പത്തനംതിട്ട ജില്ലയില്‍ പുതിയ 13 കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

കോവിഡ് വ്യാപനം: പത്തനംതിട്ട ജില്ലയില്‍ പുതിയ 13 കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് 19 വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട് ജില്ലയില്‍ പുതിയ 13 കണ്ടെയ്ന്‍മെന്റ് സോണുകള്‍ ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനുമായ പി.ബി. നൂഹ് പ്രഖ്യാപിച്ചു.

അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് രണ്ട്, തിരുവല്ല നഗരസഭയിലെ വാര്‍ഡ് 14, കൊടുമണ്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 12, 13, 17, നാരങ്ങാനം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഏഴ്, കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് മൂന്ന്, ചെറുകോല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് രണ്ട്, 12, 13, മലയാലപ്പുഴ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ആറ്, കടപ്ര ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് എട്ട്, ഒന്‍പത് എന്നീ സ്ഥലങ്ങള്‍ ജൂലൈ 14 മുതല്‍ ഏഴ് ദിവസത്തേക്കാണ് കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചത്.
രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്ക പട്ടിക ഉയരുന്നതു കണക്കിലെടുത്ത് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ(ആരോഗ്യം) ശിപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചത്. കണ്ടെയ്ന്‍മെന്റ് സോണ്‍ സംബന്ധിച്ച് ജില്ലാ കളക്ടര്‍ പുറപ്പെടുവിച്ചിട്ടുള്ള നിര്‍ദേശങ്ങള്‍ ഈ പ്രദേശങ്ങളില്‍ ഉള്ളവര്‍ പാലിക്കണം.

കണ്ടെയ്ന്‍മെന്റ് സോണില്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍
ജനങ്ങള്‍ വീട്ടികളില്‍ തന്നെ തുടരേണ്ടതാണ്. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ വീടുകളില്‍ നിന്ന് പുറത്തു പോകാന്‍ അനുവദിക്കുകയുള്ളു. മെഡിക്കല്‍ അത്യാഹിതങ്ങള്‍ക്കും ആവശ്യവസ്തുക്കളുടെ സേവനത്തിനും വിതരണത്തിനുമല്ലാതെ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നു പുറത്തേക്കു പോകാനോ അകത്തേക്ക് കടക്കാനോ അനുവദിക്കുന്നതല്ല. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഏഴു ദിവസത്തേക്ക് പൊതുഗതാഗത സേവനങ്ങള്‍ അനുവദിക്കില്ല.
സര്‍ക്കാര്‍ ഓഫീസുകള്‍ ഏറ്റവും കുറവ് ജീവനക്കാരുമായി പ്രവര്‍ത്തിക്കണം. മറ്റു ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം തുടരാം. പ്രതിരോധം, കേന്ദ്ര സായുധ പോലീസ് സേന, ട്രഷറി, പെട്രോളിയം, സിഎന്‍ജി, എല്‍പിജി, പിഎന്‍ജി, ദുരന്ത നിവാരണ വകുപ്പ്, വൈദ്യുത ഉല്‍പാദന-വിതരണ യൂണിറ്റുകള്‍, പോസ്റ്റ് ഓഫീസ്, നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്റര്‍, മുന്നറിയിപ്പുകള്‍ നല്‍കുന്ന ഏജന്‍സികള്‍ തുടങ്ങിയവരെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പോലീസ്, ഹോം ഗാര്‍ഡുകള്‍, സിവില്‍ ഡിഫന്‍സ്, ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വീസ്, ദുരന്ത നിവാരണ വിഭാഗം, ജയില്‍ എന്നീ വിഭാഗങ്ങളെയും നിയന്ത്രണങ്ങളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ജില്ലാ ഭരണകൂടം, റവന്യൂ ഡിവിഷണല്‍ ഓഫീസ്, താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ് എന്നിവ തുറന്നു പ്രവര്‍ത്തിക്കും. വൈദ്യുതി, വെള്ളം, ശുചിത്വം, പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് നിയന്ത്രണത്തില്‍ ഇളവുകളുണ്ട്.
ബാങ്കുകള്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെ പ്രവര്‍ത്തിക്കാം. എ.റ്റി.എം, മാധ്യമങ്ങള്‍, ഇന്റര്‍നെറ്റ് സേവനം, ആവശ്യവസ്തുക്കളുടെ വിതരണ ശൃംഖല, ഗതാഗതം എന്നിവ അനുവദിക്കും. ഡിപ്പാര്‍ട്ട്‌മെന്റല്‍ സ്റ്റോറുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍, പലചരക്ക്, പാല്‍, മാംസം, പഴങ്ങള്‍, പച്ചക്കറികള്‍, മത്സ്യം, കോഴി, കന്നുകാലി തീറ്റ തുടങ്ങിയവ വില്‍ക്കുന്ന കടകള്‍ എന്നിവയ്ക്ക് രാവിലെ ഏഴു മുതല്‍ വൈകുന്നേരം അഞ്ചു വരെ പ്രവര്‍ത്തിക്കാം. രാവിലെ ഏഴു മുതല്‍ രാത്രി എട്ടു വരെ ഹോട്ടലുകളില്‍ പാഴ്സല്‍, ഹോം ഡെലിവറി സേവനങ്ങള്‍ മാത്രം അനുവദിക്കും. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ റേഷന്‍ കടകള്‍ക്ക് പ്രവര്‍ത്തിക്കാം.
ഡിസ്പെന്‍സറികള്‍, കെമിസ്റ്റ്, മെഡിക്കല്‍ ഉപകരണങ്ങള്‍ വില്‍ക്കുന്ന കടകള്‍, ലബോറട്ടറികള്‍, ക്ലിനിക്കുകള്‍, നഴ്സിംഗ് ഹോമുകള്‍, ആംബുലന്‍സ് മുതലായ പൊതു-സ്വകാര്യ മേഖലകളിലെ ആശുപത്രികളും അവയുടെ ഉല്‍പാദന, വിതരണ യൂണിറ്റുകളും ഉള്‍പ്പെടെ എല്ലാ അനുബന്ധ മെഡിക്കല്‍ സ്ഥാപനങ്ങളും പ്രവര്‍ത്തനക്ഷമമായിരിക്കും. എല്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും പാരാ മെഡിക്കല്‍ സ്റ്റാഫുകള്‍ക്കും ആശുപത്രി സഹായ സേവനങ്ങള്‍ക്കുമുള്ള ഗതാഗതം അനുവദനിച്ചിട്ടുണ്ട്.
വിദേശ രാജ്യങ്ങളില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും മടങ്ങിയെത്തുന്നവര്‍ക്ക് ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ പോലീസ് അധികാരികളുടെയും അനുമതിയോടെ സഞ്ചരിക്കാം. ഇവ ഒഴികെയുള്ള മറ്റൊരു പ്രവര്‍ത്തനങ്ങളും അനുവദിക്കില്ല.
കണ്ടെയ്ന്‍മെന്റ് സോണുകളിലെ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിച്ചിരിക്കുന്ന എല്ലാ പ്രദേശങ്ങളിലെയും ജീവനക്കാര്‍, സംഘടനകള്‍ എന്നിവര്‍ കോവിഡ് 19 പ്രതിരോധത്തിന് ആവശ്യമായ മുന്‍കരുതലുകള്‍ ഉറപ്പാക്കുകയും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശ പ്രകാരം സാമൂഹിക അകലം പാലിക്കുകയും ചെയ്യണം.
ഇന്‍സിഡന്റ് കമാന്‍ഡറായ തഹസില്‍ദാര്‍ക്കാണ് അധികാര പരിധിയിലുള്ള ഇടങ്ങളുടെ ഉത്തരവാദിത്തം. നിര്‍ദിഷ്ട പ്രദേശത്തെ മറ്റു വകുപ്പ് ഉദ്യോഗസ്ഥര്‍ തഹസില്‍ദാരുടെ നിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കണം. കണ്ടെയ്ന്‍മെന്റ് സോണുകളെക്കുറിച്ച് കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളും സുരക്ഷയും പോലീസ് ഉറപ്പാക്കും. വീടുകള്‍തോറുമുള്ള നിരീക്ഷണവും ആവശ്യാനുസരണം മറ്റ് ക്ലിനിക്കല്‍ ഇടപെടലുകളും ആരോഗ്യ വകുപ്പ് ഉറപ്പാക്കും.
നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ 2005ലെ ദുരന്തനിവാരണ നിയമത്തിലെ വകുപ്പ് 51 മുതല്‍ 60 പ്രകാരവും ഐപിസി വകുപ്പ് 188 പ്രകാരവുമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!