കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വിദ്യാര്‍ഥികള്‍ സ്‌കൂളിലെത്തി

 

കോന്നി വാര്‍ത്ത : പത്തനംതിട്ട ജില്ലയിലെ 10, 12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ ഏഴു മാസത്തെ ഇടവേളയ്ക്കു ശേഷം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സ്‌കൂളിലെത്തി. കുട്ടികള്‍ തമ്മില്‍ ശാരീരിക അകലം പാലിച്ചിരുന്നു. മാസ്‌ക് ധരിച്ചെത്തിയ കുട്ടികളുടെ താപനില പരിശോധിച്ച്, സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ ശുചീകരിച്ച ശേഷമാണ് ക്ലാസില്‍ പ്രവേശിപ്പിച്ചത്. ക്ലാസുകള്‍ക്ക് പുറത്ത് സാനിറ്റൈസര്‍ ക്രമീകരിച്ചിരുന്നു.

വിദ്യാര്‍ഥികള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി ഉച്ചഭാഷിണിയിലൂടെ നിര്‍ദേശങ്ങള്‍ നല്‍കി. സ്‌കൂളിന്റെ ഭിത്തിയില്‍ മാര്‍ഗനിര്‍ദേശങ്ങളുടെ പോസ്റ്ററുകളും പതിപ്പിച്ചിരുന്നു. ഒരു ക്ലാസില്‍ 15 കുട്ടികള്‍ മാത്രമാണുള്ളത്. ഒരു ബെഞ്ചില്‍ ഒരു കുട്ടിയെ വീതമാണ് ഇരുത്തിയത്. രാവിലെ 9.30 ന് ഹയര്‍ സെക്കന്‍ഡറി കുട്ടികള്‍ക്കും ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും ക്ലാസ് ആരംഭിച്ചു. ഉച്ചയ്ക്ക് 12.30 വരെയാണ് ആദ്യ ബാച്ചിന് ക്ലാസ് ക്രമീകരിച്ചിരിക്കുന്നത്. കൈറ്റ് വിക്ടേഴ്‌സ് ചാനലില്‍ പഠിപ്പിച്ച പാഠഭാഗങ്ങളുടെ സംശയനിവാരണമാണ് ക്ലാസുകളില്‍ നടക്കുന്നത്.

രാവിലെയും ഉച്ചയ്ക്കുമായി രണ്ട് ബാച്ചുകളായാണ്് ക്ലാസുകള്‍ നടത്തുന്നത്. രാവിലെ ഒന്നര മണിക്കൂര്‍ വീതം രണ്ട് പിരീഡുകള്‍ ഹയര്‍ സെക്കന്‍ഡറിക്കും ഹൈസ്‌കൂളിനുമായി ക്രമീകരിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷമുള്ള ബാച്ചിലെ വിദ്യാര്‍ഥികള്‍ക്ക് ഒരു മണി മുതല്‍ നാല് മണി വരെ രണ്ട് പിരീഡുകളായാണ് ക്ലാസ് സജ്ജീകരിച്ചിരിക്കുന്നത്. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചായിരുന്നു ജില്ലയിലെ സ്‌കൂളുകള്‍ പ്രവര്‍ത്തിച്ചത്.

പൊതുവിദ്യാലയങ്ങളില്‍ ചേര്‍ന്ന കുട്ടികളുടെ എണ്ണത്തില്‍ ഇക്കുറി വന്‍ വര്‍ധനവുണ്ട്. സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങളില്‍ ഒന്നു മുതല്‍ പത്തുവരെ ക്ലാസുകളില്‍ ഈ അധ്യയന വര്‍ഷം (2020-21) പുതുതായി 1.75 ലക്ഷം കുട്ടികള്‍ പ്രവേശനം നേടി. ഈ വര്‍ഷത്തെ കുട്ടികളുടെ കണക്കെടുപ്പിന് ശേഷമുള്ള പ്രാഥമിക വിലയിരുത്തലാണിത്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം നടപ്പാക്കാന്‍ തുടങ്ങിയ ശേഷം നാലു വര്‍ഷത്തിനുള്ളില്‍ 6.8 ലക്ഷം കുട്ടികളാണ് പൊതുവിദ്യാഭ്യാസ മേഖലയില്‍ പുതുതായി വന്നത്.

error: Content is protected !!