താറാവുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു

ഇൻഫ്‌ളുവൻസ ടൈപ്പ് എ എന്ന വൈറസാണ് പക്ഷിപ്പനി പരത്തുന്നത്

സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു
 മന്ത്രി കെ.രാജുവിന്റെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു
രോഗബാധ നിയന്ത്രിക്കാൻ അടിയന്തിരനടപടിക്ക് തീരുമാനം
കോന്നി വാര്‍ത്ത ഡോട്ട് കോം : സംസ്ഥാനത്ത് താറാവുകളിൽ ആലപ്പുഴ ജില്ലയിലെ തലവടി, തകഴി, പള്ളിപ്പാട്, കരുവാറ്റ എന്നിവിടങ്ങളിലും കോട്ടയം ജില്ലയിലെ നീണ്ടൂറും പക്ഷിപ്പനി സ്ഥിരീകരിച്ചതായും രോഗബാധ നിയന്ത്രിക്കാൻ അടിയന്തിര നടപടി സ്വീകരിച്ചതായും മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു അറിയിച്ചു.
താറാവുകളിൽ അസാധാരണമായ മരണനിരക്ക് കണ്ടതിനെ തുടർന്ന് പാലോട് ചീഫ് ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഓഫീസിലും ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസ് ലബോറട്ടറിയിലും സാമ്പിളുകൾ പരിശോധിച്ചതിനെ തുടർന്നാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. എട്ടു സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ അഞ്ചു സാമ്പിളുകളിലാണ് രോഗബാധ കണ്ടെത്തിയത്.
ഇതേതുടർന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.രാജുവിന്റെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. പക്ഷിപ്പനി നിയന്ത്രണവുമായി ബന്ധപ്പെട്ട കേന്ദ്രനിർദ്ദേശത്തിനനുസരിച്ച് തുടർ നടപടികൾ കൈക്കൊള്ളാനും രോഗബാധ നിയന്ത്രിക്കുന്നതിന് അടിയന്തിര നടപടി ത്വരിതപ്പെടുത്താനും തീരുമാനമായി.
ഇൻഫ്‌ളുവൻസ ടൈപ്പ് എ എന്ന വൈറസാണ് പക്ഷിപ്പനി പരത്തുന്നത്. വൈറസിന്റെ വകഭേദമനുസരിച്ച് മാരകമാകുകയോ മനുഷ്യരിലേക്ക് പകരുകയോ ചെയ്യാം. ഇപ്പോൾ സ്ഥിരീകരിച്ചത് എച്ച് 5 എൻ 8 വൈറസാണ്. ഇവ ഇതുവരെ മനുഷ്യരിലേക്ക് പകർന്നിട്ടില്ല. അതുകൊണ്ട് ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി പറഞ്ഞു.

മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റിൽ ഡയറക്ടറുടെ അധ്യക്ഷതയിൽ ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. കോട്ടയം, ആലപ്പുഴ ജില്ല വെറ്ററിനറി കേന്ദ്രങ്ങളിൽ കൺട്രോൾ റൂം തുറക്കുകയും ചീഫ് വെറ്ററിനറി ഓഫീസറെ നോഡൽ ഓഫീസറായി നിയമിക്കുകയും ചെയ്തു. ജോയിന്റ് ഡയറക്ടർ (പൗൾട്രി) സംസ്ഥാന നോഡൽ ഓഫീസറായി പ്രവർത്തിക്കും. ജില്ലകളിലെ പ്രതിരോധ പ്രവർത്തനങ്ങളുടെ മോണിട്ടറിംഗ് അഡീഷണൽ ഡയറക്ടർ (പ്ലാനിംഗ്) നിർവഹിക്കും.

ജില്ലകളിൽ റവന്യൂ, ആരോഗ്യം, തദ്ദേശസ്വയംഭരണം, പോലീസ്, വനം എന്നീ വകുപ്പുകളുമായി ചേർന്ന് തുടർ നടപടികൾ സ്വീകരിക്കും. ദ്രുതകർമ്മസേനകളെ സജ്ജമാക്കി കേന്ദ്ര നിർദ്ദേശ പ്രകാരം താറാവുകളുടെ കള്ളിംഗ് നടത്താനും തീരുമാനിച്ചു. രോഗനിരീക്ഷണം, അണുനശീകരണം എന്നിവ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി. തദ്ദേശസ്ഥാപന അധ്യക്ഷൻമാരുടെ സഹകരണം വേണമെന്നും മന്ത്രി അഭ്യർഥിച്ചു.
രോഗസൂചന ലഭിച്ചപ്പോൾ തന്നെ വകുപ്പ് മുൻകരുതൽ എടുത്തതിനാൽ മറ്റു പ്രദേശങ്ങളിലേക്ക് പടരാനുള്ള സാധ്യത ഒഴിവാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

error: Content is protected !!