ഭവനപദ്ധതി: പത്തനംതിട്ട ജില്ലയില്‍ 6836 വീടുകള്‍ പൂര്‍ത്തീകരിച്ചു

 

കോന്നി വാര്‍ത്ത : അര്‍ഹരായ മുഴുവന്‍ ഭവനരഹിതര്‍ക്കും കിടപ്പാടം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ചിട്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ വികസന മിഷനുകളില്‍ പ്രമുഖമായ ലൈഫ് മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ പത്തനംതിട്ട ജില്ലയ്ക്ക് ശ്രദ്ധേയമായ നേട്ടം.

ലൈഫ് മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഒന്നാം ഘട്ടമായി ഏറ്റെടുത്തിരുന്നത് മുന്‍കാലങ്ങളില്‍ വീട് നിര്‍മ്മാണത്തിന് സര്‍ക്കാര്‍ പദ്ധതികളില്‍ ഏറ്റെടുത്തവയില്‍ പൂര്‍ത്തീകരിക്കാതെ കിടന്നവയുടെ പൂര്‍ത്തീകരണമാണ്.

ജില്ലയില്‍ വിവിധ വകുപ്പുകളുടെ പദ്ധതികളിലായി മുന്‍കാലങ്ങളില്‍ ഏറ്റെടുത്ത് അപൂര്‍ണമായി കിടന്ന 1188 വീടുകളില്‍ 1171 (98.48%) എണ്ണം പൂര്‍ത്തീകരിച്ച് സംസ്ഥാനതലത്തില്‍ മൂന്നാം സ്ഥാനത്താണ് ജില്ല.
ലൈഫ് മിഷന്‍ രണ്ടാം ഘട്ടമായി ഏറ്റെടുത്തിട്ടുള്ളത് ഭൂമിയുള്ള ഭവനരഹിതരുടെ വീട് നിര്‍മ്മാണമാണ്. കുടുംബശ്രീ പ്രവര്‍ത്തകര്‍ മുഖേന നടത്തിയ സര്‍വേയിലും പഞ്ചായത്ത് തലത്തിലും ജില്ലാതലത്തിലും സ്വീകരിച്ച അപ്പീലുകളിലുമായി കണ്ടെത്തിയവരില്‍ 2273 പേര്‍ കരാര്‍വച്ച് ഭവന നിര്‍മ്മാണം ആരംഭിച്ചതില്‍ 1866 പേര്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. ലൈഫ് മിഷന്‍ മൂന്നാംഘട്ടമായി നടപ്പാക്കുന്ന ഭൂവരഹിത ഭവനരഹിതരുടെ ലിസ്റ്റില്‍ നിന്നും തദ്ദേശസ്ഥാപനങ്ങള്‍/ വകുപ്പുകള്‍ മുഖേന ഭൂമി ലഭ്യമായ ഗുണഭോക്താക്കളില്‍ കരാര്‍വച്ച് ഭവന നിര്‍മ്മാണം ആരംഭിച്ച 344 പേരില്‍ 158 പേര്‍ ഇതിനോടകം നിര്‍മ്മാണം പൂര്‍ത്തീകരിച്ചു.

ലൈഫ് മിഷന്റെ ഭാഗമായി ഇതോടൊപ്പം നഗരസഭകളിലൂടെ പി.എം.എ.വൈ (അര്‍ബന്‍) എന്നപേരിലും ബ്ലോക്ക് പഞ്ചായത്തുകളിലൂടെ പി.എം.എ.വൈ (ഗ്രാമീണ്‍)എന്ന പേരിലും ഭവന നിര്‍മ്മാണ പദ്ധതി നടന്നുവരുന്നുണ്ട്. പി.എം.എ.വൈ (അര്‍ബന്‍) ല്‍ 1251, പി.എം.എ.വൈ(ഗ്രാമീണ്‍)ല്‍ 722 വീടുകളും പട്ടികജാതി വകുപ്പ് മുഖേന 1114 വീടുകളും പട്ടികവര്‍ഗ വകുപ്പ് മുഖേന 544 വീടുകളും ഫിഷറീസ് വകുപ്പുകള്‍ മുഖേന 10 വീടുകളും പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഇപ്രകാരം ആകെ 6836 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുവാന്‍ ലൈഫ് മിഷനിലൂടെ സാധിച്ചിട്ടുണ്ട്.
ലൈഫ് മിഷന്‍ രണ്ടാം ഘട്ടത്തിന്റെ ലിസ്റ്റില്‍ ഉള്‍പ്പെടാതെ പോയ പട്ടികജാതി, പട്ടികവര്‍ഗ, മത്സ്യതൊഴിലാളി കുടുംബങ്ങളുടെ ലിസ്റ്റുകള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ശേഖരിച്ച് ലൈഫ് മിഷനിലൂടെ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും എത്തിച്ചിരുന്നു. ഇവയുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയാക്കി കരാര്‍ വയ്ക്കുവാന്‍ തുടങ്ങിയിട്ടുണ്ട്. പട്ടികജാതി വകുപ്പ് മുഖേന ലഭ്യമാക്കിയ ലിസ്റ്റില്‍ നിന്നും ഭൂമിയുള്ള ഭവനരഹിതരായ 1911 കുടുംബങ്ങള്‍ ആര്‍ഹരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഭൂരഹിത ഭവനരഹിതരായ 754 കുടുംബങ്ങളും അര്‍ഹരായിട്ടുണ്ട്. പട്ടികവര്‍ഗ വകുപ്പില്‍ നിന്നും ലഭിച്ച ലിസ്റ്റിലെ 373 കുടുംബങ്ങള്‍ വീടിനും 175 കുടുംബങ്ങള്‍ ഭൂമിക്കും വീടിനും അര്‍ഹരായിട്ടുണ്ട്. ഫിഷറീസ് വകുപ്പില്‍ നിന്നും ലഭിച്ച ലിസ്റ്റ് പ്രകാരം 11 കുടുംബങ്ങള്‍ വീടിനും 4 കുടുംബങ്ങള്‍ ഭൂമിക്കും വീടിനും അര്‍ഹരാണ്.

ലൈഫ് മിഷന്‍ പദ്ധതിയുടെ മൂന്നാം ഘട്ടത്തില്‍ ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസമാണ് നടപ്പാക്കുന്നത്. ഭൂമിയും വീടും ഇല്ലാത്തവരായി ജില്ലയില്‍ കണ്ടെത്തിയിട്ടുള്ളത് 2110 പേരെയാണ് ഇവരില്‍ 603 പേര്‍ പട്ടികജാതിയിലും 26 പേര്‍ പട്ടികവര്‍ഗ വിഭാഗത്തിലുംപെട്ടതാണ്. സ്വന്തമായി ഭൂമി കണ്ടെത്തുന്നവര്‍ക്ക് ഭൂമിയുടെ വില തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കുന്നതും അവര്‍ക്ക് ഭവന നിര്‍മ്മാണത്തിനുള്ള തുക ത്രിതല സ്ഥാപനങ്ങളും ലൈഫ് മിഷനും ചേര്‍ന്ന് നല്‍കും.
കൂടുതല്‍ ഗുണഭോക്താക്കളുള്ള തദ്ദേശസ്ഥാപന പ്രദേശങ്ങളില്‍ പൊതു സ്ഥലം ലഭ്യമാകുന്നപക്ഷം ലൈഫ് മിഷനും തദ്ദേശസ്ഥാപനങ്ങളും സംയുക്തമായോ മിഷന്‍ നേരിട്ടോ പാര്‍പ്പിട സമുച്ചയങ്ങള്‍ നിര്‍മ്മിച്ച് ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കും.
സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഓരോ ഫ്ളാറ്റുകള്‍ പൈലറ്റ് അടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി പന്തളം നഗരസഭയില്‍ മുടിയൂര്‍ക്കോണം ഭാഗത്ത് 6.256 കോടി രൂപ അടങ്കലില്‍ 44 യൂണിറ്റുകളുള്ള രണ്ട് ടവറുകളുടെ നിര്‍മ്മാണം ആരംഭിച്ചു. പ്രീഫാബ്രിക്കേഷന്‍ രീതിയില്‍ നിര്‍മ്മിക്കുന്ന ഈ സമുച്ചയത്തിന്റെ നിര്‍മ്മാണം 2021 മാര്‍ച്ചിന് മുമ്പായി പൂര്‍ത്തിയാക്കും. ഏഴംകുളം ഗ്രാമപഞ്ചായത്ത് ലഭ്യമാക്കിയ ഏനാത്ത് പ്രദേശത്തുള്ള സ്ഥലത്ത് 56 യൂണിറ്റുകളുള്ള ഫ്ളാറ്റിന്റെ നിര്‍മ്മാണം ഉദ്ഘാടനം ചെയ്തു. കടമ്പനാട്ടുള്ള റവന്യൂ വകുപ്പ് വക സ്ഥലത്ത് 56 യൂണിറ്റുകളുള്ള സമുച്ചയത്തിന്റെ ടെണ്ടര്‍നടപടികള്‍ നടന്നുവരുന്നു. ഏനാദിമംഗലത്തുള്ള കെ.ഐ.പി വകസ്ഥലത്ത് സഹകരണ വകുപ്പിന്റെ കെയര്‍ഹോം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 40 യൂണിറ്റുകളുള്ള ഫ്ളാറ്റ് നിര്‍മ്മിക്കും.

2017ല്‍ തയാറാക്കിയ ലൈഫ്മിഷന്‍ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടാതെ പോയവരില്‍ നിന്ന് 2020 ആഗസ്റ്റ്, സെപ്റ്റംബര്‍ കാലയളവില്‍ പുതിയ അപേക്ഷ സ്വീകരിക്കുകയുണ്ടായി. അക്ഷയ കേന്ദ്രങ്ങള്‍ മുഖേന ഓണ്‍ലൈനായി സ്വീകരിച്ച ഈ അപേക്ഷകളിന്മേലുള്ള തുടര്‍ നടപടികള്‍ നടക്കുകയാണ്. ജില്ലയില്‍ ഇപ്രകാരം ഭൂമിയുള്ള ഭവനരഹിതരുടെ അപേക്ഷകളും ഭൂരഹിത ഭവനരഹിതരുടെ അപേക്ഷകളുമാണ് ലഭിച്ചിട്ടുള്ളത്.
സുരക്ഷിതമായ വീട് ലഭ്യമാക്കുക എന്നതിലുപരിയായി പദ്ധതിയിലുള്‍പ്പെട്ട കുടുംബങ്ങളുടെ ഉപജീവന മാര്‍ഗങ്ങള്‍ ഉറപ്പുവരുത്തുക, പൊതു സാമൂഹ്യ സാമ്പത്തിക സേവനങ്ങള്‍ അവര്‍ക്ക് എളുപ്പത്തില്‍ ലഭ്യമാകുന്നു എന്നുറപ്പുവരുത്തുക എന്നിവയും മിഷന്റെ ലക്ഷ്യങ്ങളാണ്. ഇതിന്റെ ഭാഗമായി 2020 ജനുവരി, ഫെബ്രുവരി മാസങ്ങളിലായി ജില്ലയിലെ എല്ലാ ബ്ലോക്കുകളും നഗരസഭകളും കേന്ദ്രീകരിച്ച് ഗുണഭോക്തൃസംഗമവും അദാലത്തുകളും സംഘടിപ്പിച്ചിരുന്നു. ഇരുപതിലധികം സര്‍ക്കാര്‍ വകുപ്പുകളും ഏജന്‍സികളും പങ്കെടുത്ത ഈ അദാലത്തുകളില്‍ 2894 അപേക്ഷകള്‍ ലഭിക്കുകയും അതില്‍ 2301 എണ്ണവും അന്നുതന്നെ പരിഹരിക്കുകയുമുണ്ടായി. തുടര്‍ന്ന് വിപുലമായ ജില്ലാ സംസ്ഥാനതല സംഗമങ്ങളും സംഘടിപ്പിച്ചിരുന്നു.

error: Content is protected !!