ശബരിമല വാര്‍ത്തകള്‍

അരുണ്‍ രാജ് @കോന്നി വാര്‍ത്ത 

ചിത്രങ്ങള്‍ : ഉണ്ണി ( TDB )

മത സൗഹാര്‍ദത്തിന്റെ പ്രതീകമായി സന്നിധാനത്തെ വാവരുനട

ശബരിമല സന്നിധാനത്ത് പതിനെട്ടാം പടിക്ക് താഴെയുള്ള വാവരു നട മതസൗഹാര്‍ദത്തിന്റെ പ്രതീകം. അയ്യപ്പ സ്വാമിയുടെ ഉറ്റ ചങ്ങാതിയായ
വാവരു സ്വാമിയുടെ നടയിലും ദര്‍ശനം നടത്തിയാണ് ഭക്തര്‍ മലയിറങ്ങുന്നത്. മറ്റൊരു ആരാധനാലയത്തിലും കാണാനാകാത്ത കൂട്ടായ്മയാണ് വാവരുനട പ്രദാനം ചെയ്യുന്നത്. എരുമേലി ക്ഷേത്രത്തിലും വാവരുപള്ളിയിലും ദര്‍ശനം നടത്തിയ ശേഷമാണ് ശബരിമലയിലേയ്ക്ക് എത്തുക. ജാതിമത വര്‍ണ വ്യത്യാസമില്ലാതെ ആര്‍ക്കും ദര്‍ശനം നടത്താവുന്ന ശബരിമല നാനാത്വത്തില്‍ ഏകത്വവും വിശ്വമാനവികതയും ഉയര്‍ത്തിപ്പിടിക്കുകയാണ്.

പത്തനംതിട്ട മല്ലപ്പള്ളി വായ്പ്പൂര് വെട്ടപ്ലാക്കല്‍ കുടുംബത്തിലെ തലമുതിര്‍ന്ന അംഗമാണ് വാവരുനടയില്‍ മുഖ്യകാര്‍മികനായി എത്തുന്നത്. വി.എസ്. അബ്ദുല്‍ റഷീദ് മുസലിയാരാണ് ഇപ്പോഴുള്ള മുഖ്യ കാര്‍മികന്‍. എട്ട് കുടുംബങ്ങളിലുള്ളവര്‍ യോഗം കൂടി പ്രായവും പൂര്‍ണസമ്മതവും നോക്കിയ ശേഷമാണ് മുഖ്യകാര്‍മികനെ തിരഞ്ഞെടുക്കുക. വാവരുടെ ഊര് എന്നത് ലോപിച്ചാണ് വായ്പ്പൂര് ആയതെന്നും ഐതീഹ്യമുണ്ട്. അയ്യപ്പ ദര്‍ശനത്തിനെത്തുന്നവര്‍ വാവരു സ്വാമിയെയും കണ്ട് വണങ്ങി അനുഗ്രഹം വാങ്ങുന്നു. വി.എസ്. അബ്ദുല്‍ റഷീദ് മുസലിയാര്‍ പ്രായാധിക്യമുള്ളതിനാലും കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരവും ഇത്തവണ ശബരിമലയില്‍ എത്തിയില്ല. പരികര്‍മികളായ സിയാദ്, നജീബ്, റിയാസ്, നാസിം, ആഷര്‍, ഈസ എന്നിവര്‍ക്കാണ് ഇത്തവണ വാവരു നടയുടെ ചുമതല. വാവരുടെ ഉടവാള്‍ വാവരുനടയില്‍ സൂക്ഷിച്ചിരിക്കുന്നതിന്റെ ഇടതുഭാഗത്താണ് കാര്‍മികന്‍ ഇരുന്ന് പ്രസാദം നല്‍കുന്നത്. ഭസ്മം, ചരട് എന്നിവ ഇവിടെ നിന്നും ഭക്തര്‍ക്ക് നല്‍കുന്നു. കുരുമുളക്, സുഗന്ധദ്രവ്യങ്ങള്‍, അരി എന്നിവ കാണിക്കയായി ഭക്തര്‍ നല്‍കി വരുന്നു. അരി, ചുക്ക്, ജീരകം, ഏലയ്ക്ക എന്നിവ പൊടിച്ചുണ്ടാക്കിയതാണ് വാവരുനടയിലെ പ്രധാന പ്രസാദം. മധുരവും കയ്പ്പും എരിവും ചേര്‍ന്നതാണ് ഈ പ്രസാദം. ലോകത്തിനാകെ മാതൃകയാണ് തത്ത്വമസി സന്ദേശമരുളുന്ന ശബരിമലയും അതോടു ചേര്‍ന്നുള്ള വാവരുനടയും.

 

തീര്‍ഥാടകര്‍ക്ക് വിവരങ്ങള്‍ യഥാസമയം കൈമാറാന്‍
ദേവസ്വം പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ കേന്ദ്രങ്ങള്‍

ശബരിമല ദര്‍ശനത്തിന് എത്തുന്ന തീര്‍ഥാടകര്‍ക്ക് യഥാസമയം വിവരങ്ങള്‍ കൈമാറാന്‍ ദേവസ്വം ബോര്‍ഡിന്റെ പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ കേന്ദ്രങ്ങള്‍ സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. ഇവിടെ നിന്നും പ്രധാനമായും വിവിധ ഭാഷകളില്‍ മൈക്ക് അനൗണ്‍സ്മെന്റിലൂടെ ഭക്തര്‍ക്ക് വിവരങ്ങളും നിര്‍ദേശങ്ങളും നല്‍കി വരുന്നു.
കോവിഡ് പശ്ചാത്തലത്തില്‍ ഇത്തവണ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി ഭക്തരില്‍ എത്തിക്കുകയാണ് ദേവസ്വം പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ കേന്ദ്രങ്ങളുടെ പ്രധാന ദൗത്യം. ശബരിമല ക്ഷേത്രത്തിലെ പൂജാ സമയങ്ങള്‍, പോലീസ് സ്പെഷ്യല്‍ ഓഫീസര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍, ഡ്യൂട്ടി മജിസ്ട്രേറ്റ് നല്‍കുന്ന നിര്‍ദേശങ്ങള്‍, എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടെ ഭക്തര്‍ അറിയേണ്ട കാര്യങ്ങള്‍ എല്ലാം യഥാസമയം ഉച്ചഭാഷിണിയിലൂടെ അറിയിക്കുന്നത് ഇവിടെ നിന്നാണ്. തീര്‍ഥാടകര്‍ പാലിക്കേണ്ട കോവിഡ് പ്രോട്ടോക്കോള്‍ എന്തൊക്കെ, കോവിഡ് പരിശോധനാ കേന്ദ്രങ്ങള്‍, കോവിഡ്‌സര്‍ട്ടിഫിക്കറ്റ്, ഭക്തര്‍ക്ക് അറിയേണ്ട ശബരിമലയുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങള്‍ തുടങ്ങിയവയും കൈമാറുന്നു. മലയാളം, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലാണ് ഉച്ചഭാഷണിയിലൂടെ വിവരങ്ങള്‍ നല്‍കുന്നത്.
കോവിഡ് മുന്‍കരുതലിന്റെ ഭാഗമായി തീര്‍ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് മുമ്പുള്ള തീര്‍ഥാടനകാലങ്ങളില്‍ കൂട്ടം തെറ്റുന്ന ഭക്തരെ കണ്ടെത്തുന്നതിനും, കളഞ്ഞു പോയ സാധനങ്ങള്‍ കണ്ടെത്തുന്നതിനും, കളഞ്ഞുകിട്ടിയ സാധനങ്ങള്‍ ഉടമകളില്‍ എത്തിക്കുന്നതിന് ഉള്‍പ്പെടെ വിവരങ്ങള്‍ വിവിധ ഭാഷകളിലായി ഉച്ചഭാഷണിയിലൂടെ നല്‍കുന്നതായിരുന്നു പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ കേന്ദ്രങ്ങളുടെ പ്രധാന ദൗത്യം. നിലവില്‍ പുലര്‍ച്ചെ അഞ്ചു മുതല്‍ രാത്രി ഒന്‍പത് വരെ ഉച്ചഭാഷിണിയിലൂടെ അനൗണ്‍സ്മെന്റ് നടത്തുന്നുണ്ട്. വര്‍ഷങ്ങളായി ശബരിമല സന്നിധാനത്തെ പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ അനൗണ്‍മെന്റ് നടത്തുന്ന കര്‍ണാടക സ്വദേശി ശ്രീനിവാസ് സ്വാമി ഈ വര്‍ഷവും സേവനത്തിലുണ്ട്. കോവിഡിന് ഫലപ്രദമായ ചികില്‍സ കണ്ടെത്തി പഴയ നിലയിലേക്ക് എത്താന്‍ ശബരീശന്റെ അനുഗ്രഹം ഉണ്ടാകുമെന്ന് ഉറച്ചുവിശ്വസിക്കുന്നതായി ശ്രീനിവാസ് സ്വാമി പറഞ്ഞു.

സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ ദേവസ്വം ബോര്‍ഡിന്റെ പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ കേന്ദ്രങ്ങളുടെ നിയന്ത്രണവും ഏകോപനവും ദേവസ്വം ബോര്‍ഡ് പബ്ലിക്ക് റിലേഷന്‍ ഓഫീസര്‍ സുനില്‍ അരുമാനൂരാണ് നിര്‍വഹിക്കുന്നത്. ഇതിനു പുറമേ ശബരിമലയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാധ്യമങ്ങള്‍ക്കും കൈമാറുന്നുണ്ട്. ശബരിമല കലിയുഗവരദ സന്നിധാനം എന്ന ഫെയിസ്ബുക്ക് പേജിലൂടെ ഭക്തര്‍ക്ക് വിവരങ്ങളും ചിത്രങ്ങളും കൈമാറുന്നതായും സുനില്‍ അരുമാനൂര്‍ പറഞ്ഞു.

 

പുണ്യം പൂങ്കാവനം പദ്ധതിയില്‍
അയ്യപ്പന് പൂജാ പുഷ്പങ്ങള്‍ ഒരുക്കും

ശബരിമല സന്നിധാനത്ത് അയ്യപ്പ സ്വാമിയുടെ പൂജയ്ക്ക് ആവശ്യമായ പുഷ്പങ്ങള്‍ ലഭിക്കുന്ന ചെടികള്‍ വളര്‍ത്തിയെടുക്കാന്‍ പുണ്യം പൂങ്കാവനം അംഗങ്ങള്‍. ഇതിന്റെ ഭാഗമായി ശബരിമല പുണ്യം പൂങ്കാവനം കോ-ഓര്‍ഡിനേറ്റര്‍ വി.അനില്‍കുമാറിന്റെ നേതൃത്വത്തില്‍ ഭസ്മക്കുളത്തിന് എതിര്‍വശമുള്ള സ്ഥലത്ത് പൂ ചെടികള്‍ വച്ചുപിടിപ്പിക്കും. ഈ സ്ഥലം പുണ്യം പൂങ്കാവനം അംഗങ്ങള്‍ ചേര്‍ന്ന് ശുചീകരിച്ചു. ക്ഷേത്രത്തിനു സമീപമുള്ള സ്ഥലങ്ങള്‍ വൃത്തിയാക്കി ദേവസ്വം ബോര്‍ഡിന്റെ അനുമതിയോടെയാണ് പൂജാ പുഷ്പങ്ങള്‍ ലഭിക്കുന്ന ചെടികള്‍ വച്ചുപിടിപ്പിക്കുന്നത്.

ശബരിമല, പമ്പ, നിലയ്ക്കല്‍, എരുമേലി എന്നിവിടങ്ങളിലാണ് കഴിഞ്ഞ വര്‍ഷം വരെ പുണ്യം പൂങ്കാവനം പദ്ധതി നിലനിന്നിരുന്നത്. എന്നാല്‍, ഇത്തവണ കേരളത്തില്‍ ആയിരത്തോളം ക്ഷേത്രങ്ങളിലും, തമിഴ്നാട്, കര്‍ണാടക, ആന്ധ എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുത്ത ക്ഷേത്രങ്ങളിലും വൃശ്ചികം ഒന്നു മുതല്‍ പുണ്യം പൂങ്കാവനം പദ്ധതി ആരംഭിച്ചിട്ടുണ്ടെന്ന് പുണ്യം പൂങ്കാവനം സന്നിധാനം കോ-ഓര്‍ഡിനേറ്റര്‍ വി.അനില്‍കുമാര്‍ പറഞ്ഞു. ഈ ക്ഷേത്രങ്ങളിലും, അമ്പലക്കുളങ്ങള്‍ ശുചിയാക്കലും, പൂച്ചെടികള്‍ വച്ചുപിടിപ്പിക്കലും നടപ്പാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2011-ല്‍ പി. വിജയന്‍ ശബരിമല സ്‌പെഷ്യല്‍ ഓഫീസറായിരിക്കെ ആരംഭിച്ചതാണ് പുണ്യം പൂങ്കാവനം പദ്ധതി. ശബരിമല പൂങ്കാവനത്തില്‍ മനുഷ്യനും ജന്തുജാലങ്ങള്‍ക്കും ഒരുപോലെ ഹാനികരമായ മാലിന്യ നിക്ഷേപം തടയുകയാണ് പദ്ധതിയുടെ ലക്ഷ്യം. വിവിധ സര്‍ക്കാര്‍ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള പദ്ധതിയിലൂടെ മാലിന്യ സംസ്‌കരണം, പൂങ്കാവനം മാലിന്യ മുക്തമാക്കുന്നതിനുള്ള അവബോധം വളര്‍ത്തല്‍ എന്നിവയാണ് ലക്ഷ്യമിടുന്നത്. പത്തു വര്‍ഷം പിന്നിടുന്ന പദ്ധതി ശബരിമലയുടെ ശുചീകരണ പ്രക്രിയയില്‍ നിര്‍ണായക പങ്കാണ് വഹിച്ചിട്ടുള്ളത്.
എക്സൈസ് ഇന്‍സ്പെക്ടര്‍ പി.മനോജ്, അയ്യപ്പസേവാസംഘം വോളണ്ടിയര്‍ ഓഫീസര്‍ പളനിക്കണ്ണ്, എക്സൈസ് ഓഫീസര്‍മാരായ ബിജു മായാജി, അനില്‍ കുമാര്‍, സജി മുരളി, അയ്യപ്പസേവാസംഘം പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!