വിജിലന്‍സ് ആന്റ് ആന്റി-കറപ്ഷന്‍ ബ്യൂറോയുടെ അന്വേഷണ പരിധി ആരാണ് നിശ്ചയിക്കുന്നത്

 

വിജിലന്‍സ് ആന്റ് ആന്റി-കറപ്ഷന്‍ ബ്യൂറോ പരിശോധന നടത്തിയ കെഎസ്എഫ്ഇയുടെ 40 ശാഖകളില്‍ വലിയ അഴിമതി ഉണ്ടെന്ന് പറയുന്നു . ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക്ക് വിജിലന്‍സ്സിന് എതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തി .
കെ എസ് എഫ് ഇയുടെ പ്രവര്‍ത്തനം സുതാര്യമാണെന്ന് മന്ത്രി അടിവരയിട്ടു പറയുന്നു . ഇതിന്‍റെ ചെയര്‍മാന്‍ ഫിലിപ്പോസ് തോമസും അതേ അഭിപ്രായം പറഞ്ഞു കഴിഞ്ഞു .
വിജിലന്‍സ്സ് എന്ന വിഭാഗത്തിന് ഏത് കേരള സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തിലും ഏത് സമയത്തും കടന്നു ചെന്നു രേഖകള്‍ പരിശോധിക്കാന്‍ അധികാരം ഉണ്ട് .
അഴിമതിയും തട്ടിപ്പും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ തടയുക എന്നതാണു ലക്ഷ്യം .

വിജിലന്‍സ് ആന്റ് ആന്റി-കറപ്ഷന്‍ ബ്യൂറോ ആണ് സംസ്ഥാനത്ത് അഴിമതിയുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യുന്ന പ്രധാന ഏജന്‍സി. 1964 മുതല്‍ പ്രത്യേക വകുപ്പായി ഒരു ഡയറക്ടറുടെ കീഴില്‍ അഴിമതി കേസുകള്‍ അന്വേഷിക്കുന്നതിനായി പോലീസ് വകുപ്പിലെ ഓഫീസര്‍മാരുടെ സേവനം ഉപയോഗപ്പെടുത്തി പ്രവര്‍ത്തിച്ചുവരുന്നു.

അഴിമതിക്കാരെ നിയമത്തിന് മുന്നിലെത്തിച്ച് കേരളത്തെ അഴിമതിരഹിത സംസ്ഥാനമാക്കുന്നതിനുള്ള നിരന്തരവും ഇടതടവില്ലാത്തതുമായ പ്രവര്‍ത്തനങ്ങള്‍ വിജിലന്‍സ് വകുപ്പ് ഉറപ്പാക്കുന്നു. പൊതുസേവകര്‍ക്കും സ്വീകര്‍ത്താക്കള്‍ക്കും ഇടയിലുള്ള തെറ്റിദ്ധാരണയുടെ സദാചാരവിരുദ്ധ ചട്ടക്കൂട് തകര്‍ക്കുന്നതിന് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ നിശ്ചയിച്ചിട്ടുള്ളതും ആയതില്‍ പ്രതിജ്ഞാബദ്ധവുമാണ്. ‘വിജിലന്‍സ് വകുപ്പ്’ എന്ന് പുനര്‍നാമകരണം ചെയ്തത്, സര്‍ക്കാര്‍ കത്ത് നം.5520/എ1/75/വിജി തീയതി 27.08.1975 പ്രകാരമാണ്. തുടര്‍ന്ന് സര്‍ക്കാര്‍ ഉത്തരവ് നം.15/97/വിജി തീയതി 26.03.1997 പ്രകാരം ‘വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ’ എന്ന് മാറ്റുകയുണ്ടായി. കേരള സര്‍ക്കാരിന്റെ G.O. (P) No.65/92/Vig dated 12.5.1992 and G.O. (P) No.18/97/Vig dated 5.4.1997 എന്നീ മാര്‍ഗ്ഗരേഖകള്‍ പ്രകാരമാണ് ബ്യൂറോയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കപ്പെടുന്നത്.

പ്രധാന പ്രവര്‍ത്തനങ്ങള്‍

സര്‍ക്കാര്‍ ജീവനക്കാര്‍, സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ പൊതുജന സേവകര്‍ എന്നിവരുമായി ബന്ധപ്പെട്ട് താഴെ പറയുന്ന തരത്തിലുള്ള ആരോപണങ്ങളില്‍ ബ്യൂറോ അന്വേഷണം/എന്‍ക്വയറി നടത്തുന്നു.
1. പി സി ആക്ട് 1988ല്‍ നിര്‍വചിച്ചിരിക്കുന്ന രീതിയിലുള്ള പൊതു സേവകരുടെ ക്രിമിനല്‍ പെരുമാറ്റം.
2. പൊതു സേവകരുടെ സത്യസന്ധരഹിതമായ അല്ലെങ്കില്‍ മാന്യമല്ലാത്ത പെരുമാറ്റം അല്ലെങ്കില്‍ അധികാര ദുര്‍വിനിയോഗം.
3. കൃത്യവിലോപം അല്ലെങ്കില്‍ അശ്രദ്ധ.
4. 5,00,000 രൂപയില്‍ കൂടുതലുള്ള പൊതുമുതലിന്റെ ദുരുപയോഗം.
5. വരുമാനത്തില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിക്കല്‍.
6. പൊതുപണമോ സ്വത്തുവകകളോ ദുരുപയോഗം ചെയ്യുക.
7. അഴിമതി പ്രതിരോധിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍.
വിജിലിന്‍സ് കേസുകളിലുള്ള അന്വേഷണം കൂടാതെ വിജിലന്‍സ് എന്‍ക്വയറികള്‍, ത്വരിതാന്വേഷണങ്ങള്‍, രഹസ്യമായ പരിശോധനകള്‍, മിന്നല്‍ പരിശോധനകള്‍ എന്നിവയും ബ്യൂറോ സംഘടിപ്പിക്കാറുണ്ട്. അഴിമതി നടത്തുന്ന ഉദ്യോഗസ്ഥരെ കുറിച്ചുള്ള രഹസ്യ വിവരങ്ങളും ബ്യൂറോ ശേഖരിക്കാറുണ്ട്.

വിജിലന്‍സ് കേസുകള്‍

വിജിലന്‍സ് എന്‍ക്വയറികൾ/രഹസ്യ വിവരശേഖരണം/മിന്നല്‍ പരിശോധന എന്നിവയിലൂടെ പൊതു സേവകനെതിരെ പ്രഥമ ദൃഷ്ട്യ പെരുമാറ്റ ദൂഷ്യം ഉണ്ടെന്ന് തെളിഞ്ഞാലോ പൊതുപ്രവര്‍ത്തകന്‍ കൈക്കൂലി ആവശ്യപ്പെടുന്നു എന്ന വിവരം ലഭിച്ചാലോ വിജിലന്‍സ് ആന്റ് ആന്റി-കറപ്ഷന്‍ ബ്യൂറോ പി സി ആക്ട് 1988 പ്രകാരം കേസുകള്‍ രജിസ്റ്റർ ചെയ്യുന്നു. ലഭ്യമായ തെളിവുകള്‍ പരിശോധിച്ച ശേഷം ബ്യൂറോ ഡയറക്ടറുടെ അനുമതിയോടെ യൂണിറ്റ് ഓഫീസുകളാണ് വിജിലന്‍സ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത്. അഴിമതിക്കാരെ കുടുക്കുന്ന കേസുകളില്‍ (ട്രാപ് കേസുകൾ) സ്വമേധയാ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ യൂണിറ്റ് ഓഫീസുകള്‍ക്ക് അധികാരം നല്‍കിയിട്ടുണ്ട്. പി സി ആക്ട് 1988 പ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും അന്വേഷിക്കുന്നതിനുമായി, യൂണിറ്റ് ഓഫീസുകളും (ജില്ലാ യൂണിറ്റ്, റേഞ്ച് യൂണിറ്റ്, പ്രത്യേക യൂണിറ്റ്) ഡയറക്ടറേറ്റും പ്രവര്‍ത്തിക്കുന്ന എല്ലാ കെട്ടിടങ്ങളും ക്രിമിനല്‍ പ്രൊസീഡിയര്‍ 1973-ലെ (1974 ലെ കേന്ദ്ര ആക്ട് 2) സെക്ഷന്‍ 2 ലെ ചട്ടങ്ങള്‍ പ്രകാരം വിജിലന്‍സ് പോലീസ് സ്റേ്റഷനുകളായി നോട്ടിഫൈ ചെയ്തിട്ടുണ്ട്. (ചീ. 10058/ഇ1/2000/ഢശഴ. റമലേറ 4.12.2000 എന്ന സര്‍ക്കാര്‍ നോട്ടിഫിക്കേഷന്‍ പ്രകാരം കണ്‍സോളിഡേഷന്‍ നോട്ടിഫിക്കേഷന്‍ ഇറക്കിയിട്ടുണ്ട്.)

വിജിലന്‍സ് എന്‍ക്വയറികള്‍

ലഭ്യമാകുന്ന പരാതികളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാരാണ് വിജിലന്‍സ് എന്‍ക്വയറിക്ക് ഉത്തരവിടുന്നത്. ബ്യൂറോ സ്വന്തമായി വിജിലന്‍സ് എന്‍ക്വയറികള്‍ ആരംഭിക്കാറില്ല.

രഹസ്യ അന്വേഷണങ്ങള്‍

വിജിലന്‍സ് എന്‍ക്വയറികളെ കൂടാതെ സര്‍ക്കാരിന്റെ ആവശ്യപ്രകാരമോ സ്വന്തം നിലയിലോ ഈ ബ്യൂറോ രഹസ്യാന്വേഷണങ്ങള്‍ നടത്താറുണ്ട്. അഴിമതിയിലൂടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സ്വത്ത് സമ്പാദിക്കുന്നു എന്ന ആരോപണങ്ങളുടെ പുറത്താണ് പ്രധാനമായും രഹസ്യാന്വേഷണങ്ങള്‍ നടത്താറുള്ളത്.

ത്വരിതാന്വേഷണം

സർക്കാരാണ് വിജിലൻസ് എൻക്വയറികൾക്ക് ഉത്തരവിടുന്നത്. ചില സന്ദർഭങ്ങളിൽ വിജിലൻസ് എൻക്വയറികൾക്ക് ഉത്തരവിടുന്നതിന് പകരം ചില കാര്യങ്ങളുടെ നിജസ്ഥിതി പരിശോധിക്കുന്നതിനായി ഈ ബ്യൂറോയിലേയ്ക്ക് തരാറുണ്ട്. ചില സന്ദർഭങ്ങളിൽ കോടതികളും ഇപ്രകാരം ചെയ്യാറുണ്ട്. ഇക്കാര്യങ്ങൾ പരിശോധിക്കുന്നതിനും ആയതിന്റെ നിജസ്ഥിതി സർക്കാരിലേയ്ക്കോ കോടതിയിലേയ്ക്കോ നൽകേണ്ടത് അത്യന്താപേക്ഷിതമായി വന്നപ്പോൾ 1.10.2008 മുതൽ ഈ ബ്യൂറോ ത്വരിതാന്വേഷണം എന്ന പേരിൽ പുതിയൊരു അന്വേഷണ രീതി കൊണ്ടുവരുകയുണ്ടായി. ത്വരിതാന്വേഷണം പൂർത്തികരിക്കാനുള്ള സമയപരിധി 45 ദിവസമോ അല്ലെങ്കിൽ കോടതിയോ സർക്കാരോ നിഷ്കർഷിക്കുന്ന ദിവസങ്ങളോ ആയിരിക്കും.

മിന്നല്‍ പരിശോധനകള്‍

പരാതികളുടെയോ സ്വന്തം സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങളുടെയോ അടിസ്ഥാനത്തില്‍ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ മിന്നല്‍ പരിശോധനകള്‍ സംഘടിപ്പിക്കാറുണ്ട്. തങ്ങള്‍ക്ക് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മിന്നല്‍ പരിശോധനകള്‍ക്ക് ഉത്തരവിടാന്‍ ഈ ബ്യൂറോയിലെ പോലീസ് സൂപ്രണ്ടുമാര്‍ക്ക് അധികാരം നല്‍കിയിട്ടുണ്ട്.

പ്രാഥമിക അന്വേഷണം

എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിലേയ്ക്ക് ലഭ്യമാകുന്ന വിവരത്തിന്മേൽ കോഗ്നൈസബിൾ ആയ ഒരു കുറ്റകൃത്യം നടന്നിട്ടുണ്ടോ എന്നറിയുന്നതിലേയ്ക്കായി ഈ ബ്യൂറോ ഒരു പ്രാഥമിക അന്വേഷണം നടത്താറുണ്ട്. ഈ പ്രാഥമിക അന്വേഷണത്തിൽ വിജിലൻസ് എൻക്വയറി / ത്വരിതാന്വേഷണം / മിന്നൽ പരിശോധന / രഹസ്യാന്വേഷണം / ഡിസ്ക്രീറ്റ് എൻക്വയറി എന്നിവ ഉൾപ്പെടുന്നു. പ്രാഥമിക അന്വേഷണത്തിൽ കോഗ്നൈസബിൾ ആയ ഒരു കുറ്റകൃത്യം നടന്നതായി വെളിവാകുന്ന സാഹചര്യത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും ആയത് ബന്ധപ്പെട്ട വിജിലൻസ് കോടതിയിലേയ്ക്ക് അറിയിയ്ക്കുകയും ചെയ്യുന്നു. പ്രാഥമിക അന്വേഷണ സമയത്ത് പൊതുജന സേവകരുടെ പെരുമാറ്റ ദൂഷ്യങ്ങൾ അല്ലെങ്കിൽ പെരുമാറ്റദൂഷ്യ ലംഘനങ്ങൾ മാത്രമേ വെളിപ്പെടുകയുള്ളൂ എങ്കിൽ, ജി.ഒ (പി) 65/92/വിജി തീയതി 12.5.1992 പ്രകാരം പ്രതിരോധ നടപടികൾക്കായി സർക്കാരിൽ ശുപാർശ ചെയ്യുകയാണ് ബ്യൂറോ ചെയ്യുന്നത്.

ഡയറക്ടറേറ്റ്

ഡി ജി പി റാങ്കിലുള്ള ഒരു ഡയറക്ടറാണ് വിജിലന്‍സ് ആന്റ് ആന്റി-കറപ്ഷന്‍ ബ്യൂറോയുടെ തലവന്‍. നിലവിലെ ഡയറക്ടറെ സഹായിക്കാനായി എ.ഡി.ജി.പി. റാങ്കു മുതൽ ഡി.ഐ.ജി. റാങ്കു വരെയുള്ള 4 പോലീസ് ഉദ്യോഗസ്ഥരുടെ അനുവദനീയ തസ്തികയുണ്ട്. എന്നാൽ നിലവിൽ ഡയറക്ടറെ സഹായിക്കാനായി ഒരു പോലീസ് ഇൻസ്‌പെക്ടർ ജനറൽ പ്രവർത്തിക്കുന്നു. ഭരണനിര്‍വഹണ കാര്യങ്ങളില്‍ ഡയറക്ടറെ സഹായിക്കുന്നതിനും ഇന്റലിജന്‍സ് ബ്രാഞ്ചുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനുമായി ഒരു പോലീസ് സൂപ്രണ്ടും (ഇന്റലിജന്‍സ്), ഒരു ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടും (എച്ച്.ക്യു) വും ഡയറക്ടറേറ്റില്‍ പ്രവർത്തിക്കുന്നു.

മിനിസ്റ്റീരിയല്‍ വിഭാഗം

വിജിലന്‍സ് ആന്റ് ആന്റി-കറപ്ഷന്‍ ബ്യൂറോ ആസ്ഥാനത്തു ഭരണനിര്‍വഹണത്തിനും കേസ്സ് ഫയലുകൾ കൈകാര്യം ചെയ്യുന്നതിനും ഡയറക്ടറെ സഹായിക്കുന്നതിനുമായി കേരള പബ്ളിക് സര്‍വീസ് കമ്മീഷന്‍ വഴി നിയമിതരാകുന്ന മിനിസ്റ്റീരിയൽ വിഭാഗം പ്രവർത്തിക്കുന്നുണ്ട്.

ഒരു മാനേജര്‍, ഒരു അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, ഒരു അക്കൗണ്ട്സ് ഓഫീസര്‍, 5 സീനിയര്‍ സൂപ്രണ്ടുമാര്‍, 8 ജൂനിയര്‍ സൂപ്രണ്ടുമാര്‍ , ഒരു കാഷ്യര്‍ , ഒരു ഹെഡ് ക്ളാര്‍ക്ക്, 47 യു ഡി സി/എല്‍ ഡി സിമാര്‍ , ഒരു ഫെയര്‍ കോപ്പി സൂപ്രണ്ട്, 9 ടൈപ്പിസ്റ്റുകള്‍ , 6 കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റുമാര്‍ , ഒരു അറ്റന്റര്‍ , 3 ഓഫീസ് അസിസ്റ്റന്റുമാര്‍ എന്നിവരും മിനിസ്റ്റീരിയല്‍ വിംഗില്‍ ഡയറക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഡയറക്ടറേറ്റ്

വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോയുടെ ആസ്ഥാന മന്ദിരം തിരുവനന്തപുരം പി.എം.ജി യിൽ വികാസ് ഭവൻ ബസ് ഡിപ്പോയ്ക്ക് എതിർ വശത്തായി സ്ഥിതി ചെയ്യുന്നു. വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ ഡയറക്ടറുടെ ഓഫീസാണ് വിജിലൻസ് ആസ്ഥാനം. ഇവിടെ താഴെ പറയുന്ന സെല്ലുകൾ പ്രവർത്തിയ്ക്കുന്നു.

ഇന്റലിജന്‍സ് വിഭാഗം

സൂപ്രണ്ട് ഓഫ് പോലീസ് (ഇന്റലിജന്‍സ്) ന്റെ കീഴില്‍ ഒരു ഇന്റലിജന്‍സ് വിഭാഗം ഡയറക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്നു. എസ് പി യെ സഹായിക്കുന്നതിനായി ഒരു ഇന്‍സ്പെക്ടറും പോലീസുകാരുമുണ്ട്.

ടെക്നിക്കൽ അനാലിസിസ് ആന്റ് എൻഫോഴ്സ്മെന്റ് വിഭാഗം

ഒരു ചീഫ് എന്‍ജിനീയര്‍ (സിവില്‍), ഒരു എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ (സിവില്‍), ഒരു എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ (മെക്കാനിക്കല്‍) ഏജീസ് ഓഫീസില്‍ നിന്നുള്ള ഒരു അക്കൗണ്ട്സ് ഓഫീസര്‍ എന്നിവരടങ്ങുന്ന ഒരു സാങ്കേതിക വിഭാഗവും വി.എ.സി.ബി ഡയറക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്നു. ബ്യൂറോയിലെ ഉദ്യോഗസ്ഥരെ സാങ്കേതികകാര്യങ്ങള്‍ ഉള്‍പ്പെടുന്ന കേസുകളുടെ അന്വേഷണത്തിലും തെളിവെടുപ്പിലും സഹായിക്കുകയാണ് ഇവരുടെ ചുമതല.

പൊതുജന സംബര്‍ക്ക സെൽ

വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ ആസ്ഥാനത്ത് ഒരു പൊതുജന സംബര്‍ക്ക സെൽ പ്രവർത്തിയ്ക്കുന്നു. ദൈനംദിന പത്രവാർത്തകൾ, പ്രധാനപ്പെട്ട വിജിലൻസ് സംബന്ധമായ സംഭവങ്ങൾ; ട്രാപ്, അറസ്റ്റ്, കോടതി കാര്യങ്ങൾ എന്നിവ ശേഖരിക്കുന്നതിനും ഏകോപ്പിപ്പിക്കുന്നതിനും ആയി ഈ സെൽ പ്രവർത്തിയ്ക്കുന്നു.

കേന്ദ്രീകൃത പരാതി പ്രക്രിയ സെൽ

വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ ആസ്ഥാനത്ത് പോലീസ് സൂപ്രണ്ട് (ഇന്റലിജൻസ്) ന്റെ നിയന്ത്രണത്തിലും പോലീസ് ഇൻസ്പെക്ടറുടെ മേൽനോട്ടത്തിലും ഒരു കേന്ദ്രീകൃത പരാതി പ്രക്രിയ സെൽ പ്രവർത്തിയ്ക്കുന്നു.

 

മോണിട്ടറിംഗ് സെൽ

വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ ആസ്ഥാനത്ത് വിജിലൻസ് ക്ലിയറൻസ് പരിശോധിയ്ക്കുന്നതിനും, വിജിലൻസ് കേസ് / എൻക്വയറി തുടങ്ങിയവയുമായി ബന്ധപ്പെട്ട ഡേറ്റകൾ കൈകാര്യം ചെയ്യുന്നതിനും ഒരു മോണിട്ടറിംഗ് സെൽ പ്രവർത്തിയ്ക്കുന്നു.

സൈബർ സെൽ & സൈബർ ഫോറൻസിക് ലാബ്

സാങ്കേതികപരമായ കുറ്റാന്വേഷണങ്ങൾക്കും ഡിജിറ്റൽ തെളുവുകൾ ശേകരിക്കുനതിനുമായി വിജിലൻസ് & ആന്റി-കറപ്ഷൻ ബ്യൂറോ ആസ്ഥാനത്ത് അത്യാധുനിക ഫോറൻസിക് ഉപകരണങ്ങളോട് കൂടിയ സൈബർ സെൽ & സൈബർ ഫോറൻസിക് ലാബ് പ്രവർത്തിച്ചു വരുന്നു. സൈബർ കുറ്റാന്വേഷണത്തിൽ പ്രാവീണ്യം തെളിയിച്ച വിജിലൻസ് ഹെഡ് ക്വാർട്ടേഴ്‌സ് ഡി.വൈ.എസ്.പി. ശ്രീ. ഇ.എസ്. ബിജുമോന്റെ മേൽനോട്ടത്തിലാണ് ഈ സെൽ പ്രവർത്തിച്ചു വരുന്നത്.

കമ്പ്യൂട്ടർ സെൽ

വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ ആസ്ഥാനത്ത് ഔദ്യോഗിക ഈ-മെയിൽ, വെബ് സൈറ്റ് എന്നിവ കൈകാര്യം ചെയ്യുന്നതിനും മറ്റ് കമ്പ്യൂട്ടർ സംബന്ധമായ ജോലികൾ നിർവ്വഹിക്കുന്നതിനും ഒരു കമ്പ്യൂട്ടർ സെൽ പ്രവർത്തിയ്ക്കുന്നു.

ടോൾ ഫ്രീ സെൽ

വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ ആസ്ഥാനത്ത് പൊതുജനങ്ങളിൽ നിന്നും ടെലിഫോൺ മുഖേന പരാതികൾ സ്വീകരിക്കുന്നതിനും രജിസ്റ്റർ ചെയ്യുന്നതിനുമായി ടോൾ ഫ്രീ സെൽ പ്രവർത്തിയ്ക്കുന്നു. ടോൾ ഫ്രീ നമ്പരായ ‘1064’ -ൽ വിളിച്ച് പൊതുജനങ്ങൾക്ക് പരാതി നൽകാവുന്നതാണ്.
റേഞ്ചുകൾ

തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട് എന്നീ ആസ്ഥാനങ്ങളില്‍, പ്രത്യേക മേല്‍നോട്ട അധികാരപരിധിയുള്ള പോലീസ് എസ് പിമാര്‍ തലവന്‍മാരായ നാല് റേഞ്ചുകള്‍ നിലവിലുണ്ട്. റേഞ്ച് എസ് പിമാരുടെ കീഴിലാണ് ജില്ലാ വിജിലന്‍സ് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്.

ഇനി പറയൂ ഈ വിഭാഗത്തെ നിയന്ത്രിക്കുന്നത് ആരാണ് . കലാകാലങ്ങളായി മാറി മാറി വരുന്ന സര്‍ക്കാരുകള്‍ വിജിലന്‍സിനെ തങ്ങളുടെ നേട്ടങ്ങള്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്തുന്നുണ്ട് . ഇത് ആശ്വാസകരമായ നടപടി അല്ല . അഴിമതി തുടച്ചു നീക്കണം എങ്കില്‍ വിജിലന്‍സിനെ അവരുടെ ജോലി ചെയ്യുവാന്‍ അനുവദിക്കണം . 5 വര്‍ഷം ഭരിക്കുന്ന മന്ത്രിയാണോ മന്ത്രിമാരെയും ജന പ്രതിനിധികളെയും വോട്ട് ചെയ്തു വിജയിപ്പിക്കുന്ന പൊതു ജനമാണോ വലുത് . പൊതു ജനം തന്നെ . പൊതു ജനത്തിന്‍റെ നികുതി പണം ആരെല്ലാം കയ്യിട്ട് വാരുന്നു എന്നു കണ്ടെത്തുവാന്‍ കഴിയണം . മന്ത്രിമാര്‍ സംനിയമം പാലിക്കണം .
കേന്ദ്ര സംസ്ഥാന അന്വേഷണ വിഭാഗങ്ങള്‍ അന്വേഷണം നടത്തി അഴിമതി ഉണ്ടോ ഇല്ലയോ എന്നു കണ്ടെത്തണം . അതാണ് ജനഹിതം .

error: Content is protected !!