ശബരിമല: വിപുലമായ സൗകര്യങ്ങളൊരുക്കി ആരോഗ്യ വകുപ്പ്

അരുണ്‍ രാജ് @കോന്നി വാര്‍ത്ത ശബരിമല
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ മണ്ഡല തീര്‍ഥാടനത്തോട് അനുബന്ധിച്ച് ആരോഗ്യ വകുപ്പ് ഒരുക്കിയിരിക്കുന്നത് വിപുലമായ സൗകര്യങ്ങള്‍. ആവശ്യത്തിന് മരുന്നും ചികിത്സയും എന്നതിന് പുറമേ അത്യാവശ്യ ഘട്ടത്തില്‍ ഐസിയു, വെന്റിലേറ്റര്‍, ആംബുലന്‍സ് സേവനങ്ങള്‍വരെ തീര്‍ഥാടന കാലത്തേക്ക് മാത്രമായി സജ്ജീകരിച്ചിട്ടുണ്ട്. ഇതിനായി ഡോക്ടര്‍മാരും നഴ്സുമാരും ഉള്‍പ്പെടെയുള്ള നിരവധി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെയാണ് ഇവിടേക്ക് നിയോഗിച്ചിരിക്കുന്നത്.
പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍. ഷീജയുടെ നേതൃത്വത്തിലാണ് ശബരിമലയുമായി ബന്ധപ്പെട്ട ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍. ഇതിനായി പ്രത്യേക നോഡല്‍ ഓഫീസര്‍ ഡോ. ആര്‍. സന്തോഷ് കുമാറിനെ നിയോഗിച്ചിട്ടുണ്ട്. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ പ്രത്യേകം മെഡിക്കല്‍ ഓഫീസര്‍മാരുമുണ്ട്. ഈ മൂന്നിടങ്ങളിലും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരും സേവനത്തിലുണ്ട്.
സന്നിധാനത്ത് പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ മൂന്ന് അസിസ്റ്റന്‍ഡ് സര്‍ജന്‍മാര്‍, ഒരു കാര്‍ഡിയോളജിസ്റ്റ്, ഒരു ഓര്‍ത്തോപിഡീഷ്യന്‍ എന്നിങ്ങനെ മൂന്ന് ഡോക്ടര്‍മാരാണുള്ളത്. ഏഴ് ദിവസത്തെ ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ഇവരുടെ സേവനകാലയളവ്. ഇതിന് പുറമേ മൂന്ന് സ്റ്റാഫ് നഴ്സുമാര്‍, ഒരു റേഡിയോഗ്രാഫര്‍, ഒരു ലാബ് ടെക്നീഷ്യന്‍, നാല് നഴ്സിംഗ് അസിസ്റ്റന്റ്മാര്‍ എന്നിവരും സന്നിധാനത്തുണ്ടാവും. സന്നിധാനത്തെ ആശുപത്രിയില്‍ 12 ബെഡ്, ഒരു ഐസിയു, രണ്ട് വെന്റിലേറ്റര്‍, ഒരു പോര്‍ട്ടബിള്‍ വെന്റിലേറ്റര്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ചികിത്സയ്ക്ക് എത്തുന്നവര്‍ക്ക് ആവശ്യമായ മരുന്നുകള്‍ക്ക് പുറമേ പാമ്പ് വിഷബാധയേല്‍ക്കുന്നവര്‍ക്കും വന്യമൃഗങ്ങളുടെ അക്രമത്തിന് ഇരയാകുന്നവര്‍ക്കുള്ള ചികിത്സയും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്.

ഗുരുതര പ്രശ്നങ്ങളുമായി എത്തുന്നവരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം പമ്പയിലേക്ക് കൊണ്ടു പോകുന്നതിനായി രണ്ട് ആംബുലന്‍സുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇതിന് പുറമേ പമ്പ – സന്നിധാനം കാനന പാതയില്‍ വിവിധയിടങ്ങളിലായി ഇഎംസികളും ( എമര്‍ജന്‍സി മെഡിക്കല്‍ സെന്റര്‍ ) തയാറാക്കിയിട്ടുണ്ട്. ഇവിടങ്ങളില്‍ നഴ്സുമാരുടെ സേവനവും ഇവയുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനായി പമ്പയില്‍ കണ്‍ട്രോള്‍ റൂമുമുണ്ട്. മല കയറുന്നതിനിടെ ആരോഗ്യ പ്രശ്നമുണ്ടാവുന്നവര്‍ക്ക് ഇഎംസികളില്‍ നിന്നും പ്രഥമിക ചികിത്സ നല്‍കും. അടിയന്തിര സാഹചര്യത്തില്‍ കണ്‍ട്രോള്‍ റൂമില്‍ നിന്നും ആംബുലന്‍സ് സേവനവും ലഭ്യമാക്കും. ഇതോടൊപ്പം ചരല്‍മേട്ടില്‍ മെഡിക്കല്‍ ഡിസ്പെന്‍സറിയും ആംബുലന്‍സ് സേവനവുമുണ്ട്.
ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ സന്നിധാനത്ത് കര്‍ശനമായ പരിശോധനകളും നിരീക്ഷണവും പതിവാണ്. പകര്‍ച്ചവ്യാധി നിയന്ത്രണം, കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി അണുവിമുക്തമാക്കല്‍, കൊതുക് – കൂത്താടികളുടെ ഉറവിട നശീകരണത്തിനായി ഫോഗിംഗ്, സ്പ്രെയിംഗ് എന്നിവ നിത്യേനയുണ്ട്.

ആഹാര സാധനങ്ങള്‍ ഉണ്ടാക്കുന്നതും വിതരണം ചെയ്യുന്നതുമായ സ്ഥലങ്ങളില്‍ പ്രത്യേകം പരിശോധനകളാണ് നടത്തുന്നത്. കോവിഡ് രോഗം സ്ഥിരീകരിച്ച ആളുകളെ പമ്പയിലേക്ക് എത്തിക്കുന്നത് ആരോഗ്യ വകുപ്പിന്റെ ആംബുലന്‍സുകളിലാണ്. നിലയ്ക്കലുള്ള കോവിഡ് ടെസ്റ്റ് യൂണിറ്റിനെ എത്തിച്ച് രോഗികളെ കണ്ടെത്തുന്നതും ഇവരുടെ സമ്പര്‍ക്ക പട്ടിക തയാറാക്കുന്നതും പ്രാഥമിക ലിസ്റ്റില്‍ വരുന്നവരെ കണ്ടെത്തി സന്നിധാനത്ത് നിന്നും നീക്കുന്നതും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലാണ്. രോഗലക്ഷണം കാട്ടുന്നവരെയും സന്നിധാനത്ത് നിന്നും പമ്പയിലേക്ക് മാറ്റും.

സന്നിധാനത്തേക്ക് പ്രവേശിപ്പിക്കുന്നതിന് മുമ്പേ തന്നെ തീര്‍ഥാടനത്തിന് എത്തുന്ന ഭക്തരെയും ശബരിമലയില്‍ സേവനത്തിനെത്തുന്ന ജീവനക്കാരെയും വ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവരെയും വിവിധ ഘട്ടങ്ങളില്‍ ആരോഗ്യ പരിശോധനകള്‍ക്ക് വിധേയമാക്കുന്നുണ്ട്.

 

43 കോട്പ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; 8600 രൂപ പിഴ ചുമത്തി

ശബരിമല സന്നിധാനത്ത് ഇതുവരെ 43 കോട്പ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി എക്സൈസ് വകുപ്പ് അറിയിച്ചു. സന്നിധാനം, മരക്കൂട്ടം, ഉരക്കുഴി, പാണ്ടിത്താവളം മേഖലയില്‍ സിഗററ്റിന്റെയും മറ്റ് പുകയില ഉത്പന്നങ്ങളുടെയും ഉപയോഗത്തിനെതിരെയുള്ള കോട്പ നിയമം കര്‍ശനമായി നടപ്പാക്കും.

പൊതുസ്ഥലങ്ങളിലെ പുകവലിക്ക് കോട്പ ആക്ട് പ്രകാരം ഇതുവരെ 43 കേസുകളിലായി 8600 രൂപ പിഴ ചുമത്തിയതായി സന്നിധാനം എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.വി. ദിവാകരന്‍ പറഞ്ഞു. അരക്കിലോ പുകയില ഉത്പന്നങ്ങളും പിടിച്ചെടുത്തു. ഇവ സന്നിധാനം മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി നീക്കം ചെയ്തു.

എക്സൈസ് വകുപ്പിന്റെ ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, മൂന്ന് എക്സൈസ് ഇന്‍സ്‌പെക്ടര്‍മാര്‍, മൂന്ന് പ്രിവന്റീവ് ഓഫീസര്‍മാര്‍, എട്ട് സിവില്‍ സ്റ്റാഫുകള്‍ എന്നിവരാണ് സന്നിധാനത്ത് സേവനമനുഷ്ടിക്കുന്നത്.

കോവിഡ് കാലത്ത് അയ്യപ്പ ഭക്തര്‍ക്ക് കരുതലായി ആയുര്‍വേദ, ഹോമിയോ വകുപ്പുകള്‍

ശബരിമലയില്‍ എത്തുന്ന അയ്യപ്പ ഭക്തര്‍ക്ക് ആയുര്‍വേദ, ഹോമിയോ വകുപ്പുകള്‍
നിരവധി സേവനങ്ങളാണ് നല്‍കുന്നത്. പേശീവേദന, നടുവേദന, ഉളുക്ക്, ചതവ്, മലബന്ധം, ക്ഷീണം എന്നിവയ്ക്ക് ആയുര്‍വേദ വകുപ്പിന്റെ നേതൃത്വത്തില്‍ അടിയന്തിര സഹായം ലഭ്യമാണ്. ദിവസവും നൂറ് കണക്കിന് ആളുകളാണ് ആയുര്‍വേദ ചികിത്സ തേടുന്നതെന്ന് സന്നിധാനത്തെ ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ.വിനോദ് കൃഷ്ണന്‍ നമ്പൂതിരി പറഞ്ഞു.
ഹോമിയോ വകുപ്പ് ഭക്തര്‍ക്കും, ജീവനക്കാര്‍ക്കും പ്രതിരോധശേഷി ഉയര്‍ത്താന്‍ ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ മെഡിസിന്‍ നല്‍കി വരുന്നു. സാധാരണ പനി, ജലദോഷം, ശ്വാസകോശ സംബന്ധമായ അസുഖം എന്നിവയ്ക്ക് ഹോമിയോ ചികിത്സ ഫലപ്രദമാണെന്ന് സന്നിധാനത്തെ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ. വേണുകുമാര്‍ പറഞ്ഞു. ഇതുവരെ 1610 പേര്‍ക്ക് ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ മരുന്ന് നല്‍കി. 350 ഓളം പേര്‍ ചികിത്സാ സഹായം നേടിയിയിട്ടുണ്ടെന്നും മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

error: Content is protected !!