ങള്‍ ഓരോ വ്യക്തികള്‍ ഉപയോഗിച്ചു കഴിയുമ്പോഴും അണുവിമുക്തമാക്കി. ഉപയോഗിച്ച മാസ്‌കും, ഗ്ലൗസും ഇടുന്നതിനായി പ്രത്യേക ബിന്നുകളും സ്ഥാപിച്ചു. ജീവനക്കാരിലെ കോവിഡ് ബാധ കണ്ടെത്തുന്നതിനായി സന്നിധാനത്ത് ആന്റിജന്‍ പരിശോധനാ ക്യാമ്പുകളും സംഘടിപ്പിച്ചിരുന്നു. സന്നിധാനത്ത് വച്ച് രോഗബാധ സ്ഥിരീകരിച്ചവരെ സിഎഫ്എല്‍റ്റിസികളിലേക്ക് നീക്കുന്നതിനായി പ്രത്യേകം സജ്ജീകരിച്ച ആംബുലന്‍സും ഏര്‍പ്പെടുത്തിയിരുന്നു.

അന്നദാന മണ്ഡപം, ദേവസ്വം മെസ്, പോലീസ് മെസ്, ഭണ്ഡാരം എന്നിവിടങ്ങളില്‍ ദിവസവും രാത്രി ഫോഗ് ചെയ്ത് അണുവിമുക്തമാക്കുന്നതിനുള്ള സംവിധാനം ഒരുക്കി. തിരുമുറ്റം, ലോവര്‍ തിരുമുറ്റം, പതിനെട്ടാം പടി നട, മാളികപ്പുറം തിരുമുറ്റം, അപ്പം- അരവണ കൗണ്ടര്‍, വലിയനടപ്പന്തല്‍, കെഎസ്ഇബി എന്നിവിടങ്ങള്‍ ഫയര്‍ ഫോഴ്സ് അണു വിമുക്തമാക്കിയിരുന്നു. തീര്‍ഥാടകര്‍ തമ്മിലുള്ള സാമൂഹിക അകലം ഉറപ്പുവരുത്താന്‍ സന്നിധാനത്ത് മാര്‍ക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. വലിയ നടപ്പന്തല്‍, അപ്പം, അരവണ, ആടിയ ശിഷ്ടം നെയ്യ്, പ്രസാദം കൗണ്ടറുകള്‍, സന്നിധാനം, തിരുമുറ്റം, മാളികപ്പുറം തിരുമുറ്റം എന്നിവിടങ്ങളിലാണ് മാര്‍ക്കിംഗ് ചെയ്തിരുന്നത്. വലിയ നടപ്പന്തലില്‍ മാത്രം 351 മാര്‍ക്കുകളാണ് ചെയ്തത്. ശബരിമലയില്‍ എത്തുന്ന തീര്‍ഥാടകര്‍ക്ക് സ്നാനത്തിന് പമ്പ ത്രിവേണിയില്‍ പ്രത്യേക ഷവര്‍ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പമ്പയാറ്റിലെ സ്‌നാനം നിരോധിച്ചതിന് പകരമായിട്ടാണ് താത്കാലിക ഷവര്‍ സംവിധാനം പമ്പ ത്രിവേണിയില്‍ ഏര്‍പ്പെടുത്തിയത്.
കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി തീര്‍ഥാടകരുടെ എണ്ണം തുടക്കത്തില്‍ ആയിരമെന്ന നിലയില്‍ പരിമിതപ്പെടുത്തിയിരുന്നു. പിന്നീട് ബന്ധപ്പെട്ട കമ്മിറ്റികളുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ രണ്ടായിരമായും തുടര്‍ന്ന് മൂവായിരമായും ഭക്തരുടെ എണ്ണം വര്‍ധിപ്പിച്ചു. മണ്ഡല പൂജയ്ക്കും മകരവിളക്കിനും അയ്യായിരവുമാക്കി ഉയര്‍ത്തി. കോവിഡ് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ച ശേഷം മാത്രമാണ് നിലയ്ക്കലില്‍ നിന്ന് ഭക്തരെ പമ്പയിലേക്കും തുടര്‍ന്ന് സന്നിധാനത്തേക്കും പ്രവേശിപ്പിച്ചത്. ഇതിനായി നിലയ്ക്കലില്‍ ലാബ് ഉള്‍പ്പെടെയുള്ള വിപുലമായ സൗകര്യങ്ങള്‍ ആരോഗ്യവകുപ്പ് ഒരുക്കിയിരുന്നു. സന്നിധാനത്തും പമ്പയിലും നിലയ്ക്കലുമായി ആരോഗ്യവകുപ്പിന്റെ ആശുപത്രികള്‍ കേന്ദ്രീകരിച്ച് തീര്‍ഥാടകര്‍ക്ക് ആവശ്യമായ എല്ലാ വൈദ്യസഹായവും ലഭ്യമാക്കി. ആയുര്‍വേദ, ഹോമിയോ വകുപ്പുകളും ഇത്തവണ കോവിഡ് പശ്ചാത്തലം മുന്‍നിര്‍ത്തി രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള മരുന്നുകള്‍ വ്യാപകമായി വിതരണം ചെയ്തു.

ഭാരതീയ തപാല്‍ വകുപ്പുമായി ചേര്‍ന്ന് സന്ദര്‍ശനത്തിനെത്താന്‍ കഴിയാത്ത ഭക്തര്‍ക്കായി ശബരിമല സ്വാമി പ്രസാദം തപാല്‍ മുഖേന ഭക്തരുടെ വീടുകളിലെത്തിച്ച് നല്‍കുന്ന പദ്ധതി ദേവസ്വം ബോര്‍ഡ് നടപ്പാക്കിയത് ഏറെ ജനകീയമായി. അരവണ, നെയ്യ്, കുങ്കുമം, മഞ്ഞള്‍, വിഭൂതി, അര്‍ച്ചന പ്രസാദം എന്നിവ ഉള്‍പ്പെടുന്ന പ്രസാദ കിറ്റാണ് രാജ്യമെമ്പാടുമുള്ള ഭക്തര്‍ക്ക് ലഭ്യമാക്കിയത്.
നിലയ്ക്കലില്‍ എത്തുന്ന തീര്‍ഥാടകര്‍ക്കായി പമ്പയിലേക്ക് കെഎസ്ആര്‍ടിസി ആവശ്യാനുസരണം ചെയിന്‍ സര്‍വീസ് നടത്തി. സന്നിധാനത്തുനിന്ന് അടിയന്തര ഘട്ടങ്ങളില്‍ തീര്‍ഥാടകരെ പമ്പയിലെത്തിക്കുന്നതിന് ദേവസ്വം ബോര്‍ഡിന്റെയും വനം വകുപ്പിന്റെയും ഉടമസ്ഥതയിലുള്ള രണ്ട് ഓഫ്റോഡ് ആംബുലന്‍സുകളും സന്നിധാനത്ത് സജ്ജമായിരുന്നു. വനം വകുപ്പിന്റ നേതൃത്വത്തില്‍ കാനന പാതയിലുണ്ടായിരുന്ന അപകടകരമായ മരങ്ങള്‍ വൃശ്ചികമാസത്തോടെ മുറിച്ചുമാറ്റിയിരുന്നു. മുന്‍പ് തീര്‍ഥാടകരുടെ സുരക്ഷയും ദര്‍ശനത്തിന് സഹായവും നല്‍കിയിരുന്ന പോലീസ് സേന ഇത്തവണ കോവിഡ് സുരക്ഷ ഉറപ്പാക്കുന്നതിന് മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു.

ലഹരിവ്യാപനം തടയുന്നതിനായി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തിലുള്ള എക്സൈസ് റേഞ്ച് ഓഫീസുകളും പ്രവര്‍ത്തിച്ചു. ഭക്ഷണ സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് വിപുലമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ജില്ലയിലെ എല്ലാ റോഡുകളും ശബരിമല തീര്‍ഥാടനം തുടങ്ങുന്നതിന് മുന്‍പായി അറ്റകുറ്റപണി നടത്തി പൊതുമരാമത്ത് നിരത്ത് വിഭാഗം നവീകരിച്ചിരുന്നു. ചാലക്കയത്തിനും അട്ടത്തോടിനും ഇടയിലുള്ള പ്ലാന്തോട്ടില്‍ റോഡ് ഇടിഞ്ഞ് താണതിനെ തുടര്‍ന്ന് ശബരിമലയിലേക്കുള്ള വാഹനയാത്ര മുടങ്ങുമെന്ന സ്ഥിതി ഉണ്ടായിരുന്നു. എന്നാല്‍, സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം പൊതുമരാമത്ത് വകുപ്പ് സമയബന്ധിതമായി ഇടപെട്ട് പാത യാത്രാ യോഗ്യമാക്കി.

അത്യാഹിതങ്ങള്‍ വരാതെ കാത്ത് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകള്‍

അടിയന്തരഘട്ട ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിനായി ശബരിമല സന്നിധാനം, നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളിലായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സാങ്കേതിക സഹായത്തോടെയും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിലും പ്രവര്‍ത്തിച്ച എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകള്‍ (അടിയന്തരഘട്ട കാര്യ നിര്‍വഹണ കേന്ദ്രങ്ങള്‍) മണ്ഡല – മകരവിളക്ക് തീര്‍ഥാടന കാലത്ത് തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ നിര്‍ണായകമായി. മുന്‍ തീര്‍ഥാടന കാലങ്ങളില്‍ നിന്നു വ്യത്യസ്തമായി ഇത്തവ കോവിഡ് പശ്ചാത്തലം കൂടി കണക്കിലെടുത്തുള്ള സുരക്ഷാ- നിരീക്ഷണ നടപടികളാണ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകളുടെ നേതൃത്വത്തില്‍ കൈക്കൊണ്ടത്.

ശബരിമല ഉത്സവവുമായി ബന്ധപ്പെട്ട് അടിയന്തര സാഹചര്യങ്ങള്‍ ഉണ്ടായാല്‍ എല്ലാ വകുപ്പുകളെയും കോര്‍ത്തിണക്കിക്കൊണ്ട് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കുക എന്നതാണ് അടിയന്തരഘട്ട കാര്യനിര്‍വഹണ കേന്ദ്രത്തിന്റെ ലക്ഷ്യം. പതിനെട്ടോളം നോഡല്‍ വകുപ്പുകളെയും സന്നദ്ധ സംഘടനകളെയുമാണ് ജില്ലാ കളക്ടര്‍ ഇതിനായി തിരഞ്ഞെടുത്തിരുന്നത്. പോലീസ്, ഫയര്‍ &റെസ്‌ക്യു, മോട്ടോര്‍ വാഹനം, ഇറിഗേഷന്‍, ഇലക്ട്രിസിറ്റി ബോര്‍ഡ്, ദേവസ്വം ബോര്‍ഡ്, വനം വകുപ്പ്, ആരോഗ്യം, ലീഗല്‍ മെട്രോളജി, ഫുഡ് ആന്‍ഡ് സേഫ്റ്റി, എക്സൈസ് തുടങ്ങിയ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി. തീര്‍ഥാടക സൗഹൃദ കേന്ദ്രമായി എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിച്ചു. വിവിധ വകുപ്പുകളുടെ ഏകോപനത്തിനായി ഡെപ്യൂട്ടി കളക്ടര്‍മാരുടെ ചുമതലയില്‍ 24 മണിക്കൂറും ഇഒസികളുടെ പ്രവര്‍ത്തനം ഉറപ്പ് വരുത്തി.

മകരജ്യോതി ദര്‍ശിക്കുന്ന എല്ലാ വ്യൂ പോയിന്റിലും ഏത് അടിയന്തര സാഹചര്യത്തെയും നേരിടാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കളക്ടറുമായ പി.ബി. നൂഹിന്റെയും ശബരിമല അഡിഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് അരുണ്‍ കെ. വിജയന്റെയും ഡ്യൂട്ടി മജിസ്‌ട്രേറ്റുമാരുടെയും പൂര്‍ണ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.
മകരവിളക്ക് ദര്‍ശിക്കുന്ന എല്ലാ വ്യൂ പോയിന്റിലും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കി. ശാരീരിക അകലം പാലിക്കുക, മാസ്‌ക്ക് ധരിക്കുക, സാനിറ്റൈസര്‍ ഉപയോഗിക്കുക എന്നിവ ഉറപ്പുവരുത്തുന്നതിന് പ്രത്യേക ശ്രദ്ധ നല്‍കി. മകരവിളക്ക് ദര്‍ശിക്കുന്ന ളാഹ, പഞ്ഞിപ്പാറ, നെല്ലിമല, ഇലവുങ്കല്‍, അട്ടത്തോട്, അയ്യന്‍മല, നീലിമല, അപ്പാച്ചിമേട് എന്നി സ്ഥലങ്ങളില്‍ ഓരോയിടത്തും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ റവന്യൂ വകുപ്പിലെ ഡെപ്യൂട്ടി തഹസിദാര്‍ / വില്ലേജ് ഓഫീസര്‍ തസ്തികയിലുള്ള പ്രത്യേക നാലംഗ സംഘത്തെ നിയോഗിച്ചിരുന്നു. മകരവിളക്ക് ദര്‍ശിക്കുന്ന പ്രധാന എട്ടു സ്ഥലങ്ങളിലും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ബാരിക്കേഡ്, വെളിച്ചം തുടങ്ങിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഈ സ്ഥലങ്ങളില്‍ പോലീസ്, ഫയര്‍ഫോഴ്‌സ്, കേരള വാട്ടര്‍ അതോറിറ്റി, കെഎസ്ഇബി, വനം വകുപ്പ്, ഗ്രാമപഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തില്‍ തീര്‍ഥാടകര്‍ക്ക് ആവശ്യമായ വിവിധ സേവനങ്ങള്‍ ലഭ്യമാക്കി.

നൂതന സാങ്കേതിക വിദ്യയുള്ള ഉപകരണങ്ങള്‍, ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുമായി ബന്ധിപ്പിക്കുന്ന ഹോട്ട് ലൈന്‍ തുടങ്ങിയവ ഏത് അടിയന്തര ഘട്ടങ്ങളെയും നേരിടാന്‍ ഒരുക്കിയിരുന്നു. സാറ്റലൈറ്റ് ഫോണ്‍, ഹോട്ട്‌ലൈന്‍, ഹണ്ടിംഗ് ലൈന്‍, വയര്‍ലെസ് ഉള്‍പ്പെടെയുള്ള ആധുനിക സംവിധാനങ്ങള്‍ കളക്ടറേറ്റിലെ ദുരന്ത നിവാരണ വിഭാഗത്തിലും ഇ.ഒ.സികളിലും സജ്ജമാക്കിയിരുന്നു. അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ ദുരന്ത നിവാരണ ഉപകരണങ്ങള്‍, അസ്‌ക്കാ വിളക്കുകള്‍, സ്ട്രക്ച്ചര്‍, സേര്‍ച്ച് ലൈറ്റ്, പ്രത്യേകം തയാറാക്കിയ കയര്‍ ഏണി, മരുന്ന് തുടങ്ങിയവ സജ്ജമാക്കിയിരുന്നു. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വിദഗ്ധ പരിശീലനം ലഭിച്ച അഞ്ചു പേര്‍ വീതം അടങ്ങുന്ന സംഘത്തെ നിയോഗിച്ചിരുന്നു. സന്നിധാനത്ത് തിരുവല്ല സബ് കളക്ടര്‍ ചേതന്‍കുമാര്‍ മീണയെയും, പമ്പയില്‍ പത്തനംതിട്ട എഡിഎം അലക്‌സ് പി. തോമസിനെയും, നിലയ്ക്കല്‍ അടൂര്‍ ആര്‍ഡിഒ ഹരികുമാറിനെയും ചാര്‍ജ് ഓഫീസര്‍മാരായി നിയോഗിച്ചിരുന്നു.

ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ ആംബുലന്‍സുകളും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ക്രമീകരിച്ചിരുന്നു. മകരവിളക്കുമായി ബന്ധപ്പെട്ട് അടിയന്തര ഘട്ടങ്ങളെ ഏകോപിപ്പിക്കാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ചീഫ് എക്സിക്യുട്ടീവ് ഓഫീസറും ഡെപ്യൂട്ടി കളക്ടറുമായ ബി. രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ പത്തനംതിട്ട ജില്ലാ അടിയന്തിരഘട്ട കാര്യാലയത്തില്‍ തഹസിദാര്‍, ഡെപ്യൂട്ടി തഹസിദാര്‍മാര്‍ എന്നിവരടങ്ങുന്ന 40 അംഗ റവന്യൂ ജീവനക്കാരെ 48 മണിക്കൂര്‍ സേവനത്തിന് നിയോഗിച്ചിരുന്നു. അടൂര്‍, തിരുവല്ല റവന്യൂ ഡിവിഷണല്‍ ഓഫീസുകളിലും എല്ലാ താലൂക്ക് ഓഫീസുകളിലും ശബരിമലയുമായി ബന്ധപ്പെട്ട് പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്ന് പ്രവര്‍ത്തിച്ചു.

 

ശബരിമലയെ സഹായിക്കാന്‍ ഭക്തരുടെ സഹായം അഭ്യര്‍ത്ഥിച്ച് ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന്‍

145 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

ശബരിമലയെ സഹായിക്കാന്‍ ഭക്തര്‍ സഹകരിക്കണമെന്ന് ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ പറഞ്ഞു. കോവിഡ് 19 ക്രമീകരണങ്ങളുടെ ഭാഗമായി ശബരിമലയിലെ വരുമാനം ഗണ്യമായി കുറഞ്ഞതിന്റെ പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ അഭ്യര്‍ഥന. മുന്‍വര്‍ഷം 260 കോടിയുണ്ടായിരുന്ന വരുമാനം ഈ വര്‍ഷം കേവലം 16 കോടിയായി കുറഞ്ഞു. കോവിഡിനെ തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ ക്ഷേത്രങ്ങളിലും വരുമാനം കുറഞ്ഞു. സാമ്പത്തിക ഭദ്രത കുറഞ്ഞ ക്ഷേത്രങ്ങള്‍ക്ക് സംരക്ഷണ കവചമായി നിന്ന ശബരിമല വരുമാനം കുറഞ്ഞത് പ്രതിസന്ധി രൂക്ഷമാക്കും. ഇതിനെ മറികടക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ സഹായം ഉറപ്പായും ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു. ഇതോടൊപ്പം ഭക്തരുടെ സഹകരണം കൂടിയുണ്ടെങ്കില്‍ കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാനാവുമെന്നും മന്ത്രി പ്രത്യാശിച്ചു.

ശബരിമല തീര്‍ത്ഥാടകര്‍ക്ക് വഴിമധ്യേ വിശ്രമിക്കുന്നതിനും കാത്തിരിക്കുന്നതിനുമായുള്ള 145 കോടി രൂപായുടെ പദ്ധതിക്ക് കിഫ്ബി അനുമതി നല്‍കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ഇതില്‍ ആദ്യത്തെ ആറ് ഇടത്താവളങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന ജോലികള്‍ ഉടന്‍ പൂര്‍ത്തീകരിക്കാനാകും. കേന്ദ്ര ഗവണ്‍മെന്റിന്റെ അംഗീകാരം ലഭിച്ച കമ്പനിയാവും ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുക.
ഇതിനായുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായതായും സാമ്പത്തികാനുമതി ലഭിച്ചതായും മന്ത്രി സൂചിപ്പിച്ചു. ശബരിമല മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി 21.5 കോടി രൂപാ ചിലവഴിച്ച് നിര്‍മ്മിച്ച അന്നദാന മണ്ഡപത്തിന്റെ ഉദ്ഘാടനം, ഹരിവരാസനം പുരസ്‌കാര വിതരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും യോജിച്ചുള്ള പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ഒറ്റയടിക്ക് ഇത്ര വലിയ തുകയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാനായതെന്നും മന്ത്രി പറഞ്ഞു.

 

 

error: Content is protected !!