വിനോദസഞ്ചാര കേന്ദ്രങ്ങൾ നാളെ മുതൽ തുറക്കും

കോന്നി വാര്‍ത്ത : കോവിഡിനെ തുടർന്ന് ആറുമാസമായി അടഞ്ഞുകിടക്കുന്ന സംസ്ഥാനത്തെ ബീച്ചുകൾ ഒഴികെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ നാളെ മുതൽ തുറക്കും. ഹിൽസ്റ്റേഷനുകളിലേക്കും കായലോര ടൂറിസം കേന്ദ്രങ്ങളിലേക്കുമടക്കം പ്രവേശനത്തിന് അനുമതി നൽകി സർക്കാർ ഉത്തരവിറക്കി. അതേസമയം, ബീച്ചുകളിൽ അടുത്തമാസം ഒന്നു മുതലായിരിക്കും വിനോദസഞ്ചാരികൾക്ക് തുറന്നുകൊടുക്കുക. സഞ്ചാരികൾക്ക് ആഹ്ലാദം പകരുന്നതാണ് ടൂറിസം വകുപ്പിന്റെ തീരുമാനം.

മുൻകരുതലുകൾ കർശനമായി പാലിച്ചു രണ്ടുഘട്ടങ്ങളിലായി സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് സഞ്ചാരികൾക്ക് അനുമതി നൽകുന്നു. ഹിൽ സ്റ്റേഷനുകളിലും,സാഹസിക വിനോദകേന്ദ്രങ്ങളിലും, കായലോര ടൂറിസം കേന്ദ്രങ്ങളിലും സംസ്ഥാനത്തിന് അകത്തും പുറത്തുള്ള വിനോദസഞ്ചാരികൾക്ക് ഉപാധികളോടെ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. ഹൗസ് ബോട്ടുകൾക്കും മറ്റ് ടൂറിസ്റ്റ് ബോട്ടുകൾക്കും സർവീസ് നടത്താം. അടുത്തമാസം ഒന്നുമുതൽ ബീച്ച് ടൂറിസവും സജീവമാകും.

മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്ക് ഒരാഴ്ച്ച വരെയുള്ള ഹ്രസ്വസന്ദർശനത്തിന് ക്വാറന്റീൻ നിർബന്ധമില്ല. എന്നാൽ ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ഏഴുദിവസം കഴിഞ്ഞും മടങ്ങുന്നില്ലെങ്കിൽ, സ്വന്തം ചെലവിൽ കൊവിഡ് പരിശോധനയ്ക്ക് വിധേയമാകണം. ഏഴു ദിവസത്തിൽ കൂടുതൽ ചെലവഴിക്കാൻ ആഗ്രഹിക്കുന്നവർ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കേറ്റുമായി എത്തുകയോ, എത്തിയാൽ ഉടൻ കൊവിഡ് പരിശോധന നടത്തുകയോ ചെയ്യണം. വിനോദസഞ്ചാരികൾക്ക് സന്ദർശനവേളയിൽ കൊവിഡ് രോഗബാധ ലക്ഷണങ്ങൾ ഉണ്ടായാൽ ദിശയിൽ ബന്ധപ്പെട്ട് ആരോഗ്യപ്രവർത്തകരുടെ സേവനം തേടണമെന്നും ഉത്തരവിലുണ്ട്. ഹോട്ടൽ ബുക്കിംഗും, വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള ടിക്കറ്റെടുക്കുന്നതും ഓൺലൈൻ സംവിധാനത്തിലൂടെയായിരിക്കും.

error: Content is protected !!