മൈലപ്ര പഞ്ചായത്ത് പടി-മേക്കൊഴൂര്‍-ഇടക്കര റോഡ് മന്ത്രി ജി.സുധാകരന്‍ നാടിന് സമര്‍പ്പിച്ചു

 

കോന്നി വാര്‍ത്ത : മൈലപ്ര പഞ്ചായത്ത് പടി-മേക്കൊഴൂര്‍-ഇടക്കര റോഡ് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ നാടിന് സമര്‍പ്പിച്ചു. മൈലപ്ര-പഞ്ചായത്ത് പടി ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് മേക്കൊഴൂര്‍ ജംഗ്ഷനില്‍ അവസാനിക്കുന്ന ഈ റോഡിന്റെ പൂര്‍ത്തീകരണത്തോടുകൂടി ഇടക്കര-മേക്കൊഴൂര്‍ ഗ്രാമീണ മേഖലയിലെ ഗതാഗത സൗകര്യങ്ങള്‍ പതിന്മടങ്ങ് വര്‍ധിക്കുകയും പ്രധാനപ്പെട്ട നഗര കേന്ദ്രങ്ങളില്‍ വളരെ വേഗം എത്തിച്ചേരാന്‍ സാധിക്കുകയുംചെയ്യുമെന്ന് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു.
മൈലപ്ര പഞ്ചായത്ത് പടി-മേക്കൊഴൂര്‍-ഇടക്കര റോഡ് ഓണ്‍ലൈനിലൂടെയാണ് മന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്. കോന്നി നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെട്ട 2.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മൈലപ്ര-പഞ്ചായത്ത് പടി -മേക്കൊഴൂര്‍-ഇടക്കര റോഡാണു നാടിനു സമര്‍പ്പിച്ചത്. സംസ്ഥാന പാതയായ പുനലൂര്‍- മൂവാറ്റുപുഴ റോഡിനേയും പത്തനംതിട്ട ജില്ലയിലെ ആദ്യ കിഫ്ബി പദ്ധതിയായ മണ്ണാറക്കുളഞ്ഞി-കോഴഞ്ചേരി റോഡിനേയും ബന്ധിപ്പിക്കുന്ന റോഡ് കൂടിയാണിത്. കുമ്പഴ-മൈലപ്ര പ്രദേശവാസികള്‍ക്ക് പത്തനംതിട്ട ടൗണില്‍ പ്രവേശിക്കാതെ കോഴഞ്ചേരി ഭാഗത്തേക്ക് എത്തിച്ചേരുതിന് ഈ റോഡ് സഹായകമാകും.
മൈലപ്ര- പഞ്ചായത്ത് പടി ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് മേക്കൊഴൂര്‍ അവസാനിക്കുന്ന റോഡിന് ശബരിമല ഫെസ്റ്റിവല്‍ 2019-20 ല്‍ ഉള്‍പ്പെടുത്തി 2.5 കോടി രൂപയ്ക്കുള്ള ഭരണാനുമതിയും തുടര്‍ന്ന് സാങ്കേതിക അനുമതിയും ലഭിച്ചു. പദ്ധതിയില്‍ നിലവിലുണ്ടായിരുന്ന 5.5 മീറ്റര്‍ വീതിയിലുള്ള റോഡ് ഉന്നതനിലവാരത്തിലുള്ള ബി.എം. ആന്‍ഡ് ബിസി ടാറിംഗും 440 മീറ്റര്‍ നീളത്തില്‍ കോണ്‍ക്രീറ്റ് ഓടയും 1760 മീറ്റര്‍ സ്‌ക്വയര്‍ ഐറീഷ് ഡ്രെയിനും 240 മീറ്റര്‍ സ്‌ക്വയര്‍ ഇന്റര്‍ലോക്ക് പാകുകയും 76 മീറ്റര്‍ നീളത്തില്‍ സംരക്ഷണഭിത്തി നിര്‍മാണവും മറ്റ് ഗതാഗത സുരക്ഷാ സംവിധാനങ്ങളും പൂര്‍ത്തീകരിച്ചിട്ടുണ്ട്. ബി.എം ആന്‍ഡ് ബിസി നിലവാരത്തില്‍ ടാറിംഗ് പൂര്‍ത്തീകരിച്ച ഈ റോഡ് റബ്ബറൈസ്ഡ് ബിറ്റുമെന്‍ ഷ്റെഡഡ് പ്ലാസ്റ്റിക് എന്നിവയും ഉപയോഗിച്ചിട്ടുണ്ട്.
പൊതുമരാമത്ത് വകുപ്പിന് പുതിയകാലത്ത് പുതിയ നിര്‍മ്മാണം തന്നെ അനിവാര്യമാണെന്നും മനസിലാക്കി അഴിമതി രഹിതമായി പ്രവര്‍ത്തിക്കുതിനും സമയ ബന്ധിതമായി ഗുണനിലവാരത്തോടെ പദ്ധതികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. കോന്നി മണ്ഡലത്തിന്റെ വികസനം ലക്ഷ്യമാക്കി ഈ പദ്ധതികള്‍ക്കുവേണ്ട നിര്‍ദേശവും രൂപരേഖയും കോന്നി മണ്ഡലത്തിന്റെ വികസന ശില്പിയുമായ കെ.യു. ജനീഷ്‌കുമാര്‍ എം.എല്‍.എ നല്‍കിയിട്ടുണ്ടെന്നും മന്ത്രി ജി. സുധാകരന്‍ പറഞ്ഞു.

മൈലപ്ര പഞ്ചായത്ത് പടി-മേക്കൊഴൂര്‍-ഇടക്കര റോഡ്
നവീകരിച്ചത് 2.5 കോടി രൂപയ്ക്ക്

അവഗണനയില്‍ കിടന്നിരുന്ന മൈലപ്ര പഞ്ചായത്ത് പടി – മേക്കൊഴൂര്‍ – ഇടക്കര റോഡാണ് നവീകരിച്ചിരിക്കുന്നതെന്ന് അഡ്വ. കെ.യു ജനീഷ് കുമാര്‍ എം.എല്‍.എ പറഞ്ഞു. 2.5 കോടി രൂപ ചിലവിലാണ് റോഡ് നവീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. മൈലപ്ര പഞ്ചായത്ത് പടി – മേക്കൊഴൂര്‍ – ഇടക്കര റോഡിന്റെ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു എം.എല്‍.എ.
പത്തനംതിട്ട നിവാസികള്‍ക്കും ഒപ്പം ശബരിമല തീര്‍ഥാടകര്‍ക്കും ഒരുപോലെ പ്രയോജനകരമായ റോഡാണിത്. വളരെ നേരത്തെ തന്നെ നിര്‍മാണം നടത്തേണ്ടിയിരുന്ന റോഡായിരുന്നു. കഴിഞ്ഞ ശബരിമല പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ പ്രത്യേക നിര്‍ദേശപ്രകാരം നവീകരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് സമയബന്ധിതമായി പൂര്‍ത്തിയാക്കിയത്. കോന്നി മണ്ഡലത്തെ സംബന്ധിച്ചിടത്തോളം വളരെ കുറച്ച് സമയംകൊണ്ട് കോവിഡിന്റെ കാലത്തും വലിയ വികസനത്തിന്റെ മുന്നേറ്റമാണ് ഉണ്ടായത്. ആഞ്ഞിലികുന്ന്-വടക്കുപുറം റോഡ് ബി.എം ആന്‍ഡ് ബിസി നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള നടപടിയിലാണ്. 45 ദിവസത്തിനുള്ളില്‍ ഈ റോഡ് പൂര്‍ത്തീകരിക്കുമെന്ന് ബസപ്പെട്ട ഉദ്യോഗസ്ഥര്‍ പറയുന്നു. കോന്നി മണ്ഡലത്തില്‍ ഒരു റോഡ് പോലും കുണ്ടും കുഴിയും നിറഞ്ഞവയില്ലെന്ന് അഭിമാനത്തോടെ പറയാന്‍ കഴിയും. 720 കോടിയുടെ മൂവാറ്റുപുഴ – പുനലൂര്‍ റോഡ് നിര്‍മ്മാണം നടന്നു വരുകയാണ്. ഗ്രാമീണ റോഡ് വികസനത്തിന്റെ ഭാഗമായി 15 കോടി രൂപയുടെ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. ഒപ്പം പി.ഡബ്ല്യൂ.ഡിയുടെ 70 കോടി രൂപയുടെ നവീകരണം കോന്നി മണ്ഡത്തില്‍ നടന്നു വരുകയാണെന്നും എംഎല്‍എ പറഞ്ഞു.
മൈലപ്ര പഞ്ചായത്ത് പടി-മേക്കൊഴൂര്‍-ഇടക്കര റോഡ് സമയ ബന്ധിതമായി പൂര്‍ത്തിയാക്കിയതില്‍ സന്തോഷമുണ്ടെന്ന് ആന്റോ ആന്റണി എം.പി പറഞ്ഞു. ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാരെ വളരെയധികം സ്വാധീനിക്കുന്ന ഒരു റോഡാണിന്നെന്നും മുഖ്യപ്രഭാഷണത്തില്‍ എം.പി പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂര്‍ പി.കെ, മൈലപ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാത്യു, വാര്‍ഡ് മെമ്പര്‍മാരായ ചന്ദ്രിക സുനില്‍, സാറാമ്മ വര്‍ഗീസ്, പി.സി ജോണ്‍, മൈലപ്ര പഞ്ചായത്ത് മെമ്പര്‍ സി.വി വര്‍ഗീസ്, പത്തനംതിട്ട നിരത്ത് വിഭാഗം എക്‌സി. എഞ്ചിനീയര്‍ ഷീന രാജന്‍, അസിസ്റ്റന്റ് എക്‌സി. എഞ്ചിനീയര്‍ എസ്. റസീന തുടങ്ങിയവര്‍ പങ്കെടുത്തു

error: Content is protected !!