ശബരിമലയിലേക്ക് രണ്ടു പ്രധാന പാതകളിലൂടെ തീർത്ഥാടകർക്ക് അനുമതി

 

ദക്ഷിണേന്ത്യൻ മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം നടന്നു
കോന്നി വാര്‍ത്ത : ശബരിമലയിൽ ഈ വർഷത്തെ മണ്ഡല മകരവിളക്ക് ഉത്‌സവകാലത്ത് രണ്ടു പ്രധാനപാതകളിലൂടെ മാത്രമായിരിക്കും തീർത്ഥാടർക്ക് യാത്രാനുമതിയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ദക്ഷിണേന്ത്യൻ ദേവസ്വം മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും വീഡിയോ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വടശേരിക്കര – പമ്പ, എരുമേലി – പമ്പ വഴി മാത്രമേ യാത്ര അനുവദിക്കൂ. ശബരിമലയിലേക്കെത്തുന്നതിന് തീർത്ഥാടകർ ഉപയോഗിക്കുന്ന മറ്റു കാനന പാതകളിലും അനുമതിയുണ്ടാവില്ല. കോവിഡ് 19ന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണം.

ശബരിമലയിലെത്തുന്ന തീർത്ഥാടകർ 24 മണിക്കൂർ മുമ്പെടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. തീർത്ഥാടർ വരുന്ന വഴിയിലും നിലയ്ക്കലിലും കോവിഡ് പരിശോധനയ്ക്ക് സംവിധാനമൊരുക്കും. തീർത്ഥാടകർ ആന്റിജൻ പരിശോധന നടത്തിയ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതിയാവും.

പോലീസിന്റെ ശബരിമല വിർച്വൽ ക്യൂ സംവിധാനത്തിൽ രജിസ്റ്റർ ചെയ്തവരെ മാത്രമേ അനുവദിക്കൂ. ഈ വിവരങ്ങൾ തീർത്ഥാടകരെ അറിയിക്കുന്നതിന് ഓരോ സംസ്ഥാനവും നടപടി സ്വീകരിക്കണമെന്ന് മന്ത്രി പറഞ്ഞു. ഓരോ ദിവസവും ശബരിമലയിൽ ദർശനം നടത്തുന്നവരുടെ എണ്ണം നിജപ്പെടുത്തിയിട്ടുണ്ട്. സാധാരണ ദിവസങ്ങളിൽ ആയിരവും അവധി ദിവസങ്ങളിൽ രണ്ടായിരവും മണ്ഡല മകരവിളക്ക് ദിവസങ്ങളിൽ 5000 തീർത്ഥാടർക്കും പ്രവേശനം നൽകും. ഹൈക്കോടതി അനുവദിക്കുകയാണെങ്കിൽ കൂടുതൽ പേർക്ക് ദർശനം നടത്താൻ സൗകര്യമൊരുക്കുമെന്ന് മന്ത്രി യോഗത്തിൽ അറിയിച്ചു.
പത്തിനും അറുപതിനുമിടയിൽ പ്രായമുള്ളവർക്കാണ് ഈ സീസണിൽ ശബരിമലയിൽ അനുമതിയുള്ളത്. 60 – 65 വയസിലുള്ളവർ മെഡിക്കൽ സർട്ടിഫിക്കറ്റും കരുതണം. പമ്പാ നദിയിൽ സ്‌നാനം അനുവദിക്കില്ല. പകരം ഷവർ സംവിധാനം ഏർപ്പെടുത്തും. പമ്പയിലും സന്നിധാനത്തും നിലയ്ക്കലിലും വിരി വയ്ക്കാൻ അനുമതിയില്ല. ആയുഷ്മാൻ ഭാരത് കാർഡുകളുള്ളവർ കൈയിൽ കരുതണം.

പതിനഞ്ചിൽ താഴെ തീർത്ഥാടകരുമായെത്തുന്ന വാഹനങ്ങൾ പമ്പയിലേക്ക് കടത്തിവിടും. തീർത്ഥാടകരെ ഇറക്കിയ ശേഷം വാഹനം നിലയ്ക്കലിലെത്തണം. മറ്റുള്ളവർക്കായി നിലയ്ക്കലിൽ നിന്ന് കെ. എസ്. ആർ. ടി. സി സർവീസ് നടത്തും.
ശബരിമലയിൽ പാലിക്കേണ്ട കോവിഡ് പ്രോട്ടോകോൾ സംബന്ധിച്ച് തമിഴ്‌നാട്ടിൽ വ്യാപക പ്രചാരണം നൽകിയതായി തമിഴ്‌നാട് ദേവസ്വം മന്ത്രി സെവ്വൂർ രാമചന്ദ്രൻ അറിയിച്ചു.

തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് എൻ. വാസു, ദേവസ്വം പ്രിൻസിപ്പൽ സെക്രട്ടറി കെ. ആർ. ജ്യോതിലാൽ, തമിഴ്‌നാട് അഡീഷണൽ ചീഫ് സെക്രട്ടറി വിക്രം കപൂർ, കർണാടക ദേവസ്വം സെക്രട്ടറി മഹേശ്വര റാവു, തെലങ്കാന സെക്രട്ടറി അനിൽകുമാർ, ആന്ധ്രപ്രദേശ് സെക്രട്ടറി ശിരിജ ശങ്കർ, പോണ്ടിച്ചേരി സെക്രട്ടറി മഹേഷ് എന്നിവർ സംബന്ധിച്ചു.

error: Content is protected !!